Monday 15 August 2011

ചില സ്വാതന്ത്യ്രദിന ചിന്തകള്‍

"നിങ്ങളെന്നെ ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നു." ഇത് ഇന്ത്യയുടെ രാഷ്ട്രപിതാവിന്റെ ശബ്ദമാണ്. കൊടുവാളും കുപ്പിച്ചില്ലുകളും പെട്രോള്‍ ബോംബുമായി പാഞ്ഞടുക്കുന്ന വര്‍ഗീയവാദികള്‍ക്കിടയിലേക്ക് നടന്നടുത്തുകൊണ്ട്  ഇന്ത്യയുടെ എക്കാലത്തേയും രാഷ്ട്രീയവിശുദ്ധന്‍ ഇതു പറയുമ്പോള്‍ ഇന്ത്യ സ്വാതന്ത്യ്രത്തിന്റെ പുലരി ആഘോഷിക്കുകയായിരുന്നു. വിഭജനത്തിന്റെ വിഷബീജങ്ങള്‍ ആയിരങ്ങളുടെ ജീവനെടുത്തതും അതേപുലരിയിലായിരുന്നു. കല്‍ക്കത്തയുടെ നഗരവീഥികളില്‍ കൊളളയും കൊളളിവയ്പും കണ്ട് മനസ്സുനൊന്ത്  തെരുവിലേക്ക് ഇറങ്ങിയ  ആ  അര്‍ദ്ധനഗ്നനായ വൃദ്ധനെക്കണ്ട് അക്രമികള്‍ ഒരു നിമിഷം പകച്ചു. പുതിയ ഒരു ഇരയുടെ നേര്‍ക്ക് ചോരകൊതിച്ച്  പാഞ്ഞെത്തിയ കൊടുവാളുകള്‍ ഒന്നറച്ചു. "ഗാന്ധിജി...!!!" സ്വന്തം മനഃ സാക്ഷിയെ കുത്തിനോവിക്കുന്ന ആ വാക്ക്   അക്രമത്തിനൊരുങ്ങിയവരുടെ പ്രജ്ഞയെ തളര്‍ത്തി. കല്‍ക്കത്ത നഗരം പിന്നെ ആ മുല്ലപ്പൂവിപ്ളവനേതാവിന്റെ പട്ടിണിസമരത്തിലൂടെ മനസുപരിവര്‍ത്തനം ചെയ്യപ്പെട്ട നാളുകള്‍ക്കാണ് സാക്ഷിയായത്.
      സര്‍വഭൂതവുമാത്മാവില്‍
      ആത്മാവിനെയുമങ്ങനെ
      സര്‍വഭൂതത്തിലും കാണു-
       ന്നവനെന്തുളളൂ നിന്ദ്യമായ്?  എന്ന ഗുരുദേവന്റെ ഈശാവാസ്യം പരിഭാഷ യാണ് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാന്‍യോജ്യം. സ്വന്തം ജീവനെ പീഡാനുഭവങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ട് സഹജീവികളുടെ മനസില്‍ പരിവര്‍ത്തനം ഉണ്ടാക്കുക എന്ന ഗാന്ധിജിയുടെ  ആത്മീയ സമരമാര്‍ഗത്തെയാണ് ചരിത്രം മുല്ലപ്പൂ വിപ്ളവം എന്നു വിശേഷിപ്പിച്ചത്. നിങ്ങള്‍ക്കൊരാളെ ജയിക്കണമെങ്കില്‍ നിങ്ങളുടെ ആത്മാവില്‍ അയാളെ നന്നായി വെറുക്കാന്‍ പഠിക്കുക എന്ന് പറഞ്ഞ റഷ്യന്‍ നേതാവില്‍ നിന്ന് തികച്ചുംവിഭിന്നമായിരുന്നു ഈ ഇന്ത്യന്‍ നേതാവിന്റെ രീതി. ശത്രുവിനെ ആത്മാവുകൊണ്ട് സ്നേഹിച്ച് നേര്‍വഴിക്കാക്കുക എന്നനയം. ഇത് തികച്ചും ഭാരതീയമാണ്.  ഇത്തരം സഹനത്തിന്റെ പൂര്‍ണ്ണാവതാരത്തെ കാണാന്‍ ഒരിക്കല്‍ ഗാന്ധിജി സഞ്ചരിച്ചെത്തിയത്  ഇന്ത്യയുടെ പാദഭൂമിയായ കേരളത്തിലായിരുന്നു. സര്‍വപാപങ്ങള്‍ക്കും മോക്ഷംവിധിക്കുന്ന പാപനാശം കടലിന്റെ കരയില്‍ ആഴക്കടലിന്റെ അപ്പുറത്തേക്ക് യോഗനയനങ്ങള്‍ നീട്ടിയ സത്യദര്‍ശനത്തിന്റെ മനുഷ്യരൂപം അദ്ദേഹത്തെ വരവേറ്റു. ശിവഗിരിയിലെ പ്രാര്‍ത്ഥനാമന്ദിരത്തിനുമുന്നിലെ ഇരട്ടശിഖരമുളള മാവിന്‍ ചുവട്ടില്‍   ഗുരുദേവനും ഗാന്ധിജിയും ഒന്നിച്ചിരുന്നു.  ഒരേ അസ്തിത്വത്തിന്റെ വിഭിന്നമുഖങ്ങള്‍ പോലെയാണ്   ഈ മാവിന്റെ ഇരട്ട ശിഖരങ്ങള്‍. പുറമേ നോക്കിയാല്‍ ഭിന്നമായിരുന്നു വഴികളെങ്കിലും ഗുരുദേവനും ഗാന്ധിജിയും ഒരേ അസ്തിത്വത്തില്‍ വേരുറപ്പിച്ചവരായിരുന്നല്ലോ! ഗാന്ധിജി  സത്യാന്വേഷണപരീക്ഷണമായി ജീവിതത്തെക്കണ്ടു. ഗുരു  പരിപൂര്‍ണ്ണസത്യദര്‍ശനത്തിലൂടെ ജീവിതത്തെക്കണ്ടു. ചുവട്ടില്‍ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന മാവിനെ ദൂരെ നിന്നു നോക്കുന്നവര്‍ക്ക് രണ്ട് വൃക്ഷങ്ങളായേ തോന്നൂ.  എന്തുകാര്യവും ദൂരെനിന്നു നോക്കി അഭിപ്രായം സ്വരൂപിക്കുന്ന മനുഷ്യപ്രകൃതത്തെ പരിഹസിച്ചുകൊണ്ട് ആ മാവിന്‍ചുവട് ഇപ്പോഴും ശിവഗിരിയില്‍ ഉണ്ട്.
    സഹനത്തിന്റെ പൂര്‍ണ്ണതയെന്ന് ഗുരുവിനെ വിശേഷിപ്പിച്ചത് അതിന്റേതായ അര്‍ത്ഥഗരിമയോടെയാണ്. അഹിംസ ഗാന്ധിജിക്ക് ജീവിതവ്രതവും രാഷ്ട്രീയ ആയുധവുമായിരുന്നു. ജീവന്റെ അവസാന കണിക പറന്നകലാന്‍ അല്പംകൂടി സമയമെടുത്തിരുന്നെങ്കില്‍ ഗാന്ധിജി തന്റെ ഘാതകനെ വിളിച്ച് അയാള്‍ക്ക് മാപ്പു നല്‍കിയതായി അറിയിക്കുമായിരുന്നു.  സര്‍വധര്‍മ്മങ്ങളില്‍ വച്ചു ശ്രേഷ്ഠമായി ഗുരുദേവന്‍ അഹിംസയെ കണ്ടു. അദ്ദേഹത്തിന് അതുപക്ഷേ ആയുധമായിരുന്നില്ല. സ്വപ്രകൃതമായിരുന്നു. ഇന്ത്യയുടെ രാഷ്ട്രീയ പശ്ചാത്തലം വച്ചു നോക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗാന്ധിജിക്ക് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് എന്ന തട്ടകം ഉണ്ടായിരുന്നു. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ അവസ്ഥയെന്തായിരുന്നു. ഒരു സംഘടനയുടെയും ബലമില്ലാതെ നാണു എന്ന അവധൂതന്‍ അരുവിപ്പുറത്ത് ജാതിഭേദത്തെ നിരാസം ചെയ്തുകൊണ്ട് ബ്രാഹ്മണനുമാത്രം വിധിക്കപ്പെട്ട ക്ഷേത്രപ്രതിഷ്ഠാകര്‍മ്മം ചെയ്തു.  അതുളവാക്കിയ ഭൂകമ്പം ഇന്നത്തെ തലമുറയ്ക്ക്  മുഴുവന്‍ അര്‍ത്ഥത്തില്‍ ഉള്‍ക്കൊളളാന്‍ പോലും കഴിഞ്ഞെന്നുവരില്ല. മനുഷ്യനായി ജീവിക്കാനുളള സ്വതന്ത്യ്രപ്രഖ്യാപനമായിരുന്നു അത്.  ബ്രാഹ്മണനെ അവഹേളിക്കുന്ന താഴ്ന്നജാതിക്കാരനെ കൊന്നാല്‍ ഉടലോടെ സ്വര്‍ഗം ലഭിക്കുമെന്ന വിശ്വാസവുമായി വലിയ വിഭാഗം സര്‍വപ്രതാപത്തോടെ കഴിയുന്ന നാട്ടിലാണ് ഇങ്ങനെ ഒരു 'നിഷേധി'യുടെ സ്വധര്‍മ്മാനുഷ്ഠാനം നടന്നത്. പക്ഷേ നേര്‍ക്കുനിന്ന് എതിര്‍ക്കാന്‍  ഒരാള്‍ക്കും കഴിഞ്ഞില്ല. അതു മാത്രമോ, ജാതിയുടെവേലിക്കെട്ടുകടന്ന് അവര്‍ണ്ണരും സവര്‍ണ്ണരും ആ പാദങ്ങള്‍ പിന്തുടര്‍ന്നു. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കാല്‍നടയായി ഒറ്റയ്ക്ക് എത്രയോ ദേശങ്ങളിലേക്ക് തൃപ്പാദങ്ങള്‍ യാത്രചെയ്തു. ഇരുളിന്റെ മറവില്‍പ്പോലും ഒരു കൈ ആ പുണ്യസാന്നിദ്ധ്യത്തെ അക്രമവാസനയോടെ സ്പര്‍ശിച്ചില്ല. ജാതിനിയമം ലംഘിക്കുന്നവനെ കാലപുരിയ്ക്ക് അയക്കുന്ന രാജനിയമം ഗുരുദേവനില്‍ നിന്ന് ഒരു ചെറുവിശദീകരണംപോലും  ചോദിച്ചില്ല. പകരം മഹാരാജാക്കന്മാര്‍ ഗുരുവിനെ  ആദരിക്കുന്നതാണ് ലോകം കണ്ടത്. കോടതികള്‍ ഗുരുദേവനെ കച്ചേരിയില്‍ ഹാജരാകുന്നതില്‍ നിന്നും   ഉത്തരവിറക്കിക്കൊണ്ട് ഒഴിവാക്കി. കോടതിവ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് വിശുദ്ധി കല്‍പ്പിക്കപ്പെട്ട ഒരു ആത്മീയ ഗുരുവിനെയും ലോകം പിന്നെ കണ്ടുകാണില്ല. ഇതൊക്കെ ഏത് മായികശക്തിയിലാണ് ഗുരുദേവന് ലഭ്യമായത് എന്നു ചോദിച്ചാല്‍ അതിന്റെ ഉത്തരമാണ് നേരത്തേ പറഞ്ഞ സഹനത്തിന്റെ പൂര്‍ണ്ണത അല്ലെങ്കില്‍ അഹിംസയുടെ സ്വപ്രകൃതം എന്നു പറഞ്ഞത്. പ്രപഞ്ചത്തിന്റെ സൃഷ്ടിസ്ഥിതിലയരഹസ്യം അറിഞ്ഞ പരമാത്മസ്വരൂപനായ മനുഷ്യനെ സഹജീവികള്‍  നമിക്കും.  അറിയാന്‍ ശ്രമിക്കുന്നവര്‍  ആ കാലടികള്‍ പിന്‍പറ്റും.  സാമാന്യജനം ആ അത്ഭുതസാന്നിദ്ധ്യത്തെ പൂജിക്കും.
    പക്ഷേ,സത്യത്തെ അനുനയിക്കുന്നവര്‍ക്ക് ഈ ലോകം എന്നും വേദനമാത്രം നല്‍കുന്നു. ലോകത്തിന്റെ സര്‍വദുരിതങ്ങളും രോഗമായും മനോപീഢയായും അനുഭവിച്ചുകൊണ്ടായിരുന്നു  ഗുരുദേവന്റെ മഹാസമാധി.  ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്‍ കുറച്ചുകൂടി ക്രൂരനായ കാലത്ത് മൂന്നുവെടിയുണ്ടകള്‍..."ഹേ..റാം"  എന്ന രോദനം... അത് സത്യാന്വേഷണപരീക്ഷകന്റെ അന്ത്യം. അതേ...പരമമായ സ്വാതന്ത്യം... അത് വേദനയില്‍ നിന്ന് ഉടലെടുത്തതാണ്. 

Monday 1 August 2011

മായ്ച്ചാലും മായാത്ത ജാതിക്കുശുമ്പ്

"ശിവഗിരി മഠാധിപതി ശ്രീ ശങ്കരാനന്ദസ്വാമി അവര്‍കള്‍ക്ക്,
    ശ്രീനാരായണഗുരുസ്വാമികളെയും ശ്രീ. ചട്ടമ്പിസ്വാമികളെയും പറ്റിയുളള പരമാര്‍ത്ഥങ്ങള്‍ അങ്ങയെ അറിയിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
    ചട്ടമ്പിസ്വാമികള്‍ക്കും നാരായണഗുരുസ്വാമികള്‍ക്കും എന്നോട് വലിയ സ്നേഹമായിരുന്നു. അവര്‍ എന്റെ അച്ഛന്റെ ശിഷ്യന്മാരാണ്. അവര്‍ രണ്ടുപേരും അച്ഛന്റെയടുത്ത് വന്നുകൊണ്ടിരുന്ന കാലംമുതല്‍ക്കാണ് എനിക്ക് പരിചയത്തിനിടവന്നത്..."
    1945 ജൂലായ് 15ന് കേരളകൌമുദി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഒരു തുറന്ന കത്ത് ഇങ്ങനെയാണ്  തുടങ്ങുന്നത്. ഈ കത്തെഴുതിയത് യോഗഗുരുവായിരുന്ന തൈക്കാട്ട് അയ്യാവ് സ്വാമികളുടെ പുത്രന്‍   എസ്. ലോകനാഥപണിക്കരാണ്. നന്നേ വാര്‍ദ്ധക്യാവസ്ഥയിലാണ് താനെന്നും അതിനാല്‍ കൂടുതല്‍ വിശദമായി കാര്യങ്ങള്‍ എഴുതാന്‍ കഴിയുന്നില്ലെന്നും കത്തില്‍ ലോകനാഥപണിക്കര്‍ സൂചിപ്പിക്കുന്നുണ്ട്.  നവജീവന്‍ എന്ന പ്രസിദ്ധീകരണത്തില്‍ വന്ന കത്ത് കേരളകൌമുദി പുനഃ പ്രസിദ്ധീകരിക്കുകയായിരുന്നു. ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും ജീവിച്ചിരുന്ന കാലത്തുതന്നെ സജീവമായിരുന്ന ഗുരു- ശിഷ്യന്‍ തര്‍ക്കത്തിന് ഉത്തരം നല്‍കേണ്ട സാഹചര്യം വന്നപ്പോഴാണ്  പത്രം ഈ കത്ത് അക്കാലത്ത് പുനഃ പ്രസിദ്ധീകരിച്ചത്. കത്തിന്റെ പ്രസക്തഭാഗങ്ങള്‍ ഇതാണ്.
    "കുഞ്ഞന്‍പിളളച്ചട്ടമ്പി സ്വാമിയാണ് അച്ഛനില്‍നിന്ന് ആദ്യം ശിഷ്യപദം സ്വീകരിച്ചത്. എട്ടുവര്‍ഷം ആളിനെ പരിശോധിച്ചതിന്റെ ശേഷമാണ് ചട്ടമ്പിസ്വാമിക്ക് അച്ഛന്‍ ഉപദേശംകൊടുത്തതെന്ന് എനിക്കറിയാം. അതൊരു ചിത്രാപൌര്‍ണ്ണമിയായിരുന്നു.  ചട്ടമ്പിസ്വാമിക്ക് അന്നുദ്ദേശം ഇരുപത്തിയഞ്ചുവയസ്സിരിക്കും. നാണുഗുരുസ്വാമിയെ അച്ഛന്റെ അടുക്കല്‍ ശിഷ്യനാക്കുവാന്‍ കൊണ്ടുവന്നത് ചട്ടമ്പിസ്വാമിയാണ്. അവര്‍ തമ്മില്‍ ആത്മമിത്രങ്ങളെപ്പോലെതന്നെ നടന്നുവന്നിരുന്നു. അന്ന് അവരുടെ ഇരുപ്പും കിടപ്പുമെല്ലാം ഒരുമിച്ചുതന്നെയായിരുന്നു. ഒരുവര്‍ഷം കഴിഞ്ഞ ചിത്രാപൌര്‍ണ്ണമിക്കാണ് നാണുഗുരുസ്വാമി ഉപദേശംവാങ്ങിയത്. ഈ ദീക്ഷചെയ്യുന്നതിന് അന്നത്തെ പൂജയ്ക്കുവേണ്ട ചടങ്ങിന് നെല്ലും നീരും പുഷ്പവും വെറ്റിലയും മറ്റും ഒക്കെ ഞാന്‍കൊണ്ടുകൊടുത്തതും അന്നത്തെ പൂര്‍ണ്ണചന്ദ്രികയുടെ പ്രകാശവും നാണുഗുരുസ്വാമിയുടെ ശിരസ്സില്‍ നെല്ലും നീരും മറ്റും അര്‍ച്ചിച്ചതും അപ്പോള്‍ നാണുഗുരുസ്വാമി കിണ്ടിയിലെ വെളളം അയ്യാസ്വാമിയുടെ കയ്യില്‍ ഒഴിച്ചു മന്ത്രംചൊല്ലി അനുഗ്രഹം വാങ്ങിയതും ഇന്നും എന്റെ മനസില്‍ ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്.....
.....ചട്ടമ്പിസ്വാമിയും ഗുരുസ്വാമിയും കൂട്ടുകാരായി പലസ്ഥലങ്ങളിലും ഒരുമിച്ച് സഞ്ചരിച്ചതായി എനിക്ക് ബോധ്യമുണ്ട്. അച്ഛന്റെ മാതാവായ തുളസി അമ്മ പലപ്പോഴും ഇവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. ഇവര്‍ രണ്ടുപേര്‍ക്കും തമിഴില്‍ നല്ല ജ്ഞാനം ഉണ്ടായിരുന്നു.  അച്ഛന്റെ സമാധികഴിഞ്ഞ് ഒരുവര്‍ഷംകഴിഞ്ഞപ്പോള്‍ ഗുരുസ്വാമികളെ (ശ്രീനാരായണഗുരു) കുറ്റാലത്തുവച്ചുകണ്ടു. അപ്പോള്‍ ആ മഹാത്മാവ് എന്നെ സ്നേഹപൂര്‍വം വന്നു കെട്ടിപ്പിടിച്ചു. ഞാന്‍ ഭക്തിപരവശനായി നിന്നുപോയി.."
    ഇങ്ങനെ പോകുന്നു കത്ത്. ഈ കത്തിന്റെ താഴെ നവജീവന്‍ പത്രാധിപര്‍  ഒരു ടിപ്പണികൂടി എഴുതിയിരുന്നു, " ഈ ലെറ്റര്‍ അയച്ച അയ്യാസ്വാമികളുടെ മകന്‍ എസ്. ലോകനാഥപണിക്കര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. കൊട്ടാരം സൂപ്രണ്ടായിരുന്ന ഇദ്ദേഹം ഒരു വേദാന്തിയും യോഗിയും ആണ്. ഗുരുവിനെ സംബന്ധിച്ച് ചിലര്‍ക്കുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ ഇതുമൂലം തീരുമെന്ന് വിശ്വസിക്കുന്നു."
    കത്ത് പ്രസിദ്ധീകരണത്തിനുനല്‍കിയ ശങ്കരാനന്ദസ്വാമികളുടെയും പ്രസിദ്ധീകരിച്ച നവജീവന്‍ പത്രാധിപരുടെയും  അത് പുനഃ പ്രസിദ്ധീകരിച്ച കേരളകൌമുദി പത്രാധിപരുടെയും പ്രതീക്ഷ ഇതോടെ ചിലരുടെ സംശയം തീരും എന്നും ഇരു മഹാത്മാക്കളും  ആത്മമിത്രങ്ങളായിരുന്നെന്ന്  എല്ലാവര്‍ക്കും  ബോധ്യംവരുമെന്നുമായിരുന്നു. എന്നാല്‍ അല്പബുദ്ധികള്‍ ഈ മഹത്സന്ദേശം ഇപ്പോഴും ഉള്‍ക്കൊളളാന്‍ തയ്യാറല്ലെന്ന് തെളിയിക്കുന്ന ചില സംഭവങ്ങള്‍ അടുത്തകാലത്തായി ശ്രദ്ധയില്‍പ്പെടുന്നുണ്ട്. പത്താംക്ളാസിലെ  സാമൂഹ്യപാഠത്തില്‍  ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളുടെ പാതപിന്തുടര്‍ന്നയാളാണെന്ന് ധ്വനിപ്പിക്കുന്ന ഒരു പരാമര്‍ശം പേജ് 125 ല്‍ 'സാമൂഹ്യപരിവര്‍ത്തനം' എന്ന ഭാഗത്ത് ചേര്‍ത്തിരിക്കുന്നത് ഇതിനോടകം വിവാദമായിരുന്നല്ലോ!. ചരിത്രവും വസ്തുതകളും അറിയാന്‍ പുതിയ തലമുറ ആശ്രയിക്കുന്ന ഇന്റര്‍നെറ്റിലും ഈ തെറ്റിദ്ധാരണ പരക്കുന്നുണ്ട്. വിക്കിപീഡിയയില്‍ ചട്ടമ്പിസ്വാമിയുടെ സന്യാസിശിഷ്യരുടെ കൂട്ടത്തില്‍  ആദ്യപേരുകാരനാണ് ശ്രീനാരായണഗുരു. വീണ്ടും ഒരു തെറ്റിദ്ധാരണയുടെ വിത്തിട്ട് കിളിര്‍പ്പിക്കുകയാണെന്ന് വ്യക്തം.
    ഗുരുദേവനെക്കാള്‍ മൂന്നുവയസിന് മുതിര്‍ന്നതാണ് ചട്ടമ്പിസ്വാമികള്‍. 1924ല്‍  എഴുപത്തിയൊന്നാം വയസ്സിലാണ്  ചട്ടമ്പിസ്വാമി സമാധിയാകുന്നത്. സമാധിയോടടുത്ത് ഗുരുദേവന്‍ ശിഷ്യര്‍ക്കൊപ്പം അദ്ദേഹത്തെകാണാന്‍ ചെന്നിരുന്നു. അപ്പോള്‍  ചട്ടമ്പിസ്വാമികളും ശിഷ്യരും  ചേര്‍ന്ന് ഗുരുദേവനും ശിഷ്യര്‍ക്കുമൊപ്പം  ഒരു ഗ്രൂപ്പ്ഫോട്ടോയെടുത്തു. ഇതിന്റെ ഒറിജിനല്‍ ഇപ്പോഴുമുണ്ട്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത് മറ്റൊരു ചിത്രമാണ്. അതില്‍ ചട്ടമ്പിസ്വാമി നടുക്കും ഇരുവശങ്ങളിലുമായി ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമിയുടെ ശിഷ്യന്‍ തീര്‍ത്ഥപാദപരമഹംസനും ഇരിക്കുന്നതായിട്ടാണ്.  ബാക്കിയുളളവരെ ഫോട്ടോയില്‍നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഗുരുദേവനും തീര്‍ത്ഥപാദരും  ചട്ടമ്പിസ്വാമിയുടെ ശിഷ്യരാണ് എന്നുവരുത്തിതീര്‍ക്കുകയാണ്  ഉദ്ദേശ്യം. ഗുരുദേവനും ചട്ടമ്പിസ്വാമിയും ജനിച്ചത്  രണ്ട് സമുദായങ്ങളിലായതിനാല്‍ ഒരാളേക്കാള്‍ മഹാനാണ് മറ്റൊരാള്‍ എന്ന് സ്ഥാപിക്കാന്‍ ജാതിക്കുശുമ്പുവിട്ടുമാറാത്ത ചിലര്‍ നടത്തുന്ന സങ്കുചിതശ്രമമായേ ഇതിനെ കാണാന്‍ കഴിയൂ. ജാതിക്കെതിരെ പോരാടിയവരെത്തന്നെ ജാതിചിന്തയോടെ കാണുന്നത് ക്രൂരതയാണ്. രണ്ട് പേരും സ്വതന്ത്രവ്യക്തിത്വങ്ങളാണ്. ഇരുവര്‍ക്കും തമ്മില്‍ വലിയ ബഹുമാനവും സൌഹൃദവും ഉണ്ടായിരുന്നു. ഒരിക്കല്‍ ചട്ടമ്പിസ്വാമിയെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍, "അദ്ദേഹത്തിനറിയാത്തതായി എന്തെങ്കിലുമുണ്ടോ?" എന്നായിരുന്നു ഗുരുദേവന്റെ പ്രതികരണം. " ഈ ലോകത്ത് നാണുവിന് സാധിക്കാത്തതായി ഒന്നുമില്ല" എന്ന വിശ്വാസമായിരുന്നു ചട്ടമ്പിസ്വാമികളുടേത്. 
     ഇരുവര്‍ക്കും ആധികാരിമായി എഴുതപ്പെട്ട ജീവചരിത്രങ്ങള്‍ ഉണ്ട്. അതില്‍ ഒരെണ്ണമെങ്കിലും വായിക്കാതെ പാഠപുസ്തകം ചമയ്ക്കാനും ചരിത്രമെഴുതാനും  തുനിഞ്ഞിറങ്ങുന്നതില്‍ വലിയ തരക്കേടുണ്ട്.   പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ നീക്കുകമാത്രമല്ല സര്‍ക്കാര്‍ ചെയ്യേണ്ടത് . ഇളം തലമുറകള്‍ പഠിച്ചുവളരുന്ന പാഠങ്ങള്‍ വികലമനസ്സുകളില്‍ നിന്ന് പുറപ്പെടുന്ന ജല്പനങ്ങളല്ല എന്ന് പുസ്തകം പുറത്തിറങ്ങുന്നതിനുമുമ്പേ ഉറപ്പുവരുത്തേണ്ടതും  ഉത്തരവാദിത്വമുളള ഭരണകൂടത്തിന്റെ കടമതന്നെയാണ്.