Monday 1 October 2012

ഒരു വെള്ളിനാണയത്തിന്റെ കടം ബാക്കിയുണ്ട്


 
മഹത്തായ ഒരു പൈതൃകത്തെ, കാലം പൊഴിച്ചിട്ട കരിയിലകൾക്കടിയിൽ സൂക്ഷിക്കുന്ന കിടങ്ങാം പറമ്പിലെ വെള്ളമണലിൽ തൊട്ടപ്പോൾ ഒരു നന്ദികേടിന്റെ കഥയോർത്ത് മനസുനീറുകയായിരുന്നു.

പഥംതെറ്റി ഭ്രമണംചെയ്ത കാലചക്രത്തെ ഒരു ശിലാസ്പർശം കൊണ്ട് തിരുത്തിയ മഹിതാത്മാവിന്റെ സാന്നിദ്ധ്യം ഒരുപാടുതവണ നുകർന്ന മണ്ണാണിത്.
മഹാസമാധിദിനത്തിൽ എസ്. എൻ. ഡി. പി യോഗം അമ്പലപ്പുഴ യൂണിയൻ ഏല്പിച്ച സമാധിദിന സന്ദേശ പ്രഭാഷണം എന്ന ദൗത്യവുമായി കിടങ്ങാംപറമ്പ് ക്ഷേത്രമൈതാനത്ത് നില്ക്കുമ്പോൾ അതുകൊണ്ടുതന്നെ ആ നന്ദികേടിന്റെ കഥയാണ് പറയാൻ തോന്നിയതും.

ബ്രിട്ടീഷുകാരും മാടമ്പിമാരും കൈയാളിയിരുന്ന ആലപ്പുഴയിലെ കയർ തൊഴിലാളികളുടെ മാനാഭിമാനങ്ങൾക്കായി നടത്തിയ ചോരമണക്കുന്ന പോരാട്ടങ്ങളുടെ ചരിത്രം ഒരുപാടുതവണ കേട്ടവരാണ് നമ്മൾ. വീരസമരങ്ങളുടെ ചരിത്രം രചിച്ചവർ മറവിയുടെ പാതാളത്തിലേക്ക് ചവിട്ടിയൊതുക്കിയ ആദ്യത്തെ തൊഴിലാളി വിപ്ളവത്തിന്റെ കഥയാണ് കിടങ്ങാംപറമ്പിലെ ഈ ദേവഭൂമി ഇന്ന് നമ്മെ ‌ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നത്.

ആലപ്പുഴയിലെ ഡറാസ് മെയിൽ കയർ കമ്പനിയിൽ പീഡനങ്ങളേറ്റുവാങ്ങി ജീവിച്ച ഒരുകൂട്ടം തൊഴിലാളികളെ പ്രതിനിധീകരിച്ച് 1922 മാർച്ച് 22ന് കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റത്ത് ശ്രീനാരായണഗുരുദേവനെക്കണ്ട് സങ്കടമുണർത്തിക്കാനെത്തിയ കൃശഗാത്രനാണ് കേരളചരിത്രം രേഖപ്പെടുത്താതെപോയ ആദ്യത്തെ തൊഴിലാളി നേതാവ്. പേര് വാടപ്പുറം പി. കെ. ബാവ. കയർഫാക്ടറികളിൽ തങ്ങൾ അനുഭവിക്കുന്ന പീഡനങ്ങൾ പറഞ്ഞ് അന്ന് ഗുരുസമക്ഷം ഒരുപാടുനേരമിരുന്നു കരഞ്ഞ ബാവയെ ആ മഹാനുഭാവൻ ആശ്വസിപ്പിച്ചു. "തൊഴിലാളികളുടെ രക്ഷയ്ക്കായി ഒരു സംഘടന ഉണ്ടാക്കുക. അതിലൂടെ ശക്തരായി അവർ സ്വതന്ത്രരാവട്ടെ." എന്ന് ഗുരു മൊഴിഞ്ഞു. ആ മൊഴിമുത്തുകൾ നെഞ്ചോടുചേർത്തുവച്ച് പിറ്റേന്ന് ബാവ തന്റെ സഹതൊഴിലാളികളോടുപറഞ്ഞു,

"കാലത്തിനെ നയിക്കുന്ന ചേതനാശക്തിയിൽ നിന്ന് എനിക്കൊരു വാക്കുറപ്പ് കിട്ടിയിരിക്കുന്നു. അതിനാൽ നിങ്ങൾ എന്നോടൊപ്പംവരിക. അവകാശങ്ങൾ നേടിയെടുക്കാൻ ഞാൻ നിങ്ങളെ സഹായിക്കാം. നമുക്ക് വഴികാട്ടിയായി ഗുരുദേവനുണ്ട്."

ശ്രീനാരായണ ഗുരു എന്ന നാമത്തിന്റെ കാന്തികശക്തിയിൽ അവർ സായിപ്പിന്റെ അച്ചടക്കനടപടികളെ അവഗണിച്ചുകൊണ്ട് ബാവയ്ക്കു പിന്നിൽ അണിചേർന്നു. അങ്ങനെ 1922 മാർച്ച് 31ന് തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി പ്രസ്ഥാനമായ തിരുവിതാംകൂർ ലേബർ അസോസിയേഷൻ പിറന്നു. തന്റെ ദേശാന്തര യാത്രകൾക്കിടെ ഗുരുദേവൻ അന്നേദിവസം വീണ്ടും കിടങ്ങാംപറമ്പിൽ എത്തിയിരുന്നു. അതറിഞ്ഞ് ബാവ വീണ്ടും ആ സമക്ഷത്തിലേക്ക് ഓടിയണഞ്ഞു.

"ഇനി തൊഴിലാളികൾ ഭരിക്കുന്ന കാലമാണ് വരാൻ പോകുന്നത്. ധൈര്യമായി മുന്നോട്ടുപോവുക" എന്നരുളിക്കൊണ്ട് ഗുരു ഒരു വെള്ളിനാണയം ബാവയുടെ കൈവെള്ളയിൽ വച്ചുകൊടുത്തു. ആ വെള്ളിനാണയത്തിൽനിന്ന് കെട്ടിപ്പടുത്തതാണ് കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ സമരചരിത്രം. ഗുരുവിന്റെ ആഹ്വാനപ്രകാരം തൊഴിലാളി എന്ന പത്രം, തുടർവിദ്യാഭ്യാസ സൗകര്യം, മെഡിക്കൽക്യാമ്പ്, റിക്രിയേഷൻ ക്ളബ് എന്നിവ രൂപീകരിക്കപ്പെട്ടു. യൂണിയന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് തന്റെ സന്ദേശവുമായി ഗുരുദേവൻ ശിഷ്യനായ സത്യവ്രതസ്വാമിയെ അയച്ചു. അടുത്ത ഒരു ദശാബ്ദക്കാലം അതൊരു ആവേശമായിരുന്നു. അന്നുവരെ അടിമപ്പണി ചെയ്തുകഴിഞ്ഞവർ തങ്ങളും മാനുഷികാവകാശങ്ങൾ ഉള്ളവരാണെന്ന് അറിഞ്ഞുതുടങ്ങിയ നാളുകൾ. പി. കൃഷ്ണപിളള, ആർ. സുഗതൻ, ടി.വി. തോമസ് എന്നിങ്ങനെ കേരളത്തിന്റെ വിപ്ളവസ്മരണകളിൽ ഒളിമങ്ങാതെ നിൽക്കുന്ന പേരുകൾ ആ വെള്ളിനാണയത്തിന്റെ പ്രഭയിൽ തുടങ്ങിയ തൊഴിലാളി സംഘടനയിൽനിന്ന് ഉയർന്നുവന്നതാണ്. എന്നാൽ വൈദേശിക തത്വശാസ്ത്രത്തിന്റെ കൈപിടിക്കാൻ ഗുരുദർശനത്തെ കൈവെടിഞ്ഞവർ പിൽക്കാലത്ത് ആദ്യനേതാവിനെ തള്ളിപ്പറഞ്ഞു. എഴുതിവയ്ക്കപ്പെട്ട ചുവപ്പൻ ചരിത്രകഥകളിൽ ആ വെള്ളിനാണയം പിന്നീടുവന്നവർക്ക് എടുക്കാച്ചരക്കായി.
ഗുരുമൊഴികൾ സത്യമാക്കിക്കൊണ്ട് കേരളത്തിന്റെ സമസ്തമേഖലയിലും തൊഴിലാളി പ്രസ്ഥാനങ്ങൾ വളർന്നു. പലവട്ടം ഭരണത്തിലേറി. ലോക തൊഴിലാളി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും ബാവ ഗുരുവിൽനിന്ന് വെള്ളിനാണയം വാങ്ങിയ 1922 മുതൽക്കിങ്ങോട്ടുള്ള വളർച്ച പ്രവചനാതീതമായിരുന്നു.

വിവിധ കൊടക്കൂറകൾക്കു കീഴിലായെങ്കിലും ഇന്നും അജയ്യ ശക്തിയാണത്. എന്നാൽ അവയിൽ എത്രപേർക്കറിയാം തങ്ങളുടെ പിതൃഭൂമി ആലപ്പുഴയിലെ കിടങ്ങാംപറമ്പ് ദേവീക്ഷേത്രമുറ്റമാണെന്ന്?

മലയാളി സമൂഹത്തിന്റെയും തമിഴ് , കന്നട ദേശങ്ങളുടെയും സാംസ്കാരിക നവോത്ഥാനത്തിൽ നേരിട്ട് ഇടപെട്ട ഗുരുദേവൻ തന്നെയാണ് തങ്ങളുടെ മാതൃസംഘടനയ്ക്ക് തുടക്കംകുറിച്ചതെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്? അതുകൊണ്ടാണ് പഴയചരിത്രം പഠിച്ചറിഞ്ഞതു മുതൽ കിടങ്ങാംപറമ്പിനെക്കുറിച്ചോർക്കുമ്പോൾ ഒരു നന്ദികേടിന്റെ കഥ ഉള്ളിൽ തികട്ടുന്നുവെന്ന് പറഞ്ഞത്.

തൊഴിലാളി സംഘടനകൾക്ക് ദിശാബോധം നഷ്ടപ്പെ‌ടുന്നുവെന്നും അവർ പ്രതിനിധാനം ചെയ്യുന്ന കക്ഷികളിൽ അന്തഛിദ്രം ശക്തമാകുന്നു എന്നും വിലാപമുയരുന്നത് കേൾക്കാറുണ്ട്. തങ്ങളെ രക്ഷിക്കാൻ ദൈവംപോലുമില്ലെന്ന് ഗുരുവിന്റെ പാദാരവിന്ദത്തിനരികിലിരുന്ന് പണ്ട് ബാവ ഒഴുക്കിയ കണ്ണീരിന്റെ പരിസരത്തുപോലും വരില്ല ഈ വിലാപങ്ങൾ എന്ന് ഓർക്കണം.
പിതൃത്വം മറക്കുന്ന തലമുറയ്ക്ക് കാലുറപ്പുണ്ടാകുന്നില്ലെങ്കിൽ കാത്സ്യം ഗുളിക വാങ്ങിക്കഴിച്ചിട്ട് എന്തുകാര്യം?

ഗുരുനിന്ദയുടെയും പ്രതിഷേധങ്ങളുടെയും കാലത്തിരുന്നുകൊണ്ട് നമ്മൾ ഭൂതകാലത്തിലേക്ക് എത്തിനോക്കുന്നത്, ഗുരുനിന്ദയുടെ പാഠങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് തിരിച്ചറിയാൻ വേണ്ടിയിട്ടാണ്.
പന്തീരടിപൂജയും പണപ്പായസവുമുണ്ട് ശ്രീലകത്തരുളിയ ദേവതകൾപോലും കൈവിട്ടുകളഞ്ഞ ജനതയെ ജീവിതത്തിന്റെ ചെളിക്കുണ്ടിൽനിന്ന് കൈപിടിച്ചു കയറ്റിയ ഗുരുദേവനെ അവരുടെ പിൻതലമുറ ദൈവത്തേക്കാൾ ഉന്നതനായിക്കണ്ട് ഭജിക്കുന്നുവെങ്കിൽ അത് പരമ്പരയായി
കൈമാറിവരുന്ന കലർപ്പില്ലാത്ത പിതൃഗുണത്തിന്റെ മഹിമയായി കണ്ടാൽമതി. നൂറല്ല ആയിരം വർഷം കഴിഞ്ഞാലും കേരളത്തിന്റെ മക്കൾ ഗുരുചിന്ത വെടിയുമെന്ന് കരുതുന്നത് ശുദ്ധ ഭോഷ്കാണ്. ഗുരുവിനു പകരം തങ്ങളുടെ തൊങ്ങലുപിടിപ്പിച്ച ചരിത്രപുരുഷന്മാരിലാരെയെങ്കിലും മലയാളമണ്ണിന്റെ പിതൃസ്ഥാനത്ത് പ്രതിഷ്ഠിക്കാമെന്ന് വ്യാമോഹിച്ച് ഹതാശരായവരുടെ ഓരിയിടലുകളായി കണ്ടാൽമതി അത്തരം ജല്പനങ്ങളെ. ഗുരുവിനെക്കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാനും അടുത്ത തലമുറയ്ക്ക് അത് വിശുദ്ധിയോടെ കൈമാറാനും സ്വയം പ്രതിഞ്ജാബദ്ധരാകുക എന്നതാണ് ഗുരുവിനെ നിന്ദിക്കുന്നവർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് പാടിയ കവിയുടെ ജന്മനാട്ടിൽ നിന്നുകൊണ്ട് കേരളത്തിന്റെ ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ,
"സ്നേഹിക്കയില്ല ഞാൻ എന്റെ ഗുരുദേവനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും" എന്ന് ഉറക്കെപ്പാടാനാണ് മനസ് മന്ത്രിച്ചത്.

Monday 24 September 2012

സാർത്ഥവാഹക സംഘങ്ങൾ മുന്നോട്ടുതന്നെ ലീഡ്



കൊല്ലം കോട്ടാത്തലയിൽ ഒരു ഉൾപ്രദേശത്ത് യാത്രചെയ്യുമ്പോഴാണ് പഴയകാലത്തിന്റെ അവശേഷിപ്പുപോലുളള ആ കാഴ്​ച കണ്ടത്.
നാൽക്കവലയിലെ ഒരു ചെറിയകടയിലേക്ക് ചാക്കുകെട്ടിൽ പൊതിഞ്ഞ കപ്പയും ചുമന്നുകൊണ്ട് ഒരു മദ്ധ്യവയസ്കൻ വരുന്നു. കച്ചവടക്കാരൻ അത് തൂക്കിനോക്കി പണം നൽകി. അദ്ധ്വാനത്തിന്റെ ഫലം കൈലിമുണ്ടിന്റെ മടക്കിൽ തിരുകി മദ്ധ്യവയസ്കൻ മറഞ്ഞു. അല്പം കഴിഞ്ഞ് മറ്റൊരാൾ തോളിൽതാങ്ങി ഒരു വാഴക്കുല വില്ക്കാൻ വരുന്നു. മനസിലാകെ പഴമയുടെ സുഖമുള്ള ഗന്ധം നിറയുന്നതുപോലെ.
തൊടിയിലും പറമ്പിലും നട്ടുനനച്ചുണ്ടാക്കിയത് അവനവന്റെ ആവശ്യത്തിന് എടുത്തശേഷം ബാക്കി ക്രയവിക്രയം ചെയ്യുന്ന ഈ രീതിക്ക് ഗോത്രകാലത്തോളം പഴക്കമുണ്ട്. വർഷങ്ങളായി നഗരത്തിൽ ജീവിക്കുന്നതുകൊണ്ട് ഈ കാഴ്​ചയൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ നിന്ന് എന്നേ മാഞ്ഞുതുടങ്ങിയിരുന്നു.
പ്രാചീന കേരളത്തിലെ മരുതം നിവാസികൾ നെല്ലും കുറിഞ്ഞി നിവാസികൾ തിനയും മുളയരിയും മുല്ലൈ നിവാസികൾ പാലും പാൽ ഉത്പന്നങ്ങളും നൈതൽ നിവാസികൾ മത്സ്യവും പരസ്​പരം കൈമാറിയിരുന്നു. ബാർട്ടർ സമ്പ്രദായം എന്ന് ചരിത്രപുസ്​തകത്തിൽ പഠിച്ചിട്ടുള്ള ഈ രീതിയിലേക്ക് മദ്ധ്യവർത്തിയായി പിന്നീട് പണം കടന്നുവന്നു.
ആ ഗ്രാമീണദൃശ്യത്തിലേക്ക് വീണ്ടും മനസിനെ കടത്തിവിട്ടു. ഒരാൾക്ക് വിൽക്കാനുളളത് കപ്പയാണ്. മറ്റൊരാൾക്ക് പഴവും. കപ്പ വിറ്റയാൾ വന്ന് പഴം വാങ്ങിയേക്കാം. പഴം വിറ്റയാൾ വന്ന് കപ്പയും. ഈ ആഹാര വസ്​തുക്കളെക്കുറിച്ച് അവർ ഇരുവർക്കും ആശങ്കകളേയില്ല. കാരണം അവ വിളഞ്ഞത് അവരുടെയൊക്കെ കൺമുന്നിലാണ്.
തിരികെ തലസ്ഥാനത്തെത്തി ചാലയിലെ പച്ചക്കറിച്ചന്തവഴി നടന്നു. ലോറികളിൽ അന്യസംസ്ഥാനത്തുനിന്ന് ലോഡുകണക്കിന് പഴവും പച്ചക്കറികളും കപ്പയും ഒക്കെ വന്നുമറിയുന്നു. തിരക്കിട്ട് പായുന്ന ജനം മുൻപിൻ നോക്കാതെ വാങ്ങിക്കൊണ്ട് ഓട്ടം തുടരുന്നു. ഗ്രാമത്തിൽ കണ്ട ദൃശ്യത്തിൽനിന്ന് നേർവിപരീതമാണ് നഗരക്കാഴ്​ച. ഇത്ര തിടുക്കമില്ലായിരുന്നു അവിടെകണ്ട ക്രയവിക്രയത്തിന്. അതിൽ നന്മയുടെ ജലസ്​പർശം ഉണ്ടായിരുന്നു. പ്രഭാതത്തിൽ കപ്പയുടെ മൂടുമാന്തിയപ്പോൾ അതിന്റെ ഇലകളിൽ പറ്റിയിരുന്ന മഞ്ഞിൻതുള്ളികൾ ആ കർഷക ദേഹത്തെ മാത്രമല്ല മനസിനെയും കുളിർപ്പിച്ചിരിക്കാം. കപ്പ വാങ്ങി കഴിക്കുന്നവരിലേക്ക് ആ കുളിര് അദൃശ്യമായി പടർന്നൊഴുകും. സംസ്കാരത്തനിമ ആഹാരത്തിലൂടെ പ്രചരിക്കപ്പെടുന്നു.
ഷോപ്പിംഗ് മാളിലെ ശീതികരിച്ച ഔട്ട് ലെറ്റിലേക്കാണ് പിന്നെ കടന്നുചെന്നത്. കൃത്രിമത്തണുപ്പിന്റെ അവിഞ്ഞ ഗന്ധം. പലനിറങ്ങളിലുള്ള പായ്​ക്കറ്റുകളിൽ കാണുന്ന സാധനങ്ങൾ മിനിസ്ക്രീനിൽ പരസ്യവാചകങ്ങളിലൂടെ പരിചയമുള്ളവയാണ്. പച്ചക്കറിയും പഴവുമൊക്കെ ആകർഷകമായി പായ്​ക്കറ്റുകളിൽ അടുക്കി വച്ചിരിക്കുന്നു. വീൽ ഘടിപ്പിച്ച ബാസ്കറ്റുമായി കറങ്ങിനടന്ന് വാങ്ങിക്കൂട്ടുകയാണ് കസ്റ്റമേഴ്സ്.
ഗ്രാമത്തിൽകണ്ടത് അസ്​തമിക്കുന്ന കാലത്തിന്റെ കാഴ്​ച. രണ്ടാമത്തേത് മാറുന്ന കാലത്തിന്റേത്. മൂന്നാമത്തേത് മാറിയ കാലത്തിന്റെയും. രണ്ടാമത്തെ കാഴ്​ചയിൽ പച്ചക്കറി വന്നത് അന്യസംസ്ഥാനത്തു നിന്നാണെന്നും നമുക്കറിയാം. അവിടത്തെ കീടനാശിനി പ്രയോഗവും ഇപ്പോൾ ബോദ്ധ്യമായിട്ടുണ്ട്. ഉൾഭയത്തോടെയാണെങ്കിലും മറ്റു നിവൃത്തിയില്ലാത്തതിനാൽ നാം വാങ്ങിക്കഴിക്കുന്നു. ശീതീകരിച്ച ഔട്ട്​ലെറ്റിൽ സിനിമാനടിയെപ്പോലെ ഗ്ളാമർലുക്കുമായി ഇരിക്കുന്ന ഉത്പന്നങ്ങൾ എവിടെനിന്നു വന്നു എന്നുപോലും വാങ്ങുന്നവർക്ക് അറിയില്ല. പുറംമോടികണ്ട് വാങ്ങുകയാണ്. വേറെ നിവൃത്തിയല്ലാഞ്ഞിട്ടല്ല, അതൊരു സ്റ്റാറ്റസ് സിംബലായിക്കഴിഞ്ഞു. വിദേശകുത്തകകൾക്ക് മാർക്കറ്റ് തുറന്നിട്ടുകൊടുക്കുന്നതിലൂടെ ഇനിയുളള കാലം ഗ്രാമങ്ങളിലുള്ളവർക്കും ഈ സ്റ്റാറ്റസ് സിംബലിന്റെ ഭാഗമായി മാറാമെന്ന് നമ്മുടെ ഭരണവർഗം ഉറപ്പു നൽകുകയാണിപ്പോൾ. വാങ്ങാനും വില്ക്കാനും വന്നവർ കൈയാളിയെടുത്ത രാഷ്ട്രീയ സ്വാതന്ത്ര്യം തിരിച്ചുപി‌ടിക്കാൻ ഒരുപാട് ജീവനുകൾ ബലികൊടുക്കേണ്ടിവന്ന നാ‌ടാണിത്. അതൊക്കെ ഓർമ്മയുടെ മണ്ഡലത്തിൽ മാഞ്ഞുപോകാനുള്ള കാലമായിട്ടില്ല. എന്നിട്ടും ബഹുരാഷ്​ട്റ കുത്തകകൾക്ക് രാജ്യത്തെ വില്പനയ്​ക്ക് വച്ചുകൊണ്ട് സാമ്പത്തികഘടന മെച്ചപ്പെടുത്താനാണ് നമ്മുടെ ശ്രമം. മുംബയ് മഹാനഗരത്തിലെ സ്റ്റോക് എക്സ്ചേഞ്ചിനു മുകളിലാണ് ഇപ്പോൾ സാമ്പത്തികഘടന മിന്നിമറയുന്നത്. ജാതിഭേദമില്ലാതെ പട്ടിണി അനുഭവിക്കുന്ന ആധുനിക ഇന്ത്യക്കാരന്റെ ആമാശത്തിലെ ദഹനരസത്തിലാണ് സമ്പദ് വ്യവസ്ഥയുടെ യഥാർത്ഥ ഗ്രാഫ് കാണാൻ സാധിക്കുകയെന്ന് എന്നാണ് ബോദ്ധ്യപ്പെടുക?
വ്യവസായംകൊണ്ടും വ്യാപാരംകൊണ്ടും അഭിവൃദ്ധിപ്പെ‌ടാൻ ഗുരുദേവൻ അരുൾചെയ്തു. ശിവഗിരിയിൽ ഒരു ഫ്രീ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ പ്ളാൻ വരെ ഗുരു തന്റെ ശിഷ്യരെക്കൊണ്ട് തയ്യാറാക്കിച്ചിരുന്നു. വ്യവസായങ്ങളും കൈത്തൊഴിലും വിദഗ്‌ദ്ധമായി പരിശീലിപ്പിക്കുക. കൃഷി പ്രോത്സാഹിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യം. ദേശത്തിന്റെ ഭൂപ്രകൃതിയും സാഹചര്യങ്ങളും അനുസരിച്ച് പ്രകൃതിസമ്പത്തു നശിപ്പിക്കാതെ മിതമായി ഉപയോഗിച്ചുകൊണ്ടുളള വളർച്ചയാണ് ഗുരുദേവൻ വിഭാവനം ചെയ്തത്. കൈയും കണക്കുമില്ലാതെ വൻകിട ഇടപാടുകൾ നടത്തി വൻതുകകൾ ഉണ്ടാക്കുന്ന ഇന്നത്തെ രീതി ഗുരുവിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമാണ്. മിതമായി ഉപയോഗിച്ചാൽ ആർക്കും കുഴപ്പമില്ലാതെ മുന്നോട്ടുകൊണ്ടുപോകാവുന്ന പ്രകൃതിവിഭവങ്ങളും സാമ്പത്തിക സ്രോതസുമുള്ള രാജ്യമാണ് ഇന്ത്യ. കമ്മിഷൻ ഇടപാടുകളിലൂടെ സ്വജനങ്ങളും ഭരണകൂടവും നടത്തുന്ന മിസ് മാനേജ്മെന്റാണ് സാമ്പത്തിക അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും നിരക്ക് വർദ്ധിപ്പിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേകമാണ് ഇല്ലാതെ പോകുന്നത്. ജീവിതത്തെ വ്യക്തമായ കാഴ്​ചപ്പാടോടെ വീക്ഷിക്കാനും സ്വതന്ത്രമായ നിഗമനങ്ങളിൽ എത്താനുമുള്ള വിദ്യാഭ്യാസം നൽകണം എന്ന് ഗുരുദേവൻ പറഞ്ഞത് ഉൾക്കൊളളാൻ കഴിയാതെ പോയതുകൊണ്ടാണ് രാജ്യത്തെ അടിമത്തത്തിലേക്ക് വഴിനടത്തുന്ന സർക്കാരുകളും പ്രതികരണശേഷി നഷ്​ടപ്പെടുന്ന തലമുറയും ഇവിടെ ഉണ്ടാകുന്നത്.
ശുദ്ധീകരണത്തിന്റെ ചുവടുവയ്‌പ് എവിടെത്തുടങ്ങണം എന്ന സംശയവുമായി ഗുരുദേവനെ ധ്യാനിച്ച് ശിവഗിരിയിലെ മഹാസമാധിമന്ദിരത്തിന് പ്രദക്ഷിണം പൂർത്തിയാക്കിയിട്ടും പ്രത്യേകിച്ച് ഒരു ഉത്തരവും കിട്ടാത്തതിന്റെ നിരാശയോടെയാണ് കുന്നിറങ്ങിയത്.
പുറത്തേക്കിറങ്ങുമ്പോൾ ഒരു ചെറു ബോർഡുകണ്ടു. 'കപ്പ വില്ക്കപ്പെടും'. മാർക്കറ്റ് വിലയേക്കാൾ തുച്ഛമായ ഒരു തുകയും ബോർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അന്വേഷിച്ചപ്പോൾ അത് ട്രസ്റ്റ് പ്രസിഡന്റ് പ്രകാശാനന്ദ സ്വാമി വച്ചതാണെന്നറിഞ്ഞു. ആശ്രമംവക സ്ഥലത്ത് അദ്ദേഹവും സന്യാസിമാരും നട്ടുനനച്ചു വളർത്തിയതിന്റെ ഒരു ഭാഗമാണ് മിതമായ വിലയ്​ക്ക് വിൽക്കുന്നത്. കോട്ടാത്തലയിലെ ഗ്രാമീണദൃശ്യം അവിടെ പുനഃസൃഷ്ടിക്കപ്പെട്ടതുപോലെ തോന്നി. നിശബ്ദമായ ഒരു സമരംപോലെയുണ്ടിത്. ആരെയും പ്രകോപിപ്പിക്കാത്ത പദചലനങ്ങളിലൂടെ അതിശക്തമായ സമാന്തരസാമൂഹ്യവ്യവസ്ഥിതി കെട്ടിപ്പടുത്തുകൊണ്ടായിരുന്നല്ലോ ഗുരുദേവൻ കാലഘട്ടത്തെ തിരുത്തിയത്. അങ്ങനെയൊരു വിപ്ളവബോധം ഒന്നുകൂടി ഉളളിൽ ഊതിയുണർത്തേണ്ടിയിരിക്കുന്നുവെന്ന് ഗുരു മൊഴിയുന്നതുപോലെ തോന്നി.

Tuesday 18 September 2012

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം

krishnanatam: മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം:   സജീവ് കൃഷ്ണൻ തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവ...

മഹാസമാധിദിനത്തിൽ ഒരു മഹാപ്രതിജ്ഞ ചെയ്യാം


 


തപാൽഓഫീസിൽ നിന്ന് സ്റ്റാമ്പ് വാങ്ങി പുറത്തേക്കിറങ്ങുമ്പോൾ ഒരു പിൻവിളി. "ഈ വിലാസം ഒന്ന് കവറിൽ എഴുതിത്തരുമോ?" അറുപതുകഴിഞ്ഞ ഒരു വീട്ടമ്മയാണ്. ജരാനരകൾ ആധിപത്യം ഉറപ്പിച്ച മുഖത്ത് ദീനത നിഴൽവിരിച്ചുനില്പുണ്ട്. അബുദാബിയിലെ ഒരു ബിസിനസ് സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഒരാളുടെ വിലാസമാണത്. കത്ത് ആർക്കാണെന്ന് അന്വേഷിച്ചു. സഹോദരനുളളതാണത്രേ. ബിരുദംനേടി അലഞ്ഞുനടക്കുന്ന തന്റെ മകനെ ഒന്നു കരകടത്തണം എന്ന പ്രാർത്ഥനയാണ് അതിലെ വരികൾ. അവരുടെ മുന്നിൽ ഏകരക്ഷകൻ ഗൾഫിലുളള സഹോദരനാണ്. വിശ്രമത്തിന്റെ സ്വസ്തി അറിയേണ്ട പ്രായത്തിൽ മൂന്നുനാലു വയറുകൾ പൊരിയാതെ കാക്കേണ്ട ഉത്തരവാദിത്വം ആ അമ്മയെ ആരുടെ കാലുപിടിക്കാനും നിർബന്ധിക്കുന്നു. വിലാസം എഴുതി കത്ത് പെട്ടിയിലിട്ടുകൊടുത്തു. ഒന്നു ചിരിക്കാൻ അവർ ശ്രമിച്ചു. പക്ഷേ, സങ്കടങ്ങൾ ആ മുഖപേശികളെ ചിരിക്കാൻ അനുവദിക്കാതെ പിന്നോട്ടുവലിക്കുകയാണ്. "നന്നായി പ്രാർത്ഥിച്ചാൽ മതി ഒക്കെ ശരിയാകും." എന്നുപറയാനാണ് തോന്നിയത്.

തിരികെഓഫീസിലേക്ക് നടക്കുമ്പോൾ ആലോചിച്ചു. മനുഷ്യൻ എന്നു മുതൽക്കാണ് അവന്റെ ആവശ്യങ്ങൾക്ക് ദൈവത്തെ ആശ്രയിച്ചു തുടങ്ങിയത്.

ഋഗ്വേദംഎഴുതപ്പെടുന്നതിനുമുമ്പുളള കാലത്ത് മനുഷ്യനുമേൽ പ്രകൃതി അതിന്റെ കഠിനപരീക്ഷകൾ നടത്തിയിരുന്നതായി പറഞ്ഞുകേട്ടിട്ടുണ്ട്. അഗ്നി പർവത സ്ഫോടനവും ഭൂകമ്പവും വെള്ളപ്പൊക്കവും കഠിനവരൾച്ചയും ഇടിമിന്നലും ഹിസ്രജന്തുക്കളും ജീവനെടുക്കാൻ വരുന്നത് അവനെ പേടിപ്പെടുത്തി. ഇവയെ എല്ലാം നേരിടാനുള്ള കരുത്തില്ലാതെ തോറ്റടിയുന്നിടത്താണ് പ്രാർത്ഥന എന്ന ആശയം ഉടലെടുത്തത്. ഈ ശക്തികളെ പ്രാർത്ഥനകൊണ്ട് തങ്ങൾക്ക് അനുകൂലമാക്കാനായി ശ്രമം. ഋഗ്വേദത്തിലെ പല മന്ത്രങ്ങളുടെയും അടിസ്ഥാനം ഇതാണെന്ന് ചരിത്രഗവേഷകർ പറയുന്നു. സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങൾ ബോധമണ്ഡലത്തെ അലട്ടിത്തുടങ്ങിയപ്പോഴാണ് മനുഷ്യൻ ജീവിതത്തിന്റെ പൊരുൾ അന്വേഷിച്ചു തുടങ്ങിയത്. അതായിരിക്കണം ദൈവത്തെ അന്വേഷിച്ചുളള യാത്രയുടെ ആരംഭം. വേദങ്ങൾ അതിനുളള മാർഗങ്ങൾ ചിട്ടപ്പെടുത്തി. പ്രവാചകർ അതിന് അവരുടേതായ വ്യാഖ്യാനങ്ങൾ നൽകി. അവ അവരുടെ മതങ്ങൾ അഥവാ അഭിപ്രായങ്ങൾ എന്ന നിലയിൽ പ്രചരിച്ചു. അവരെ പിന്തുടർന്നവർ വ്യത്യസ്ത മതങ്ങൾ ഉണ്ടാക്കി. ഓരോന്നിനും വ്യത്യസ്തമെന്നുതോന്നുന്ന ആരാധനാരീതികൾ ഉണ്ടായി. അത് ആ മതപ്രവാചകൻ ജനിച്ചതും ജീവിച്ചതുമായ നാടിന്റെ പൊതുരീതികളോടും സംസ്കാരത്തോടും പൊരുത്തപ്പെട്ടുനിന്നു. യാത്രാസൗകര്യങ്ങൾ വന്നതോടെ അവയുടെ പ്രചാരകർ കടൽകടന്നും മലകൾ താണ്ടിയും മതപ്രചാരണം നടത്തി. നിലവിൽ ഉള്ളതിനേക്കാൾ ശ്രേഷ്ഠമാണ് തങ്ങളുടെ ഈശ്വരാരാധനാരീതിയെന്ന് ബോധ്യപ്പെടുത്താൻ അവർ സ്വമതങ്ങളുടെ ആചാരത്തനിമയെ അതേപ‌ടി നിലനിറുത്താൻ ശ്രമിച്ചു. അതിന്റെ ചട്ടക്കൂട് സംരക്ഷിക്കാൻ ആത്മീയമായ വളർച്ചയെക്കാൾ ഭൗതികമായ അധികാരം നേടിയെടുക്കാനാണ് അവരെല്ലാംതന്നെ ശ്രമിച്ചത്. അങ്ങനെ സംഭവിക്കുകയും ചെയ്തു. ആദിയിൽ ഏത് സത്യം തേടിയാണോ അന്വേഷണം തുടങ്ങിയത്, അതിന്റെ പാതയിൽനിന്ന് വ്യതിചലിച്ച് സുഖം, ദുഃഖം, ധർമ്മം, അധർമ്മം, വെളിച്ചം, ഇരുട്ട്, ജനനം, മരണം എന്നിങ്ങനെ വിരുദ്ധാനുഭവങ്ങളിലേക്ക് തന്നെ മതങ്ങൾ മനുഷ്യനെ തിരിച്ചെത്തിച്ചു.
വൈകിട്ട്കുന്നുംപാറയിലെ സുബ്രഹ്മണ്യനെ വന്ദിച്ച് ഗുരുമന്ദിരത്തിനരികിലിരിക്കുമ്പോഴും രാവിലെ തപാൽ ഓഫീസിൽ കണ്ട അമ്മയുടെ രൂപമായിരുന്നു മനസിൽ. അവരുടെ സങ്കടങ്ങളെക്കുറിച്ച് ആലോചിച്ചു. മകന്റെ ജോലി. അതു ശരിയായാലോ? ഇഷ്ടഭക്ഷണം, നല്ല വീട്, പെൺമക്കളുടെ വിവാഹം, മകന്റെ വിവാഹം, കുട്ടികൾ... ഒടുവിൽ അവർ തിരിഞ്ഞുനോക്കിയില്ലെങ്കിൽ അതിന്റെ ദുഃഖം... അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

ചിന്തകൾക്ക്ചക്രവാളത്തിൽ ചുവന്നുകൂടുന്ന മേഘക്കൂട്ടങ്ങളുമായി രൂപസാമ്യം തോന്നി. ആഴക്കടലിൽ ഒരു കപ്പൽ കരതേടിപ്പോകുന്നത് കാഴ്ചയിലുടക്കുന്നു. അപ്പോൾ,

"നാവികൻനീ ഭവാബ്ധിക്കൊ-
രാവിവൻതോണി നിൻപദം." എന്ന വരികൾ ഉളളിലൂറുന്നു. രാവ് കണ്ട് വെമ്പൽപൂണ്ട പക്ഷിയെപ്പോലെ സംശയങ്ങൾ ഉത്തരംതേടി അതാ ദൈവദശകത്തിലേക്ക് ചേക്കേറാനെന്നപോലെ പറന്നടുക്കുന്നു.

മനുഷ്യൻഇന്നേവരെ ദൈവത്തെക്കുറിച്ച് അവതരിപ്പിച്ച വിഭിന്ന സിദ്ധാന്തങ്ങൾ, വിഭിന്ന മതങ്ങൾ പ്രചരിപ്പിച്ച സാധനകൾ, തത്വചിന്തകൾ എന്നിവ വിരൽചൂണ്ടിയ അതേ സാക്ഷാത്കാരം. അതെല്ലാം ഒട്ടും കലർപ്പില്ലാതെ, തികഞ്ഞ പരിശുദ്ധിയോടെ ഈ ചെറുകൃതിയിൽ സമന്വയിപ്പിക്കുമ്പോൾ മനുഷ്യന്റെ ഈ വിധ ദുഃഖങ്ങൾക്കെല്ലാം ഒരു സിദ്ധൗഷധമായിത്തീരട്ടെ ദൈവദശകം എന്ന് ഗുരുദേവൻ ദീർഘവീക്ഷണം ചെയ്തിരിക്കാം.

ഏതുമതസ്ഥനും മതങ്ങളുടെ ചട്ടക്കൂട് പൊളിച്ചു പുറത്തുകടന്നവനും ഈശ്വരവിശ്വാസിക്കും അവിശ്വാസിക്കും ജീവിതസത്യത്തെ ബോധ്യമാക്കാൻ വേണ്ടതെല്ലാം ദൈവദശകം നൽകുന്നു. ബൃഹത്ഗ്രന്ഥങ്ങളിൽ സഹസ്രാബ്ദങ്ങൾകൊണ്ട് ജ്ഞാനികൾ ആയിരക്കണക്കിന് പേജുകളിൽ വിശദമാക്കാൻ ശ്രമിച്ച സത്യഭാഷ്യങ്ങൾ പത്തുപദ്യങ്ങളിൽ കുറുക്കിയെടുക്കാൻ തൃപ്പാദങ്ങൾ എത്രത്തോളം തപിച്ചിരിക്കാം എന്നാലോചിച്ചപ്പോൾ അറിയാതെ ഉള്ളുരുകിപ്പോയി. വേദാന്തത്തിന്റെ നാടെന്നൂറ്റംകൊളളുന്ന ഭാരതം വേദാന്തത്തിനു ഒരന്തമുണ്ടെങ്കിൽ അത് ദൈവദശകമാണെന്ന് തിരിച്ചറിയാൻ വല്ലാതെ വൈകുന്നു. മതേതരഭാരതത്തിന് ലോകംകേൾക്കെ ഉറക്കെപ്പാടാൻ ദൈവദശകത്തോളം യോഗ്യമായി മറ്റെന്താണുളളത്? ദൈവദശകം ദേശീയ പ്രാർത്ഥനാഗീതമാക്കാനുളള ശ്രമങ്ങൾ എങ്ങുമെത്താതെ പോവുകയാണ്. ദൈവദശകം വിവിധഭാഷകളിൽ പ്രചരിപ്പിക്കാനും തങ്ങളുടെ വിശ്വാസങ്ങളിൽനിന്ന് അന്യമല്ല ഇതെന്നും അതിനെ കൂടുതൽ ശുദ്ധീകരിക്കുന്ന പ്രാർത്ഥനയാണെന്നും ലോകത്തെ ബോദ്ധ്യപ്പെടുത്താനും നാം ബാദ്ധ്യസ്ഥരായിരിക്കുന്നു. ദൈവദശകത്തിന് ദേശീയതലത്തിൽ അംഗീകാരം നേടിക്കൊടുക്കാനുളള തപസ്യാ സമാനമായ ഒരു യത്നത്തിന് മഹാസമാധിദിനത്തിൽ നമുക്ക് തുടക്കം കുറിക്കാം. ദൈവദശകം സ്വയം ജീവിതപ്രാർത്ഥനയാക്കിക്കൊണ്ട് പ്രചരിപ്പിക്കുകയാണ് ശരിയായ മാർഗം. അത് നമ്മുടെ സ്വപ്രകൃതത്തിന്റെ ഭാഗമായാൽ ഉണ്ടാകുന്ന ആത്മബലം നിസാരമായിരിക്കില്ല. സത്യം തിരിച്ചറിയുന്നവർ പിന്നെ മതങ്ങളുടെയും ജാതികളുടെയും രാജ്യങ്ങളുടെയും വേലിക്കെട്ട് തകർത്ത് ദൈവദശകത്തിനുപിന്നിൽ ഈശ്വരസാക്ഷാത്കാരത്തിനായി അണിനിരക്കും. ആദിമമനുഷ്യൻ അന്വേഷിച്ചു തുടങ്ങിയ ദൈവം ആ ദിവസം മാനവർക്ക് പ്രത്യക്ഷാനുഭവമാകും

Monday 23 July 2012

ബ്രഹ്മശക്തിയെ നിഷേധിക്കാനാവുമോ?​



അമേരിക്കക്കാരനായ ലൂയിസ്‌ ഫിഷര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിയ “ദി ലൈഫ്‌ ഒഫ്‌ മഹാത്‌മഗാന്‌ധി” എന്ന ഗാന്‌ധിജിയുടെ ജീവചരിത്രം ലോകപ്രശസ്‌തമാണ്‌.  ഈ ജീവചരിത്രം എഴുതുന്ന കാലത്ത്‌ ഗാന്‌ധിജി തന്റെ രാഷ്‌ട്രീയ കാഴ്‌ചപ്പാടിനെക്കുറിച്ച്‌ ലൂയിസ്‌ ഫിഷറിനോട്‌ ഇങ്ങനെ പറഞ്ഞു:

“ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്‌ എന്റെ സംഘടന. പക്ഷേ, അത്‌ എന്നില്‍നിന്ന്‌ അകന്നുപോകുകയാണെങ്കില്‍, പിന്നീട്‌ എന്റെ സംഘടന ഞാന്‍ തന്നെയാണ്‌. ഒരാദര്‍ശം ഉള്‍ക്കൊണ്ടിട്ടുളള വ്യക്‌തിയാണ്‌ ഞാന്‍. എന്നെപ്പോലെ ഒരാള്‍ക്ക്‌ ഒരു സംഘടനയുടെ സാമീപ്യമോ സഹകരണമോ നഷ്‌ടപ്പെട്ടുപോവുകയാണെങ്കില്‍, പിന്നെ ആ ആള്‍ തന്നെ സ്വയം ഒരു സംഘടനയായിത്തീരുകയേ നിവൃത്തിയുളളൂ.”

ഗാന്‌ധിജിയുടെ  ഈ വാക്കുകള്‍ കേട്ടപ്പോള്‍ ഒരു നദിയുടെ കഥയാണ്‌  ഓര്‍മ്മവരുന്നത്‌.  പ്രകൃതിയുടെ സര്‍വ സ്‌നിഗ്‌ധതയും സമ്മേളിക്കുന്ന വിശുദ്ധിയുടെ ഒരു ജലകണമായാണ്‌ നദി ജനിച്ചത്‌. സമാനകണങ്ങള്‍ ചേര്‍ന്ന്‌ ചെറിയ വെളളക്കെട്ടായി. പിന്നെ, അത്‌ പാറത്തടത്തില്‍നിറഞ്ഞ്‌ തുളുമ്പി അരുവിയായി ഒഴുകിത്തുടങ്ങി. സസ്യലതാദികളെ തഴുകിയും തലോടിയും ജീവജലംകൊടുത്തും അത്‌ ഒഴുക്കുതുടര്‍ന്നു. മറ്റ്‌ പലയിടങ്ങളില്‍നിന്നും അതിലേക്ക്‌ വീണ്ടും അരുവികള്‍ ഒഴുകിയെത്തുന്നതോടെ അത്‌ നദിയായും മഹാനദിയായും മാറി. ആ നദിയെ ആശ്രയിച്ച്‌ ഒരു ജനസമൂഹവും അവര്‍ക്ക്‌ തനതായ സംസ്‌കാരവും ഉണ്ടായി.  അവര്‍ക്ക്‌ വേണ്ടുന്നത്‌ എടുക്കാനും വേണ്ടാത്തത്‌ വലിച്ചെറിയാനുമുളള ഇടമായി പിന്നെ  ആ നദി മാറി.  സമൂഹവിഴുപ്പുകള്‍ പെരുകിയതോടെ കാലാന്തരത്തില്‍  അത്‌  മലിനപ്പെട്ടു. മാലിന്യം കുമിഞ്ഞ്‌ ഒഴുക്കുനിലച്ചപ്പോള്‍ ഭൂമിയെ  മലിനപ്പെടുത്തി എന്ന കുറ്റം   ഇതേ സമൂഹം തന്നെ നദിയുടെ മേല്‍ ആരോപിച്ചു.

രാഷ്‌ട്രീയത്തെക്കുറിച്ച്‌ ഗാന്‌ധിജി ലൂയിസിനോടു പറഞ്ഞതും ലോകത്ത്‌ നവോത്‌ഥാനം ലക്ഷ്യമിട്ട്‌ തുടങ്ങിയ വിവിധ സംഘടനകളുടെ ചരിത്രവും മുകളില്‍ പറഞ്ഞ നദിയുടെ കഥയോട്‌ ചേര്‍ത്തുവായിച്ചാല്‍ ഒരു കാര്യം വ്യക്‌തമാകും. ഒരു വ്യക്‌തി സ്വയം ഒരാദര്‍ശം ഉള്‍ക്കൊണ്ട്‌  അതില്‍ ജീവിച്ചുതുടങ്ങുമ്പോള്‍ അതില്‍ ആകൃഷ്‌ടരായി മറ്റു ചിലര്‍  ഒപ്പം ചേരുന്നു. അവര്‍  ഒരു സംഘടനയായിരൂപാന്തരം പ്രാപിക്കുന്നു.  സംഘടനയില്‍ എത്തുന്നവര്‍ക്കെല്ലാം ഒരു പൊതു ലക്ഷ്യത്തോടൊപ്പം സ്വകാര്യമായ ചില ആവശ്യങ്ങള്‍ ഉണ്ടാകും. അത്‌ ചിലപ്പോള്‍ സംഘടനയുടെ രൂപീകരണത്തിന്‌ കാരണമായ ആദര്‍ശങ്ങളോട്‌ നീതി പുലര്‍ത്താത്തതും ആയിരിക്കും. അങ്ങനെ വിവിധതാല്‌പര്യക്കാര്‍ ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി ഒന്നിക്കുന്ന ഇടമായി സംഘടനമാറുന്നു. അത്‌ വലുതാകുംതോറും   ഉളളിലെ അന്തരവും വര്‍ദ്ധിക്കുന്നു. അതോടെ ലക്ഷ്യം മറന്നുപോകുന്നു. അപ്പോള്‍ ചില മാനദണ്‌ഡങ്ങളുടെ പേരില്‍ ചിലര്‍ ചേര്‍ന്ന്‌  സംഘടനയ്ക്കുളളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കുന്നു. ഈ ഗ്രൂപ്പുകളിലും കാലക്രമത്തില്‍ വേര്‍തിരിവുണ്ടാകും. ഏകത്വം എന്നതില്‍നിന്ന്‌ ബഹുത്വം എന്നതിലേക്ക്‌ സംഘടന പൊട്ടിച്ചിതറുമ്പോള്‍  അത്‌ സമൂഹത്തിലെ സാംസ്‌കാരിക മാലിന്യമായി മാറുന്നു. സ്വയം സംഘടനയായി മാറിയ വ്യക്‌തിയും  അദ്ദേഹം ഉണ്ടാക്കിയ സംഘടനയും തമ്മില്‍ അപ്പോള്‍ അജഗജാന്തര വ്യത്യാസം കാണാം.

കാറല്‍ മാര്‍ക്‌സിന്റെ മുന്‍ഗാമിയായി അറിയപ്പെടുന്ന ഹെഗെല്‍  എന്ന ജര്‍മ്മന്‍ തത്വചിന്തകനാണ്‌  വൈരുദ്ധ്യവാദത്തിന്റെ അവതാരകന്‍. എന്നാല്‍  വൈരുദ്ധ്യവാദത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്നത്‌ ഈശ്വരനിലായിരുന്നു. പ്രപഞ്ചത്തിന്‌ ആദികാരണമായ ഒരു ശക്‌തിയുണ്ടെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. പിന്നാലെ വന്ന മാര്‍ക്‌സ്‌ ഇത്‌ നിഷേധിക്കുകയും വൈരുദ്ധ്യവാദവുമായി മുന്നോട്ടു പോകുകയുമാണ്‌ ചെയ്‌തത്‌. മാര്‍ക്‌സ്‌ തന്റെ വൈരുദ്ധ്യാധിഷ്‌ഠിത ഭൌതികവാദവുമായി മുന്നോട്ടുവന്നപ്പോള്‍ അന്നുവരെയുളള മത, സംസ്‌കാര ചിന്താസരണികള്‍ കീഴ്‌മേല്‍ മറിക്കപ്പെട്ടു. മനുഷ്യര്‍ ആത്‌മീയവാദികളെന്നും ഭൌതികവാദികളെന്നും വേര്‍തിരിക്കപ്പെട്ടു. മാര്‍ക്‌സ്‌ തന്റെ ദര്‍ശനത്തെ അന്നോളമുളള ശാസ്‌ത്രവളര്‍ച്ചയുമായി ചേര്‍ത്തുവയ്ക്കാന്‍ ജാഗ്രതകാട്ടി. അത്‌ യുക്‌തിവാദത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ടായിരുന്നു. 

മാര്‍ക്‌സിസവും ശ്രീനാരായണദര്‍ശനവും മനുഷ്യസ്‌നേഹത്തില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ വഴികള്‍ വ്യത്യസ്‌തമാണെന്നുമാത്രം. മാര്‍ക്‌സിന്റെ ദര്‍ശനം സൃഷ്‌ടിച്ച രണ്ട്‌ വിഭാഗക്കാരെ ഒന്നിപ്പിക്കാനും ഒരേ ലക്ഷ്യത്തിലേക്ക്‌ നയിക്കാനുമായിരുന്നു ശ്രീനാരായണഗുരുദേവന്റെ ശ്രമം. ആത്‌മീയവാദികള്‍ മതപരമായ ആചാരങ്ങളിലും അനുഷ്‌ഠാനങ്ങളിലും നിന്നുകൊണ്ട്‌ ഈശ്വരനെ അറിയാന്‍ ശ്രമിച്ചപ്പോള്‍ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും അവയുടെ പുറംമോടികളും ഒഴിവാക്കിക്കൊണ്ട്‌ ഈശ്വരനിലേക്ക്‌ അടുത്തു ഗുരു. കാഷായം ഉപേക്ഷിച്ചുളള സംന്യാസംപോലും ഈ പുറംമോടികള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായിരുന്നു.  ആ നിഷേധങ്ങള്‍ ഭൌതികവാദികളെ ഗുരുവിലേക്ക്‌ അടുപ്പിച്ചു. ഗുരുവിന്റെ ചിന്താസരണി ഈശ്വരനില്‍ അധിഷ്‌ഠിതമാണെന്ന അറിവ്‌ ആത്‌മീയവാദികളെയും അദ്ദേഹത്തിലേക്ക്‌ അടുപ്പിച്ചു. പ്രായോഗികതയ്ക്ക്‌ കൂടുതല്‍ പ്രാമാണികത നല്‍കിക്കൊണ്ടായിരുന്നു ഗുരു തന്റെ ദര്‍ശനം അവതരിപ്പിച്ചത്‌. പ്രപഞ്ചശക്‌തിയെ അംഗീകരിക്കാത്ത ഭൌതികവാദിയെയും ഈശ്വരനെ അംഗീകരിക്കുന്ന ആത്‌മീയവാദിയെയും ഗുരുദേവന്‍ തന്നോട്‌ ചേര്‍ത്തു നിറുത്തുകയും അവര്‍ തമ്മിലുളള ഭിന്നത ഇല്ലാത്തതാണ്‌ എന്ന്‌ ബോധിപ്പിക്കുകയും ചെയ്‌തു.  ആത്‌മീയവും ഭൌതികവും വേര്‍തിരിക്കേണ്ടതല്ല എന്ന്‌ ഗുരു പറയുന്നത്‌ ഇവര്‍ക്ക്‌  പൂര്‍ണ്ണമായി ഉള്‍ക്കൊളളാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും  ഈ രണ്ടുകൂട്ടര്‍ക്കും  ഗുരുദേവന്‍ എന്ന സത്യത്തെ വിട്ടുപോകാന്‍  ഇന്നും സാധിക്കുന്നില്ല.

ഗാന്‌ധിജി വരുന്നതിനുമുമ്പേ കോണ്‍ഗ്രസ്‌ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. ഗാന്‌ധിജിയുടെ വരവോടെ പ്രസ്‌ഥാനം  അദ്ദേഹത്തിലേക്ക്‌ ചേര്‍ന്നു. ലക്ഷ്യപ്രാപ്‌തിയോടെ പ്രസ്‌ഥാനവും ഗാന്‌ധിജിയും രണ്ടുവഴിക്ക്‌ പിരിയുകയും ചെയ്‌തു.  എന്നാല്‍ ഗുരുദേവന്റെ  ലോകം വ്യത്യസ്‌തമായിരുന്നു. അവിടെ ഒരിക്കലും ഗുരുവിനേക്കാള്‍ സ്‌ഥാനം അദ്ദേഹം ഉണ്ടാക്കിയ പ്രസ്‌ഥാനങ്ങള്‍ക്ക്‌ ലഭിച്ചില്ല. പ്രസ്‌ഥാനങ്ങള്‍ വളരുമ്പോള്‍ അതില്‍ അഴുക്കും വഴക്കും പ്രകടമാകും എന്ന്‌ അദ്ദേഹത്തിന്‌ നേരത്തേ അറിയാമായിരുന്നു. പ്രപഞ്ചവിഷയങ്ങളോട്‌ അടുത്തുനില്‍ക്കുമ്പോഴും അതില്‍നിന്ന്‌  അകലം പാലിക്കുകയാണ്‌ ഗുരുവിനെപ്പോലുളള ജീവന്‍മുക്‌തരുടെ  രീതി. അവര്‍ പുറമേ മയില്‍പ്പീലിപോലെ ചലിച്ചാലും ഉളളില്‍ മഹാമേരുവിനെപ്പോലെ അചഞ്ചലമായിരിക്കും.  അതുകൊണ്ടാണ്‌ പില്‍ക്കാലത്ത്‌ ഗുരുപ്രസ്‌ഥാനങ്ങളില്‍ ഉണ്ടായ ചേരിതിരിവുകളും വേര്‍തിരിവുകളും ഗുരുവിന്റെ ചൈതന്യത്തെ ബാധിക്കാതിരുന്നത്‌.  ആ ചൈതന്യം നിത്യസത്യമായി നിലനില്‍ക്കുന്നതിനാല്‍ ഗുരുപ്രസ്‌ഥാനങ്ങള്‍ക്ക്‌ വഴിതെറ്റുമ്പോള്‍ സത്യവിശ്വാസികള്‍ അത്‌ ചൂണ്ടിക്കാണിക്കുകയും തിരികെ ഗുരുവിലേക്ക്‌ മടങ്ങാന്‍ അവരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തുകൊണ്ടിരിക്കും.  ഗുരുവിന്റെ നാമം ധരിക്കുന്ന പ്രസ്‌ഥാനങ്ങള്‍ ആ ദര്‍ശനത്തോട്‌ നീതിപുലര്‍ത്തണമെന്ന്‌ സമൂഹം ശഠിച്ചുകൊണ്ടേയിരിക്കുന്നതും ഗുരു എന്ന ബ്രഹ്‌മശക്‌തിയുടെ പ്രേരണയാലാണ്‌. 

Monday 9 July 2012

"സ്വല്പംപിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം"


തലസ്ഥാനത്തെ ഒരു വില്ലേജ് ഓഫീസ്. പല ആവശ്യങ്ങള്‍ക്കായി തിങ്ങിക്കൂടി നില്‍ക്കുകയാണ് ജനം. ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ മദ്ധ്യവയസ്സ്പിന്നിട്ട ഒരു വീട്ടമ്മയും ഓഫീസ് ക്ളാര്‍ക്കും തമ്മില്‍ ചെറിയ തര്‍ക്കം നടക്കുന്നു. അവരുടെയും പിതാവിന്റെയും പേരുകള്‍ മറ്റൊരു മതപ്രകാരമുളളതാണ്. സര്‍ട്ടിഫിക്കറ്റിലും അതേ മതമാണ്. അവര്‍ക്ക് വേണ്ടത് ഹിന്ദു എസ്. സി സര്‍ട്ടിഫിക്കറ്റും. ഇവര്‍ ഹിന്ദു എസ്. സി ആണെന്ന കൂടുതല്‍ തെളിവുകള്‍ ആവശ്യപ്പെടുകയാണ് ക്ളാര്‍ക്ക്. അതിനൊന്നും അവര്‍ക്ക് മറുപടിയില്ല. "കുട്ടിയുടെ പഠനം നടക്കണം. അതിന് ഇത് കൂടിയേ തീരൂ" എന്ന് മന്ത്രംപോലെ ഉരുവിടുകമാത്രമാണവര്‍ ചെയ്യുന്നത്.

"നിങ്ങള്‍ പോയിട്ട് തിങ്കളാഴ്ചവരൂ. ഞാന്‍ ഓഫീസറുമായി സംസാരിക്കട്ടെ" എന്നുപറഞ്ഞ് ക്ളാര്‍ക്ക് അവരെ മടക്കി അയച്ചു. എന്നിട്ടും പോകാന്‍ മടിച്ച് പുറത്തെ മരത്തണലില്‍ അവര്‍ നിന്നു. അപേക്ഷകള്‍ പൂരിപ്പിച്ച് ഉപജീവനം കഴിക്കുന്ന പലരും അവരെ സമീപിച്ച് പോംവഴികള്‍ പറയുന്നുണ്ട്. ഇവരെപ്പോലെ ജീവിതത്തിന്റെ പരിതോവസ്ഥകളില്‍ സഹായിച്ചവര്‍ ചൊല്ലിക്കൊടുത്ത മതം സ്വീകരിക്കേണ്ടിവന്നവര്‍ ഒട്ടേറെയുണ്ടെന്ന് ആ വീട്ടമ്മ പറഞ്ഞു. മതം മാറിയാല്‍ ജീവിത നിലവാരം ഉയരും എന്നു കരുതിയാണ് അവരില്‍ ഭൂരിഭാഗവും അതു ചെയ്തത്. എന്നാല്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാവുകയാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സാമൂഹ്യമായ ഉന്നമനം ഉണ്ടാകുന്നില്ല. താഴ്ന്ന ജാതിക്കാര്‍ മതംമാറിച്ചെന്നാലും താഴ്ന്നവര്‍ തന്നെ. അവരുമായി വിവാഹബന്ധമോ മറ്റെന്തിലും സഹകരണമോ ആ മതത്തില്‍ നിലവിലുണ്ടായിരുന്നവരില്‍ നിന്ന് ലഭിക്കുന്നില്ല. മതം മാറുന്നതുവരെയുണ്ടായിരുന്ന സാമ്പത്തിക സഹായം തുടര്‍ന്ന് ലഭിക്കാതെവരുമ്പോള്‍ അവര്‍ വീണ്ടും പഴയതിലേക്ക് തിരിച്ചുവരും. സര്‍ക്കാരിന്റെ ആനുകൂല്യങ്ങളെങ്കിലും നേടി കുട്ടികളുടെ വിദ്യാഭ്യാസം നടത്താമെന്ന് ധരിക്കും. അപ്പോഴേക്കും സ്ഥിതിഗതികള്‍ മാറിയിട്ടുണ്ടാവും. പേരും മതവും സര്‍ട്ടിഫിക്കറ്റുകളില്‍ സഹിതം മാറിക്കഴിഞ്ഞുവല്ലോ! എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കും മതം മാറാന്‍ അവകാശമുണ്ട്. എന്നാല്‍ സാമൂഹ്യവും സാമ്പത്തികവുമായ അവശത മുതലെടുത്ത് അവരെ സ്വാധീനിച്ചു മതം മാറ്റുന്നവര്‍ക്ക് തുടര്‍ന്നും സംരക്ഷിക്കാന്‍ ബാധ്യത ഉണ്ടാവേണ്ടതല്ലേ? സ്വന്തം മതത്തില്‍ അനുയായികള്‍ കൂടുന്നു എന്നുകാണിച്ചാല്‍ മാത്രം മതിയോ? അവരെ വീണ്ടും ദളിതാവസ്ഥയിലേക്ക് തളളിവിടുന്നതില്‍ എന്ത് ന്യായമാണ് ഉളളത്? സ്വന്തം പേരും ആരാധിക്കുന്ന ദൈവത്തിന്റെ പേരും മാറ്റിയാല്‍ ഒരാള്‍ക്ക് സാംസ്കാരികമായി എന്ത് ഉന്നതിയാണ് ഉണ്ടാവുക? എന്നൊക്കെയുളള ചിന്തകള്‍ വില്ലേജ് ഓഫീസില്‍നിന്ന് മടങ്ങുമ്പോള്‍ മനസിനെ മഥിച്ചുകൊണ്ടിരുന്നു.

കേരളത്തില്‍ ജാതി അയിത്തത്തില്‍ മനംനൊന്ത് ഈഴവര്‍ ഒന്നടങ്കം ക്രിസ്തുമതത്തിലേക്കോ ബുദ്ധമതത്തിലേക്കോ പോകണം എന്ന ചര്‍ച്ച നടക്കുന്നകാലം. ഗുരുദേവന്‍ ക്രിസ്തുമതത്തില്‍ ചേരണം എന്ന് ആവശ്യപ്പെട്ട ഒരു പാതിരിയോട് "നിങ്ങള്‍ ജനിക്കും മുമ്പേ നാം ക്രിസ്തുമതത്തില്‍ ഉളളതാണ്" എന്നായിരുന്നു തൃപ്പാദങ്ങളുടെ മറുപടി. എസ്. എന്‍. ഡി. പിയോഗത്തില്‍ മതംമാറ്റച്ചര്‍ച്ചകള്‍ നടക്കുമ്പോള്‍ യാദൃശ്ചികമായി അവിടെയെത്തിയ ഗുരുദേവന്‍ കുറച്ചുനേരം ഈ ചര്‍ച്ചകള്‍ കേട്ടിരുന്നു.

" മതം മാറണമെന്നാണോ ആഗ്രഹം?" എന്ന് ഗുരു ചോദിച്ചു.

" അതേ" എന്ന് മതംമാറ്റവാദികള്‍ ഉത്തരം പറഞ്ഞു. ഗുരുദേവന്‍ ഒന്നും മിണ്ടാതെ അവിടെനിന്നും ഇറങ്ങിപ്പോയി. പിന്നീട് ഒരു കുറിപ്പെഴുതി ബോധാനന്ദസ്വാമിയുടെ കൈവശം കൊടുത്തുവിട്ടു. ബോധാനന്ദസ്വാമി യോഗത്തില്‍ എത്തി അതു വായിച്ചു

" മതം മാറണമെന്ന് ആഗ്രഹിക്കുന്നവര്‍, ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നുള്ള സനാതനധര്‍മ്മത്തെ മതമായി വിശ്വസിച്ച് ആ മതത്തില്‍ ചേരാവുന്നതാണ്" എന്നായിരുന്നു ആ കുറിപ്പില്‍ സ്വാമി എഴുതിയിരുന്നത്.

'സനാതനം'എന്നാല്‍ എന്നും നിലനില്‍ക്കുന്നത് എന്നാണ് അര്‍ത്ഥം. മനുഷ്യരില്‍ ജാതിവ്യത്യാസമില്ല എന്ന സത്യം മാത്രമേ എന്നും നിലനില്‍ക്കൂ. ലോകത്തെ നയിക്കുന്ന ധര്‍മ്മവും അതില്‍ അധിഷ്ഠിതമാണ്. ധര്‍മ്മത്തിന്റെ അടിത്തറ അഹിംസയാണ്. ജീവിതം മറ്റുളളവരുടെകൂടി ഹിതമറിഞ്ഞ് ആചരിക്കാനുളള തപസ്യയാണ്. വിവേകവും അനുകമ്പയുമാണ് അതിന്റെ മറ്റ് വശങ്ങള്‍. അതായിരിക്കണം എല്ലാവരുടെയും മതം, അഥവാ അഭിപ്രായം എന്നാണ് തൃപ്പാദങ്ങള്‍ ഉദ്ദേശിച്ചത്. സനാതനധര്‍മ്മം മതമാക്കണം എന്ന ഗുരുവിന്റെ ഉപദേശം പില്‍ക്കാലത്ത് ഹൈന്ദവ വാദികള്‍ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ സനാതന ധര്‍മ്മം ഒരു പ്രത്യേകമതമല്ല എല്ലാ മതങ്ങളുടെയും ഉള്‍ക്കാമ്പാണ് എന്ന് ചിന്തിക്കുന്നവര്‍ക്ക് ബോധ്യമാകും. ആ അടിത്തട്ടില്‍ നിന്നുകൊണ്ടാണ് പലമതസാരവും ഏകമെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നും ഗുരു അരുള്‍ചെയ്യുന്നത്.

ഈ ഭൌതികപ്രപഞ്ചത്തിന്റെ മായക്കാഴ്ചകള്‍ കണ്ട് മദിച്ച് നടക്കുകയാണ് മനുഷ്യന്‍. കൂടുതല്‍ സുഖം എവിടെയുണ്ടോ അങ്ങോട്ട് ഒഴുകിയെത്തും. ഇത്തരം മനോനിയന്ത്രണമില്ലായ്മയാണ് അവസരവാദികളായ മതപ്രചാരകരും രാഷ്ട്രീയക്കാരും കച്ചവടക്കാരും മുതലെടുക്കുന്നത്. മനസിനെ നിയന്ത്രിക്കാനും ഭോഗചിന്തകളെ നിയന്ത്രിക്കാനും ദൈവവിചാരം നിലനിറുത്താനുമാണ് മതങ്ങള്‍ ശ്രമിക്കേണ്ടത്. കൂടുതല്‍ ഭോഗങ്ങള്‍ കാണിച്ച് വിളിച്ചുകൊണ്ടുപോയി വഞ്ചിക്കുകയല്ല വേണ്ടത്. മതങ്ങള്‍ സമൂഹ നന്മയ്ക്ക് ഉതകുന്നത് അതില്‍ വിശ്വസിക്കുന്നവരെ നിസ്വാര്‍ത്ഥരും അച്ചടക്കമുളളവരുമാക്കി മാറ്റുമ്പോഴാണ്.

" പ്രപഞ്ചമിഥ്യാത്ത്വത്തെപ്പറ്റി നിരന്തരം സ്മരിക്കണം. അല്ലെങ്കില്‍ പ്രപഞ്ചത്തില്‍ ഒട്ടിപ്പോകും" എന്ന് ഗുരുദേവന്‍ ഇടയ്ക്കിടെ സന്ദര്‍ഭോചിതമായി പറയുമായിരുന്നു.

ആഗമാനന്ദസ്വാമികള്‍ സന്യാസിയാകുന്നതിനുമുമ്പ് ഒരിക്കല്‍ ഗുരുദേവനെ സന്ദര്‍ശിച്ചു . "സ്വല്പം പിത്തച്ഛായയുണ്ട്, കല്യാണഘൃതം സേവിക്കണം" എന്ന് ഗുരു അദ്ദേഹത്തോടു പറഞ്ഞു. വേണമെങ്കില്‍ അത് താന്‍ ഉണ്ടാക്കിത്തരാം എന്നും ഗുരു പറഞ്ഞു. അദ്ദേഹത്തിന്റെ വീട്ടുകാര്‍ അത് ചെവിക്കൊണ്ടില്ല. ജാത്യാഭിമാനികളായ അവര്‍ക്ക് ഗുരുവില്‍ അത്രവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞ് മഞ്ഞപ്പിത്തം കടുത്ത് തലചുറ്റിവീണു. അപ്പോഴാണ് ഗുരുസ്വാമിയുടെ വാക്കിന്റെ വില അവര്‍ തിരിച്ചറിഞ്ഞത്. മതപ്രീണനത്തിന്റെ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ നോക്കി ഗുരുദേവന്‍ പറയുന്നു, എല്ലാവരും 'കല്യാണഘൃതം കഴിക്കാന്‍'. ആരും കേള്‍ക്കുന്നില്ല. 'കല്യാണം' എന്നാല്‍ 'മംഗളം' എന്നാണ് അര്‍ത്ഥം. മംഗളദായിയായ ഘൃതം അഥവാ നെയ്യ് ആണ് ഗുരുവിന്റെ സനാതനധര്‍മ്മം. അത് ഉള്ളിലാക്കിയാല്‍ ഒന്നിലേക്കും തലചുറ്റിവീഴാതെ ജീവിക്കാം

Sunday 24 June 2012

രണ്ട് മാധവന്മാരും ഒരു ഹരിദാസിയും


വാര്‍ത്താമാധ്യമങ്ങള്‍ക്ക് ഇന്നത്തെ അത്രയും പ്രചാരമില്ലാത്ത കാലമാണത്. പത്രങ്ങള്‍ വായിച്ചറിയാന്‍ സാധ്യതയുളളവര്‍ അത്ര വലിയ സംഖ്യവരില്ല. അതിനാല്‍ തിരുനാള്‍ ദിനത്തില്‍ ആഘോഷപൂര്‍വം ഒത്തുകൂടുന്നവരോട് ഗുരുദേവന്‍ അക്കൊല്ലം പ്രാധാന്യംകൊടുക്കേണ്ട വിഷയം എന്തെന്ന് പറയും. ഗുരുഭക്തരും എസ്. എന്‍. ഡി പിയോഗം പ്രവര്‍ത്തകരും നാടുമുഴുവന്‍ മീറ്റിംഗുകള്‍ സംഘടിപ്പിച്ചും കുടുംബയോഗങ്ങള്‍ വിളിച്ചും സ്വാമിതൃപ്പാദങ്ങളുടെ മൊഴികള്‍ ഭക്ത്യാദരപൂര്‍വം ജനസമക്ഷം അവതരിപ്പിക്കും. അങ്ങനെയായിരുന്നു പതിവ്. കേരളത്തില്‍ വിദ്യാഭ്യാസവളര്‍ച്ചയ്ക്ക് തുടക്കമിട്ടതും ജാതിവേര്‍തിരിവില്ലാത്ത ആരാധനാസമ്പ്രദായം കൊണ്ടുവന്നതും ജനങ്ങളില്‍ ശുചിത്വബോധം ഉണര്‍ത്തിയതും ഇത്തരം തിരുനാള്‍ സന്ദേശങ്ങളിലൂടെയായിരുന്നു.

1921 ലെ ശ്രീനാരായണ ജയന്തിദിനത്തില്‍ ഗുരുദേവന്റെ സന്ദേശമൊഴികള്‍ ഇങ്ങനെയായിരുന്നു:
" മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്." സ്വാഭാവികമായും ഇന്നും ഭൂരിഭാഗം പേരും വിമുഖതകാട്ടുന്ന ഗുരുസന്ദേശമാണ് മദ്യവര്‍ജനം. അതിനാല്‍ അക്കൊല്ലം ഗുരുസന്ദേശം നെഞ്ചിലേറ്റി ഭക്തര്‍ പ്രചാരണത്തിനിറങ്ങിയില്ല എന്നുവേണമെങ്കില്‍ ഇന്നത്തെ തലമുറയ്ക്ക് വിചാരിക്കാം. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. തിരുവിതാംകൂറില്‍ ആ ദിവ്യസന്ദേശം വളരെവേഗം അലയടിച്ചുയര്‍ന്നു. ടി. കെ. മാധവന്റെ നേതൃത്വത്തില്‍ എസ്. എന്‍.ഡി. പിയോഗം മദ്യവര്‍ജ്ജനപ്രസ്ഥാനവുമായി മുന്നോട്ടുവന്നു. ത്യാഗസുരഭിലമായ പോരാട്ടത്തിന്റെ മൂന്നുവര്‍ഷങ്ങള്‍ക്കാണ് പിന്നീട് നാട് സാക്ഷ്യം വഹിച്ചത്. കേരളത്തിന്റെ ചരിത്രമെഴുതിയവര്‍ തമസ്കരിച്ച ഒരു ധര്‍മ്മസമരമായിരുന്നു അത്. രാജ്യത്ത് ആദ്യമായാണ് അങ്ങനെയൊരു മദ്യവര്‍ജ്ജനപ്രക്ഷോഭം അരങ്ങേറിയത്.

മദ്യത്തിന്റെ ദൂഷ്യങ്ങളും ഗുരുസന്ദേശത്തിന്റെ പ്രസക്തിയും വിവരിച്ച് മീറ്റിംഗുകളും യോഗങ്ങളും നടന്നു. മിക്ക യോഗങ്ങളിലും ടി. കെ. മാധവന്‍ നേരിട്ട് പങ്കെടുത്തിരുന്നു. സര്‍ക്കാരിനെക്കൊണ്ട് ഘട്ടംഘട്ടമായി മദ്യം നിരോധിപ്പിക്കുന്ന ഒരു സ്കീം അന്ന് മാധവനും കുമാരനാശാനും ചേര്‍ന്ന് തയ്യാറാക്കി ദിവാന്‍ സമക്ഷം അവതരിപ്പിച്ചു. ശ്രീനാരായണഗുരുദേവന്റെ ആഹ്വാനം ഉളളതിനാല്‍ രാജഭരണത്തിന് ആ ആവശ്യം നിഷേധിക്കാന്‍ കഴിഞ്ഞില്ല. വളരെ കുറഞ്ഞ സമയംകൊണ്ട് തിരുവിതാംകൂറിലെ ആറ് താലൂക്കുകളില്‍ മദ്യവര്‍ജനം പൂര്‍ണ്ണമായും നടപ്പാക്കാന്‍ സാധിച്ചു. അന്ന് ടി. കെ. മാധവന് ഒരു ഓമനപ്പേര് വീണു-തിരുവിതാംകൂറിന്റെ പുസിഫട്ട്.

മദ്യ ഷാപ്പുകള്‍ കൂടിവരുന്നത് നിയന്ത്രിക്കാന്‍ അന്ന് യോഗത്തിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് കമ്മറ്റികള്‍ രൂപീകരിക്കുകയുണ്ടായി. കളളുചെത്തുവ്യവസായത്തില്‍നിന്നും മദ്യനിര്‍മ്മാണത്തൊഴിലുകളില്‍നിന്നും ആള്‍ക്കാര്‍ പിന്‍വലിഞ്ഞു തുടങ്ങി. ഷാപ്പുകള്‍ ലേലത്തില്‍ പിടിക്കാന്‍ ആളില്ലാതെയായി. ഈഴവര്‍ മാത്രമായിരുന്നില്ല ഈ സ്വാമിസന്ദേശം നടപ്പാക്കാന്‍ ഇറങ്ങിയത്. ഇതരസമുദായങ്ങളും സഹകരിച്ചു. അന്ന്് പ്രജാസഭയില്‍ മദ്യവര്‍ജനപ്രമേയ നിശ്ചയം അവതരിപ്പിച്ചത് എം. ആര്‍. മാധവവാര്യര്‍ ആയിരുന്നു. എസ്. എന്‍. ഡി. പിയോഗമാണ് അദ്ദേഹത്തെ അതിന് ചുമതലപ്പെടുത്തിയത്. എന്നാല്‍ കാര്യങ്ങള്‍ മുന്നോട്ടുപോയതോടെ സര്‍ക്കാര്‍ കാലുമാറാന്‍ തുടങ്ങി. അതിനുളള കാരണം രണ്ടായിരുന്നു. ഒന്നാമത്തേത് സര്‍ക്കാരിന്റെ എക്സൈസ് നികുതി വരവ് കുറഞ്ഞതോടെ ഖജനാവില്‍ വിളളല്‍ വീണു. ഈഴവര്‍ കളളുചെത്തും മദ്യവ്യവസായവും നിറുത്തിയാല്‍ അത് ആ സമുദായത്തിന്റെ സാംസ്കാരിക വളര്‍ച്ചയെ പിടിച്ചാല്‍കിട്ടാത്തവിധം ഉയര്‍ത്തിവിടുമെന്നും അത് തടയണമെന്നുമുളള ചില മാടമ്പിപ്രഭുക്കന്മാരുടെ ഉപദേശമായിരുന്നു സര്‍ക്കാരിനെ പിന്തിരിപ്പിച്ച രണ്ടാമത്തെ കാരണം. അതോടെ യോഗത്തിന്റെ സമരങ്ങള്‍ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ തുടങ്ങി. നിരവധിപേര്‍ക്കെതിരെ കളളക്കേസുകളെടുത്തു. പലരെയും ജയിലില്‍ അടച്ചു.

കാര്‍ത്തിപ്പളളി താലൂക്കിലാണ് മദ്യവര്‍ജ്ജനത്തിന് ഊര്‍ജിതപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്. അതിനാല്‍ സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കൂടുതല്‍ ഏറ്റുവാങ്ങിയതും അവര്‍ തന്നെയായിരുന്നു. മധുവര്‍ജ്ജന സമിതി സെക്രട്ടറിയും മുന്‍സിഫ് കോര്‍ട്ട് വക്കീലുമായിരുന്ന എം. മാധവനെ ക്രിമിനല്‍വകുപ്പനുസരിച്ച് അറസ്റ്റുചെയ്ത് ഒരു രാത്രി ജയിലില്‍ ഇട്ടു. പിറ്റേന്ന് തൊണ്ടനനയ്ക്കാന്‍പോലും വെളളം നല്‍കാതെ കൈവിലങ്ങുവച്ച് ഹരിപ്പാട്ടുനിന്ന് അമ്പലപ്പുഴവരെ ചുട്ടുപൊളളുന്ന മണലില്‍ക്കൂടി നടത്തിച്ചു. പതിനഞ്ചു മൈല്‍ദൂരമാണ് അന്ന് മാധവന്‍ നടന്നത്. കാല്‍രണ്ടും പൊളളി. എന്നിട്ടും മാധവന്‍ സമരത്തില്‍നിന്ന് പിന്‍വാങ്ങിയില്ല. ഏതു മണലില്‍ പൊളളിയപാദങ്ങളും ഒരു സ്പര്‍ശംകൊണ്ടോ വാക്കുകൊണ്ടോ സുഖപ്പെടുത്തുന്ന ഗുരുസ്വാമിയായിരുന്നു അവരുടെ രക്ഷകന്‍. സര്‍ക്കാരിനെ പരസ്യമായി നിഷേധിച്ചുകൊണ്ട് മദ്യവര്‍ജ്ജന വിജിലന്‍സ് കമ്മറ്റികള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ രൂപീകരിക്കപ്പെട്ടു.

'ഹരിദാസി' എന്ന മദ്യവിരുദ്ധസന്ദേശം ഉയര്‍ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യന്‍ കഥ അന്ന് ടി. കെ. മാധവന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുടംബയോഗങ്ങളില്‍ വിദ്യാഭ്യാസമുളള യുവാക്കള്‍ മുതിര്‍ന്നവര്‍ക്ക് കഥവായിച്ചുകൊടുത്തു. മൂന്നുവര്‍ഷത്തിനുശേഷം 1924ല്‍ നടന്ന ജയന്തി ആഘോഷവേളയില്‍ മാധവന്‍ 'ഹരിദാസി' എന്ന പുസ്തകം തൃപ്പാദങ്ങള്‍ക്ക് സമര്‍പ്പിച്ചു. തന്റെ മൊഴികള്‍ ഹൃദയത്തിലേറ്റി ആ ശിഷ്യന്‍ നടത്തിയ തേരോട്ടങ്ങളില്‍ ഗുരു തൃപ്തനായിരുന്നു. ഭോഗസുഖങ്ങള്‍ക്കുപിന്നാലേ പരക്കം പായുന്ന ഈ സമൂഹം തന്റെ ദിവ്യസന്ദേശത്തെ പിന്നീട് തിരസ്കരിക്കുമെന്ന് ഗുരുദേവന് ബോധ്യമുണ്ടായിരുന്നു. ദുരിതക്കടലില്‍ നിന്ന് കരയേറ്റാന്‍ തോണി ഇറക്കിക്കൊടുത്താലും കയറിവരില്ലെന്ന് തീരുമാനിച്ചവരെ പിന്നെ എന്തുചെയ്യാന്‍? മദ്യവര്‍ജനസന്ദേശം ഏറ്റെടുത്ത ജനങ്ങളെ ഗുരു അന്ന് അഭിനന്ദിച്ചു. വിലകൂടിയ ഒരു പട്ട് വാങ്ങിപ്പിച്ചു അദ്ദേഹം. അത്തവണത്തെ തിരുനാള്‍ദിന സമ്മേളനത്തില്‍ ടി. കെ. മാധവനെ ആ വീരാളിപ്പട്ടുപുതപ്പിച്ച് തൃപ്പാദങ്ങള്‍ അനുഗ്രഹിച്ചു. ഗുരുവിനും ശിഷ്യനും ഒരുപോലെ കണ്ണുതുളുമ്പിയ മുഹൂര്‍ത്തമായിരുന്നു അത്.

വര്‍ഷങ്ങള്‍ പിന്നിടുന്നു. അന്നത്തെക്കാള്‍ ഗംഭീരമാണ് ഇന്നത്തെ ഗുരുദേവ ജയന്തി ആഘോഷങ്ങള്‍. ഇന്ന് ജയന്തി ദിവസം രാവിലെ പത്രമെടുത്താല്‍ ജനം മറ്റൊരു സന്ദേശം വായിക്കുന്നു. ഓണത്തിന് മലയാളി കുടിച്ചുതീര്‍ത്ത മദ്യത്തിന്റെ കണക്ക്. അന്ന് എം. മാധവന്റെ കാല്പൊളളിയത് മദ്യം നിരോധിക്കാന്‍ സമരം നടത്തിയതിന്. ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റിലേക്ക് വെയിലത്ത് ക്യൂ നിന്നാണ് ഇന്ന് മലയാളിയുടെ കാലുപൊളളുന്നത്

Sunday 10 June 2012

ഗുരുവിന്റെ രാഷ്ട്രീയ ദര്‍ശനം

തരിശായിക്കിടക്കുന്ന ഭൂവിഭാഗത്തിലൂടെ കടന്നുപോകുന്ന ഒരു റെയില്‍പ്പാത. ആ തരിശുഭൂമിയുടെ നടുവില്‍ നില്‍ക്കുന്ന ഒരു ചെറുവൃക്ഷത്തെ നിലനിറുത്താനായി പാത അവിടെയെത്തുമ്പോള്‍ ഒന്നുവളഞ്ഞു നിവരുന്നു. ഫേസ്ബുക്കില്‍ കണ്ടതാണ് ഈ ചിത്രം. ആരുടെയോ ഭാവനയാണത്. നടക്കാത്ത സ്വപ്നത്തെ ഇഷ്ടംകൊണ്ട് താലോലിക്കുന്ന സുഖമുണ്ടായിരുന്നു ആ ചിത്രത്തിന്. സാങ്കേതിക വികസനങ്ങള്‍ക്ക് ഇങ്ങനെയൊരു മനസ്സുണ്ടാവുന്നത് നല്ലതാണെന്ന് അതുകണ്ടപ്പോള്‍ തോന്നി.

സര്‍ക്കാരുകളും സാങ്കേതികവിദഗ്ധരും പഞ്ചപുച്ഛമടക്കി നില്‍ക്കുമ്പോള്‍ മള്‍ട്ടിനാഷണല്‍ കണ്‍സള്‍ട്ടന്റുകള്‍ മെനയുന്ന ഡിസൈനുകളിലാണ് നമ്മുടെ സാങ്കേതിക വളര്‍ച്ച. പണത്തിന്റെയും ഭൌതികസൌകര്യങ്ങളുടെയും കാര്യങ്ങളില്‍മാത്രമായിരിക്കും ഇവര്‍ക്ക് ശ്രദ്ധ. അവിടെ ഭൂമിയും വെള്ളവും മണ്ണുമൊന്നും പ്രശ്നമേയല്ല. പാശ്ചാത്യരാജ്യങ്ങളില്‍ മരങ്ങളെ സംരക്ഷിച്ചുകൊണ്ടും അവയെ ഭാഗഭാക്കാക്കിക്കൊണ്ടും കെട്ടിടങ്ങളും വീടുകളും ഉണ്ടാക്കുന്നുണ്ട്. നമ്മുടെ നാട്ടില്‍ ഒരു റോഡുണ്ടാക്കാന്‍ പത്തുമരമെങ്കിലും മുറിക്കണം. കെട്ടിടമുണ്ടാക്കാനും ഇതുതന്നെയാണ് നടപ്പുരീതി.
മറ്റുള്ളവരുടെ ഇഷ്ടങ്ങളോ സൌകര്യങ്ങളോ നോക്കാതെ സ്വന്തം ഇഷ്ടം നടപ്പാക്കിക്കൊണ്ട് ജീവിക്കുന്ന യുവതലമുറയാണ് നമ്മുടേത്. സ്വന്തം 'ഫീലിംഗുകളാണ്' പ്രധാനം. അതിനുവേണ്ടി മറ്റുള്ളവരെല്ലാം നിന്നുകൊടുക്കണം. അല്ലെങ്കില്‍ അവന്‍ വിനാശകാരിയായി മാറും. ചിലപ്പോള്‍ സ്വയം നശിപ്പിക്കും. അല്ലെങ്കില്‍ അവന്റെ ഇംഗിതത്തിനു തടസം നില്‍ക്കുന്നയാളെ നശിപ്പിക്കും. ഭക്ഷണത്തിലും വസ്ത്രത്തിലും സ്വത്തിലും എന്നപോലെ പ്രണയത്തില്‍പോലും ഇതേ സ്വാര്‍ത്ഥതയുണ്ട്. പ്രണയം അല്ല, ഒരാള്‍ക്ക് മറ്റൊരാളോട് താത്പര്യമാണ് ഉണ്ടാകുന്നത്. അത് നശിക്കുന്ന നിമിഷം അടുത്തയാള്‍ അത്രതന്നെ. ഒരു പയ്യന്‍ അടുത്തുവന്ന് ഇഷ്ടമാണെന്നു പറയുമ്പോള്‍ അത് നിഷേധിച്ചാല്‍ പെണ്‍കുട്ടിക്ക് കത്തികൊണ്ടാകും മറുപടി. കാമുകനെ ഒഴിവാക്കാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന പെണ്‍കുട്ടികളും ഉണ്ട്. ഇതേ തലമുറയാണ് നാടിന്റെ വികസനസ്വപ്നങ്ങള്‍ ചുമക്കുന്നത്. അവര്‍ സഹജീവികളായ മറ്റു മനുഷ്യരെ പരിഗണിക്കാത്തവരാണെന്നിരിക്കെ എങ്ങനെ പ്രകൃതിയെയും മറ്റു ജീവജാലങ്ങളെയും പരിഗണിക്കും? ഈ ഭൂമി എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെന്ന് എങ്ങനെ ബോധ്യപ്പെടും?

പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ ഒരു വികസനപദ്ധതി വേണ്ടെന്നു വച്ചപ്പോള്‍ അത് ഡിസൈന്‍ ചെയ്ത യുവസുഹൃത്തിന്റെ പ്രതികരണം ഭയാനകമായിരുന്നു. അവന്‍ സ്വന്തം കാറിന്റെ സീറ്റ് കുത്തിക്കീറി. ലാപ്ടോപ്പ് തല്ലിയുടച്ചു. മദ്യപിച്ച് പരസ്യമായി ലോകത്തെമുഴുവന്‍ ചീത്തവിളിച്ചു. അയാളെ സംബന്ധിച്ച് കോടികള്‍ കിട്ടിയേക്കാവുന്ന ഒരു പദ്ധതിയാണ് നഷ്ടപ്പെട്ടത്. ആ നഷ്ടം മാത്രമാണ് മനസില്‍. അതുമൂലം നശിക്കുന്ന ഭൂഗര്‍ഭജലമോ വീടുനഷ്ടപ്പെടുന്ന പാവങ്ങളോ മനസിന്റെ ഏഴയലത്തുവരില്ല. എന്താണ് കാരണം? അന്വേഷണം അങ്ങ് ഗോത്രകാലത്തിനപ്പുറത്തേക്ക് നീളണം വ്യക്തമായ ഉത്തരംകിട്ടാന്‍.

ആദിമ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം ഉണ്ടായതാണ് മനുഷ്യരില്‍ സ്വാര്‍ത്ഥതയും വേര്‍ തിരിവും ഉണ്ടാക്കിയതെന്ന് ചരിത്രം പറയുന്നു. സ്വത്തുണ്ടാക്കുന്നവര്‍, സ്വത്തുനഷ്ടപ്പെട്ടവര്‍, ഉള്ളവന്റെ സ്വത്ത് കൈകാര്യം ചെയ്യുന്നവര്‍, സ്വന്തം വയറ്റിപ്പിഴപ്പിനായി ഇവര്‍ക്ക് വിടുപണിചെയ്യുന്നവര്‍ എന്നിങ്ങനെയാണ് മനുഷ്യര്‍ക്കിടയില്‍ ഉണ്ടായ ആദ്യത്തെ നാല് വിഭാഗങ്ങള്‍. ജാതി അസമത്വം പിന്നാലെ വന്നതാണ്. സാമ്പത്തിക അസമത്വത്തെ ഊട്ടിയുറപ്പിക്കാന്‍ സ്വത്ത് കൈവശംവച്ചിരുന്ന മാടമ്പിമാര്‍ ജാതി അയിത്തത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അസമത്വം അവസാനിപ്പിച്ച് അവരെ സമത്വത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യംകൂടിയുണ്ടായിരുന്നു ജാതി പോകണം എന്ന ഗുരുദേവന്റെ വാദത്തിനുള്ളില്‍. പ്രശ്നത്തിന്റെ നാരായവേരിലാണ് ശ്രീനാരായണ ഗുരുദേവന്‍ കൈവച്ചത്. ജാതി വ്യത്യാസം ഉള്ളതല്ല എന്ന് പ്രപഞ്ചത്തിന്റെ പരമമായ സത്യത്തെ സാക്ഷിനിറുത്തിക്കൊണ്ട് വളരെ ശാസ്ത്രീയമായാണ് ഗുരു തെളിയിച്ചത്.

എല്ലാമതങ്ങളുടെയും സാരം ഒന്നായതിനാല്‍ മതവും ഒന്നുമതി എന്നു പറയുമ്പോള്‍ വിവിധ മതപുരോഹിതവിഭാഗം വിശ്വാസികളെ അടിമകളാക്കിക്കൊണ്ട് സാമ്പത്തികമായും അധികാരപരമായും ഉണ്ടാക്കിയെടുക്കുന്ന മേല്‍ക്കൈ അവസാനിപ്പിക്കാനും അതില്‍ ആഹ്വാനമുണ്ട്. ഫ്യൂഡലിസത്തിനും മതപൌരോഹിത്യ കുത്തകയ്ക്കും മറുമരുന്നായി ലോകം സ്വീകരിച്ചത് കമ്മ്യൂണിസ്റ്റ് തത്വശാസ്തമാണ്. ഉള്ളവനില്‍ നിന്ന് ഇല്ലാത്തവന് പിടിച്ചെടുത്തു നല്‍കുക. അതില്‍ അക്രമമുണ്ട്; ചോരചിന്താതെ കാര്യം നടക്കില്ല. വാളിന് വിവേകമില്ല. അത് പിടിക്കുന്നവനും വിവേകം പോകും. അത് ഇപ്പോഴത്തെ വികസനരീതികള്‍ പോലെയാണ്; തടസ്സം നില്‍ക്കുന്നതൊക്കെ വെട്ടിമാറ്റും. എന്നാല്‍ വിദ്യയാണ് വാളിനുപകരം കൈയിലേന്തുന്നതെങ്കില്‍ വിവേകം താനേ വരും.

ശത്രുവിനെ ജയിക്കാന്‍ ആത്മാവുകൊണ്ട് അയാളെ നന്നായി വെറുക്കുക എന്നാണ് റഷ്യന്‍ നേതാവ് സ്റ്റാലിന്‍ പറഞ്ഞത്. ശത്രുവിനെ സ്നേഹിച്ചു വശത്താക്കാന്‍ ഗാന്ധിജി പറയുന്നു. ഇതിനെക്കാളൊക്കെ ഉദാത്തമായ ഒരു രാഷ്ട്രീയസംസ്കാരമാണ് ഗുരുദേവന്‍ മുന്നോട്ടുവച്ചത്. അവന്‍ ഇവന്‍ എന്ന ചിന്ത കളയുക. എല്ലാവരും ഒരേ ആത്മരൂപം തന്നെ. ഒരു ഭേദവും ആര്‍ക്കും തമ്മില്‍ ഇല്ല. പിന്നെങ്ങനെ മാടമ്പിയും തൊഴിലാളിയും ഉണ്ടാകും? അവര്‍ണനും സവര്‍ണനും ഉണ്ടാകും? എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ തുല്യ അവകാശമുണ്ട്. മനുഷ്യനും മറ്റു ജീവികള്‍ക്കും അത് ഒരുപോലെയാണെന്ന് ഗുരു പറയുന്നു. അത് തിരിച്ചറിയാന്‍ അനുകമ്പ ഉള്ളില്‍ വളര്‍ത്തണം. വിദ്യനേടിയാണ് അനുകമ്പ അഭ്യസിക്കേണ്ടത്. മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കാന്‍ കഴിയുന്ന വിദ്യാഭ്യാസമാണ് വേണ്ടത്. സമ്പത്തിന്റെയോ ജാതിയുടെയോ പേരില്‍ അവഗണിക്കപ്പെടുന്നവര്‍ സംഘടിക്കാനും വിദ്യയും സമ്പത്തും നേടി വളര്‍ന്നുകൊണ്ട് മധുരമായി പ്രതികരിക്കാനും പറഞ്ഞതാണ് ഗുരു പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം. അത് ചോരചിന്തുന്നതല്ല. മറുകരണത്ത് അടിവാങ്ങുന്നതുമല്ല. സ്വന്തം നട്ടെല്ലില്‍ ആര്‍ക്കും ഉപദ്രവമില്ലാതെ സ്വയം വളരാനുള്ളതുമാത്രമാണ്. അങ്ങനെയൊരു തലമുറയെ വളര്‍ത്തിയെടുക്കാന്‍ ഗുരുദര്‍ശനമല്ലാതെ മറ്റൊരു പോംവഴിയുമില്ല. ഗുരുദര്‍ശനത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയത്തിലൂടെയേ സമൂഹത്തിന് സമാധാനം ലഭിക്കൂ. സ്വന്തം ദേഹത്തെ കസ്തൂരിയെ തിരിച്ചറിയാതെ കസ്തൂരിതേടി നടക്കുന്ന മാനിനെപ്പോലെയാണ് ഗുരുദര്‍ശനത്തിലെ ഈ നവീനചിന്തകള്‍ അറിയാതെ നമ്മള്‍ ഇപ്പോഴും പഴകിയ തത്വശാസ്തങ്ങളില്‍ ആശ്വാസം കണ്ടെത്താന്‍ വെമ്പല്‍പൂണ്ടു നടക്കുന്നത്.

Monday 4 June 2012

ആത്മവിദ്യാലയത്തിന്റെ തിരുമുറ്റത്ത്


മെഡിക്കല്‍ കോളേജ് പരിസരത്തുവച്ച് പല തവണ കണ്ടിട്ടുണ്ട് ആ മനുഷ്യനെ. തലയില്‍ ഒരു മുടിപോലുമില്ല. വെളുത്ത് സുമുഖനായ ഒരു മദ്ധ്യവയസ്കന്‍. വാക്കിംഗ് സ്റ്റിക്കും ഊന്നി ആശുപത്രി പരിസരത്തോ ചിലപ്പോള്‍ വാര്‍ഡുകളിലോ കറങ്ങുന്നതുകാണാം. ഇപ്പോള്‍ ഇതാ ആര്‍.സി.സിയുടെ മുറ്റത്ത് നില്‍ക്കുന്നു. രോഗിയാണോ, അതോ രോഗിയുമായി വന്നതാണോ? എന്ന് പലതവണ അടുത്തുചെന്നു ചോദിക്കണമെന്നു വിചാരിച്ചിട്ടുണ്ട്. പക്ഷേ വാര്‍ത്തയുമെടുത്ത് എത്രയുംവേഗം മടങ്ങുക എന്ന തിരക്കില്‍ അതിനുകഴിഞ്ഞില്ല.

ഇതിപ്പോള്‍ ഒരു ബന്ധുവിന്റെ ആവശ്യത്തിന് വന്നതാണ്. അദ്ദേഹത്തിന്റെ ബയോപ്സി റിസല്‍റ്റ് കിട്ടാന്‍ വൈകും. പുറത്തിറങ്ങി നില്‍ക്കുമ്പോള്‍ അതാ അയാള്‍ വരുന്നു. ആരോടും ഒന്നും സംസാരിക്കുന്നതായി കണ്ടില്ല. അനുമതി വാങ്ങി ആശുപത്രിക്കുള്ളിലേക്ക് പോയിട്ട് കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന് കാറില്‍ കയറുന്നു. ഇനി ആകാംഷയെ പിടിച്ചു നിറുത്താന്‍ കഴിയില്ല. അടുത്തു ചെന്നു പരിചയപ്പെട്ടു. പത്രപ്രവര്‍ത്തകനാണ് എന്നറിഞ്ഞപ്പോള്‍ സമയമുണ്ടെങ്കില്‍ കാറില്‍ കയറാന്‍ ക്ഷണിച്ചു. സൈറന്‍മുഴക്കി പാഞ്ഞുവരുന്ന ആംബുലന്‍സുകളുടെ ഇടയിലൂടെ കാര്‍ സാവധാനം നീങ്ങുമ്പോള്‍ ജിജ്ഞാസകള്‍ക്ക് അയാള്‍ മറുപടിനല്‍കിത്തുടങ്ങി.

ചുറ്റിനും ആജ്ഞാനുവര്‍ത്തികള്‍, നല്ല ബന്ധുബലം, എതിര്‍ക്കുന്നവനെ ഏതുരീതിയിലും ഒതുക്കി മുന്നോട്ടുപോകുന്ന പ്രകൃതം. കേരളത്തില്‍നിന്ന് തമിഴ്നാട്ടില്‍ കുടിയേറി നേടിയ ബിസിനസ് വിജയം. അങ്ങനെയൊരു ഭൂതകാലം. അതിനുമിപ്പുറം ഈ മെഡിക്കല്‍കോളേജിലെ അത്യാഹിതവിഭാഗത്തില്‍ ആളറിയാതെ ആരെന്നുപറയാന്‍ ബോധംപോലുമില്ലാതെ കിടന്ന പത്തുദിവസങ്ങളുടെ മറ്റൊരു ഭൂതകാലം. ഇത് രണ്ടും തമ്മില്‍ ഒറ്റ നോട്ടത്തില്‍ ചേരുന്ന കഥകളല്ല. അത് മനസ്സില്‍ ചേര്‍ത്തുവയ്ക്കാനുള്ള നിരന്തരശ്രമത്തിലാണ് താനെന്നു പറഞ്ഞ് ആ മനുഷ്യന്‍ തൂവാലകൊണ്ട് കണ്ണുതുടച്ചു. തിരുവനന്തപുരത്ത് ഒരു ആവശ്യത്തിനുവന്നതാണ് മൂന്നുവര്‍ഷങ്ങള്‍ക്കു മുമ്പ്. രാവിലെ നടക്കാനിറങ്ങിയപ്പോള്‍ ഏതോവണ്ടിതട്ടി. ബോധമില്ലാതെ റോഡില്‍ കിടന്നു . ആരൊക്കെയോചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ വിവരമറിഞ്ഞും അന്വേഷിച്ചുമെത്താന്‍ ദിവസങ്ങളെടുത്തു. ഇടയ്ക്ക് ബോധംവീണപ്പോള്‍ പറയാന്‍ നാവ് ചലിക്കുന്നില്ല. എഴുതിക്കാണിക്കാന്‍ വയ്യ. കൈ ചത്തുകിടക്കുന്നു. പരിസരത്ത് അതേ അവസ്ഥയില്‍കിടക്കുന്നവരെ നോക്കി നെടുവീര്‍പ്പിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ചെന്നൈ അപ്പോളോയിലേക്ക് മാറ്റാന്‍ സന്നാഹവുമായി വീട്ടുകാര്‍ എത്തി. ക്രിട്ടിക്കല്‍ ആയതിനാല്‍ പോസ്റ്റ് ഓപ്പറേറ്റിവ് വാര്‍ഡില്‍ കുറച്ചുദിവസം കിടത്തിയിട്ട് കൊണ്ടുപോയാല്‍മതിയെന്ന് ഡോക്ടര്‍മാര്‍. അങ്ങനെ ഒരാഴ്ചയോളം ഇവിടെ...

കോടികള്‍കൊണ്ട് അമ്മാനമാടിയ കൈകള്‍... വെട്ടിമാറ്റിയേക്ക് എന്ന് ആക്രോശിച്ച നാവ്... "ഓപ്പറേഷന്‍ സക്സസ്" എന്ന് ഊറിയചിരിയോടെ സംഘത്തലവന്‍ മൊബൈലില്‍ അറിയിച്ചത് ആഹ്ളാദത്തോടെ കേട്ട ചെവികള്‍... എല്ലാം മറ്റേതോ ജന്മത്തിലേതുപോലെ ചലനമറ്റ് കിടക്കുന്നു. തനിയെ എണീറ്റ് നടക്കാന്‍ കഴിയും എന്ന് കരുതിയതല്ല. ഗുണ്ടാസംഘം തന്നെവിട്ട് അടുത്ത സങ്കേതം തേടിയിരുന്നു. ജീവിതത്തില്‍ നിരാശാബോധമോ പഴയജീവിതത്തെക്കുറിച്ച് വീണ്ടും മോഹമോ തോന്നുമ്പോള്‍ വണ്ടിയെടുത്ത് ഇവിടെ വരും. കാലുംകൈയും ഒടിഞ്ഞുകിടക്കുന്ന മനുഷ്യര്‍ക്കും കാന്‍സര്‍ ബാധിതര്‍ക്കും ഇടയിലൂടെ നടക്കും. "ജീവിതസുഖങ്ങള്‍ നിസാരമാണെന്നു ബോദ്ധ്യപ്പെടുത്താന്‍ ഒരു ആശ്രമവും ഈ മെഡിക്കല്‍കോളേജോളം വരില്ല ഭായ്..." അദ്ദേഹം ചിരിക്കാന്‍ ശ്രമിച്ചു.

"ദാ ഇതാണ് ഇപ്പോള്‍ എന്റെ വേദഗ്രന്ഥവും ജീവിതത്തിന്റെ കണക്കുപുസ്തകവും വഴികാട്ടിയുമെല്ലാം" എന്നു പറഞ്ഞ് അദ്ദേഹം ഒരു പുസ്തകം എടുത്തുകാട്ടി. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. അത് ശ്രീനാരായണ ഗുരുദേവന്റെ ആത്മോപദേശ ശതകമായിരുന്നു- അദ്ദേഹം തുടര്‍ന്നു:

"മെഡിക്കല്‍കോളേജ് വിട്ടിറങ്ങുമ്പോള്‍ ഭാര്യയാണ് അത് തലയിണക്കടിയില്‍നിന്നെടുത്ത് കാറില്‍ വച്ചത്. ഞാന്‍ ബോധംവിട്ടുറങ്ങിക്കിടന്ന സമയങ്ങളില്‍ എപ്പോഴോ ഒരാള്‍ കൊണ്ടുവന്ന് നല്‍കിയതാണെന്ന് അവള്‍ പിന്നീട് പറഞ്ഞു. "ബോധംവീഴുന്ന സമയം മുതല്‍ വായിച്ചുകൊള്ളട്ടെ" എന്നു പറഞ്ഞ് വന്നയാള്‍ മടങ്ങിപ്പോയി. ആരെന്ന് ഭാര്യയ്ക്കും അറിയില്ല. ആശുപത്രിവാസം കഴിഞ്ഞെത്തി കുറേ ദിവസങ്ങള്‍ പുസ്തകത്തെക്കുറിച്ചു മറന്നു. ആയിടയ്ക്ക് സന്ദര്‍ശനത്തിനുവന്ന പഴയ ഒരു ആശ്രിതന്‍ പറഞ്ഞു. "വെറുതേ ഇരിക്കുമ്പോള്‍ എന്തെങ്കിലുമൊക്കെ വായിക്കണം സാര്‍..." അപ്പോഴാണ് ഈ പുസ്തകത്തെക്കുറിച്ച് ഓര്‍ത്തത്. എടുത്തു മറിച്ചുനോക്കിയപ്പോള്‍ ആദ്യം കണ്ണില്‍പ്പെട്ടത് ഈ ശ്ളോകമാണ്.

തനുവിലമര്‍ന്ന ശരീരി, തന്റെ സത്താ-
തനുവിലതെന്റെതിതെന്റെതെന്നു സര്‍വം
തനുതയൊഴിഞ്ഞു ധരിച്ചിടുന്നു; സാക്ഷാ-
ലനുഭവശാലികളാമിതോര്‍ക്കിലാരും.

(ശരീരത്തില്‍ അകപ്പെട്ട ജീവന്‍ താന്‍ ശരീരംതന്നെയാണെന്നു ഭാവിക്കുന്നു. അങ്ങനെ മറ്റ് ജഡദൃശ്യങ്ങളില്‍ അതെന്റേത്, ഇതെന്റേത് എന്നിങ്ങനെ മമതാബന്ധത്തില്‍ കുടുങ്ങുന്നു. ഈ മമതാരഹസ്യം തിരിച്ചറിയുമെങ്കില്‍ ഏതൊരാളും നേരിട്ട് ആത്മാനുഭവത്തിന് അര്‍ഹനാകും.)

ആദ്യ വായനയില്‍ അര്‍ത്ഥം മുഴുവന്‍ പിടികിട്ടിയില്ല . അര്‍ത്ഥം ഗ്രഹിച്ചു തുടങ്ങിയതോടെ ഇത് എനിക്കുവേണ്ടി ഗുരു എഴുതിയതാണെന്ന് തോന്നി. പിന്നെ മുഴുവന്‍ ശ്ളോകങ്ങളും വായിച്ചു. ജീവിതത്തെക്കുറിച്ച് അന്നുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകള്‍ വികലമാണെന്നു തോന്നി. ഈ പുസ്തകം ഗുരുദേവന്‍ തന്നെ നേരിട്ട് കൊണ്ടുവന്ന് തന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഈ ആശുപത്രിയാകുന്ന ആത്മവിദ്യാലയത്തില്‍ എപ്പൊഴോ ഗുരുദേവന്‍ അടുത്തുവന്നിരുന്നു എന്ന് ഓര്‍ക്കുമ്പോള്‍ ശരീരമാകെ കുളിരുകോരും. ആ സാന്നിദ്ധ്യം സ്വബോധത്തോടെ ഒരിക്കല്‍കൂടി കിട്ടുവാന്‍ ആഗ്രഹിച്ചാണ് ഒരോവട്ടവും ഇവിടെ വരുന്നത്. ഇതുവരെ അതിന് സാധിച്ചിട്ടില്ല. എങ്കിലും ചെന്നൈയില്‍നിന്നുള്ള ഈ ഓരോയാത്രയിലും ഞാന്‍ സ്വയം സംസ്കരിക്കപ്പെടുകയാണ്. അത് പൂര്‍ത്തിയാകുമ്പോള്‍ ഞാന്‍ പൂര്‍ണമനുഷ്യനാകും. അപ്പോള്‍ ആ വിശുദ്ധ സാന്നിദ്ധ്യം എന്റെ സമീപം വരും." അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

കാര്‍ നഗരം വലംവച്ച് ആശുപത്രി പരിസരത്ത് തിരിച്ചെത്തി. ആശുപത്രി എന്ന ആത്മവിദ്യാലയത്തിന്റെ വാതില്‍ പുതിയ വിദ്യാര്‍ത്ഥികളെക്കാത്ത് അപ്പോഴും തുറന്നുകിടപ്പുണ്ടായിരുന്നു.

Monday 28 May 2012

ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍

നെല്ലിന്‍മണികള്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൂല്യം കല്പിച്ചിരുന്ന ഒരു പഴയകാലത്തിന്റെ ചരിത്രവും നെഞ്ചേറ്റിക്കൊണ്ടാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടനാട്ടിലെ കൃഷിഭൂമികള്‍ കാണാനെത്തിയത്. നെല്ലുസംഭരണത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ടുതയ്യാറാക്കുക എന്നതായിരുന്നു ഔദ്യോഗികദൌത്യം.

ഉച്ചവെയിലിന്റെ കാഠിന്യം ഒട്ടുംകുറയാതെ ഉച്ചിയിലേറ്റി നടക്കുമ്പോള്‍ അകലെനിന്ന് വീശുന്ന വരണ്ടകാറ്റിന് വിളഞ്ഞ നെല്ലിന്റെ മണമായിരുന്നു. കൂട്ടിയിട്ട് കിളിര്‍ത്തുപോയ നെല്ലിന്‍കൂനയ്ക്കുമുന്നില്‍ കര്‍ഷകര്‍ അവരുടെ കണ്ണീര്‍ക്കഥകള്‍ അയവിറക്കി. ഒരു ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് അവര്‍ പകര്‍ന്നുനല്‍കിയ ഉച്ചഭക്ഷണത്തിന്റെ പങ്ക് കഴിച്ച് പാടത്തിന്റെ കരയില്‍ തണലോരം പറ്റിയിരിക്കുമ്പോള്‍ മനസ് ഒരു ചോരച്ചാലിന്റെ മണം തേടിപ്പായുകയായിരുന്നു. പാടവരമ്പുറപ്പിക്കാന്‍ ഒരുപാട് ചെറുമരുടെ ചോരകുടിച്ച മണ്ണാണിത്. അതാണ് ഈ മണ്ണിന് ഇപ്പോഴും പശിമചോരാത്തതെന്നു തോന്നി. വ്യവസായലോകവും അധികാരവര്‍ഗവും അവഗണിച്ചിട്ടും ഇന്നും നെല്ലും മണ്ണും മാത്രം സ്വപ്നംകണ്ട് വിയര്‍പ്പൊഴുക്കുന്ന കര്‍ഷകത്തൊഴിലാളി സമൂഹത്തെ മണ്ടന്മാരായിട്ടാണ് പൊതുസമൂഹം കാണുന്നത്. ഇത് നഷ്ടമാണെങ്കില്‍ നിങ്ങള്‍ ലാഭമുള്ള തൊഴില്‍ എന്തെങ്കിലും ചെയ്യണം എന്നാണ് അവരുടെ മനോഭാവം.

"പൂര്‍വികരുടെ ചോരയും വിയര്‍പ്പും ഒരുപാട് കുടിച്ച ഈ മണ്ണില്‍ അവര്‍ക്ക് ശ്രാദ്ധംചെയ്യുന്നതുപോലെയാണ് ഞങ്ങള്‍ കൃഷിയിറക്കുന്നത്" എണ്ണക്കറുപ്പിന്റെ തൊലിയുളള ഒരു വൃദ്ധകര്‍ഷകന്‍ ഇതു പറയുമ്പോള്‍ പഴയ കുന്നുമ്മച്ചിറ സംഭവം ഓര്‍ത്തുപോയി. ശ്രീനാരായണഗുരുദേവന്റെ വത്സലശിഷ്യനായ ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി യോഗം സംഘടനാസെക്രട്ടറിയായി ചുമതലയേറ്റകാലത്താണ് കുന്നുമ്മച്ചിറയില്‍ കര്‍ഷകത്തൊഴിലാളികള്‍ ജന്മിയുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകളായ സ്കന്ദവിലാസിനി, ആനന്ദപ്രദായിനി, സന്മാര്‍ഗപ്രദായിനി എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്നു. ആലംബഹീനര്‍ക്ക് നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഈശ്വരീയമായ കരുത്തുനല്‍കിയ ഗുരുദേവന്റെ സാന്നിദ്ധ്യം ഈ യോഗത്തിലുണ്ടാകാന്‍ തൊഴിലാളികള്‍ ആഗ്രഹിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ അനുഗ്രഹവുമായി ടി. കെ. മാധവന്‍ അവിടെയെത്തിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് അത് ആവേശമായി. ചെറുകര, നാരകത്തറ, കുന്നമ്മ, കണ്ണാടി, പുളിങ്കുന്നുമേഖലകളില്‍ ഗുരുശിഷ്യന്റെ സാന്നിദ്ധ്യം ഒരു പുതുയുഗപ്പിറവികുറിച്ചു. അങ്ങനെ തൊഴിലാളികളുടെ സംരക്ഷകരായി എസ്.എന്‍.ഡി.പി യോഗം അവിടെ ശാഖകള്‍ രൂപീകരിച്ച് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കി.

1103 മകരം രണ്ടിന് കോട്ടയം നാഗമ്പടത്തു ചേര്‍ന്ന യോഗത്തില്‍ നീലമ്പേരൂര്‍ ഒന്നാം നമ്പര്‍ ശാഖയുള്‍പ്പെടെ 108 ശാഖകള്‍ക്ക് ഗുരുദേവന്‍ തൃക്കൈകൊണ്ട് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുഗ്രഹിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അതൊരു ദേവസ്പര്‍ശമായിരുന്നു. നെല്ലിന്റെ പൈതൃകവും മണ്ണിന്റെ പുണ്യവും നിലനിറുത്തിക്കൊണ്ട് അഭിമാനികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ആ കൂട്ടായ്മകളിലൂടെ ഗുരുദേവന്‍ ലക്ഷ്യമിട്ടത്. ജന്മിയെന്നും കുടിയാനെന്നും വേര്‍തിരിവില്ലാത്ത ഒരു കര്‍ഷകസമൂഹത്തെ സൃഷ്ടിക്കുക എന്ന ദൌത്യമാണ് യോഗനേതൃത്വത്തെ അന്ന് തൃപ്പാദങ്ങള്‍ ഏല്പിച്ചത്. എന്നാല്‍ പിന്നീട് ഗുരുദര്‍ശനത്തിന്റെ പാതയില്‍നിന്ന് കേരളത്തിലെ നവവിപ്ളവപ്രസ്ഥാനങ്ങള്‍ വ്യതിചലിച്ചപ്പോള്‍ വിപ്ളവങ്ങള്‍ക്ക് മണ്ണിന്റെ പശിമ നഷ്ടപ്പെട്ടു. നെല്ലിന്റെയും പാടത്തെ ചെളിയുടെയും ഗന്ധം അരോചകമായിത്തോന്നുന്ന ഇന്നത്തെ പുതിയ തലമുറ, പണിയെടുക്കുന്നവനെയും പണിയെടുപ്പിക്കുന്നവനെയും പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച സമരചരിത്രങ്ങളുടെ ഉപോല്പന്നമാണ്. കൊന്നും കൊലവിളിച്ചുമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് ഒരിക്കലും ശാന്തി നല്‍കാനാവില്ല. ചോരയ്ക്കു പകരം ചോദിക്കേണ്ടത് ചോരനീരാക്കി അദ്ധ്വാനിച്ച് നേടിക്കൊണ്ടാവണമെന്നാണ് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിലൂടെ ഗുരുദേവന്‍ പകര്‍ന്ന വിപ്ളവചിന്തകള്‍. അവഗണിക്കുന്നവരെയും അടിച്ചമര്‍ത്തുന്നവരെയും അവര്‍ അംഗീകരിക്കുന്നത്രയും ഉയരത്തില്‍ വളര്‍ന്നുകൊണ്ട് മധുരമായി പകരംചോദിക്കുക. ആത്മീയമായും ഭൌതികമായും ആര്‍ക്കും അവഗണിക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുപടരുക. അതിനായി ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ എത്ര സന്ദേശങ്ങളാണ് ഗുരുദേവന്‍ ഒരു ജന്മംകൊണ്ട് പകര്‍ന്നത്.

കേരളത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ രണഭൂമികളിലൂടെ ഇന്ന് നടന്നാല്‍ ഒരു തലമുറയ്ക്ക് സ്വയം തിരിച്ചറിഞ്ഞ് വളരാന്‍ വരമ്പുറപ്പിച്ച ചെറുമന്‍മാരുടെ പേരുകള്‍ പുതിയ തലമുറയുടെ ഓര്‍മ്മകളില്‍പ്പോലും കാണില്ല. പകരം എന്തിന്റെയൊക്കെയോ പേരില്‍ പരസ്പരം വെട്ടിമരിക്കുന്ന പുതിയ രക്തസാക്ഷികളുടെ കുടീരങ്ങള്‍കാണാം. ചരിത്രം പരിശോധിച്ചാല്‍ ഓരോ സമരവിജയങ്ങളിലും ഇതുപോലെ അറിയപ്പെടാതെപോകുന്നവര്‍ ഏറെയാണ്. അവഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിന് ജാതിവ്യത്യാസമില്ല. വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം ചൂണ്ടുപലക മുറിച്ചുകടന്ന പുലയന്‍ കുഞ്ഞപ്പിയെയും ബാഹുലേയനെന്ന ഈഴവനെയും ഗോവിന്ദപ്പണിക്കര്‍ എന്ന നായരെയും ഇന്ന് ആരോര്‍ക്കുന്നു? സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് സവര്‍ണ്ണര്‍ കണ്ണില്‍ ചുണ്ണാമ്പെഴുതിവിട്ട രാമന്‍ ഇളയതിനെ ആര്‍ക്കാണ് ഓര്‍മ്മയുളളത്? സത്യാഗ്രഹത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വെള്ളവും വളവുമായി ഓടിനടന്ന ചങ്ങനാശേരി പരമേശ്വരന്‍പിള്ള, സ്വസമുദായത്തിന്റെ വിലക്കുമറികടന്ന് ക്ഷേത്രപ്രവേശനത്തിനായി സവര്‍ണജാഥയില്‍ പങ്കെടുത്ത നാരായണന്‍ നമ്പൂതിരി, പുലയരുടെ യോഗത്തില്‍ ആദ്യമായി അദ്ധ്യക്ഷംവഹിച്ച ജസ്റ്റിസ് പരമേശ്വരയ്യര്‍... എന്നിങ്ങനെ പെറുക്കിയെടുക്കാന്‍ ഒരുപാട് പേരുകള്‍ ചരിത്രത്തിന്റെ കൊട്ടയിലുണ്ട്. അവയ്ക്കൊക്കെമീതേ അനര്‍ഹരായ പലരുടെയും പേരുകള്‍ കൊത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ യഥാര്‍ത്ഥ ചരിത്രം മണ്‍മറഞ്ഞുപോകുകയാണ്. ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളോടുളള ഈ തമസ്കരണങ്ങളാണ് നമ്മെ കൂടുതല്‍ അന്ധകാരത്തിലേക്കും പുതിയ അടിമത്തങ്ങളിലേക്കും നയിക്കുന്നത്.

ഇളവെയില്‍ മഞ്ഞനിറംപകര്‍ന്ന കുട്ടനാടന്‍ പാടവരമ്പിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഗുരുവിന്റെ ദത്താപഹാരം എന്ന കൃതിയിലെ വരികളായിരുന്നു മനസില്‍: " ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

Sunday 13 May 2012

മഞ്ഞയും കാവിയും മിളിന്ദ പ്രശ്നങ്ങളും


എ.ഡി ഒന്നാം ശതകത്തിന്റെ പൂര്‍വാര്‍ത്ഥത്തില്‍ ബുദ്ധമതപ്രചാരകനായി മാറിയ മിളിന്ദ മഹാരാജാവിലൂടെ എഴുതപ്പെട്ട പ്രശസ്തമായ 'മിളിന്ദപ്രശ്നങ്ങള്‍' എന്ന കൃതി ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലൊരുഭാഗത്ത് മിളിന്ദന്‍ നാഗസേനനോട് ചോദിക്കുന്നു:

"തഥാഗതന്‍ (ബുദ്ധന്‍) പറഞ്ഞിരിക്കുന്നു; സഹോദരരേ, ഇതുവരെ ആരുമറിഞ്ഞിട്ടില്ലാത്ത ഒരു ധര്‍മ്മമാര്‍ഗം താന്‍ കണ്ടെത്തിയിരിക്കുന്നുവെന്ന്. മുമ്പുണ്ടായിരുന്ന ബുദ്ധന്മാര്‍ ചരിച്ചിരുന്ന അതേ ധര്‍മ്മം, അതേ മാര്‍ഗംതന്നെയാണ് താനും കണ്ടെത്തിയിരിക്കുന്നതെന്ന്. അതെങ്ങനെ ശരിയാകും. മുമ്പുണ്ടായിരുന്നവരുടെ മാര്‍ഗം പിന്നെ പ്രത്യേകിച്ച് കണ്ടെത്തുന്നതെന്തിന്? അത് നിലവില്‍ ഉളളതാണല്ലോ?

മിളിന്ദന്റെ സംശയത്തിന് മഞ്ഞുമലകളുടെ നാടായ ശാലകയിലെ( ഇന്നത്തെ വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട്) ബുദ്ധവിഹാരത്തിലിരുന്നുകൊണ്ട് നാഗസേനന്‍ എന്ന ബുദ്ധഭിക്ഷു മറുപടി പറഞ്ഞു:

"രാജാവേ, അങ്ങ് തഥാഗതന്റെ ശരിയായ വാക്കുകള്‍ തന്നെയാണ് ഉച്ചരിച്ചത്. മുമ്പുണ്ടായിരുന്ന തഥാഗതന്മാര്‍ പോയിമറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചിരുന്ന തത്വങ്ങളും സഞ്ചരിച്ച മാര്‍ഗങ്ങളും പഠിപ്പിക്കാനാളില്ലാതെ നഷ്ടപ്പെട്ടു. അങ്ങനെ തകര്‍ന്നടിഞ്ഞുപോയ അതേ ധര്‍മ്മമാര്‍ഗമാണ് തഥാഗതന്‍ തന്റെ ജ്ഞാനത്താല്‍ കണ്ടെത്തിയിരിക്കുന്നത്."

തഥാഗതന്റെ വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. അദ്ദേഹം തന്റെ മുന്‍ഗാമികളായ ധര്‍മ്മചാരികളുടേതായി കണ്ടെത്തിയ മാര്‍ഗത്തിലൂടെ വളരെ ദൂരം മുന്നോട്ടുപോയി. മിളിന്ദനെയും അശോകനെയും ഗുപ്തരാജാക്കന്മാരെയും പോലുളള കരുത്തരായ ഭരണാധിപന്മാര്‍ അടക്കമുളള ശിഷ്യവൃന്ദം പ്രചാരണം നടത്തിയിട്ടും ആ ധര്‍മ്മമാര്‍ഗവും തകര്‍ന്നടിഞ്ഞുവെന്ന് ചരിത്രം നമ്മോടുപറയുന്നു. പിന്നെ ആ വഴിക്ക് കടന്നുവന്നത് കേരളം ജന്മം നല്‍കിയ രണ്ട് തഥാഗതന്മാരാണ്. അതിലൊന്ന് ശങ്കരാചാര്യരും രണ്ടാമന്‍ ശ്രീനാരായണഗുരുവും ആയിരുന്നു. ബുദ്ധമതത്തിന്റെ നാസ്തികപ്രഭാവത്തെ അതിജീവിച്ചുകൊണ്ട് ആചാര്യപാദരുടെ ആസ്തിക പ്രഭാവം ഇവിടെ കടന്നുവന്നതിനെക്കുറിച്ച് ഗുരുദേവശിഷ്യനായ നടരാജഗുരു പറയുന്നത് "പരമ്പരാഗതമായ ജ്ഞാനവചസിന്റെ പുതിയ ഒഴുക്കുകള്‍ വന്ന് അതിനെ ഇവിടെനിന്ന് പിഴുതെറിഞ്ഞു" എന്നാണ്. ചാതുര്‍വര്‍ണ്യത്തിനുനേര്‍ക്ക് കണ്ണടച്ചുകൊണ്ട് ആചാര്യപാദര്‍ അദ്വൈതത്തെ നിര്‍വചിച്ചപ്പോള്‍ ആ ധര്‍മ്മപ്രചാരണത്തിനും മങ്ങലേറ്റു. അകത്തളങ്ങളിലിരുന്ന് ശങ്കരസൌന്ദര്യലഹരി നുണയുന്നവരേക്കാള്‍ അതിനുളള അവസരം നിഷേധിക്കപ്പെട്ട് പുറത്തുനിന്നവരുടെ എണ്ണം പെരുകിയപ്പോള്‍ ജ്ഞാനദിഗ്വിജയത്തിന്റെ ശംഖനാദത്തിലെവിടെയോ ശബ്ദം ചിലമ്പിച്ചു. ഒരു വലിയകാലത്തോളം വളര്‍ന്ന ധര്‍മ്മച്യുതിയായി ജാതി അസമത്വങ്ങള്‍ ഇവിടെ വേരുറച്ചു. ബുദ്ധന്‍ പറഞ്ഞതുപോലെ ഒട്ടേറെ മുന്‍ഗാമികള്‍ നടന്നവഴിയാണ് ഗുരുദേവനും കണ്ടെത്തിയത്. തെറ്റുകള്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാനും കറപുരളാത്ത പുതിയ ഒരു ധര്‍മ്മമാര്‍ഗത്തിന് തുടക്കമിടാനുമാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. അതില്‍ നൂറുശതമാനവും വിജയിച്ചു അദ്ദേഹം. അതുകൊണ്ടാണ് പണവും അധികാരവുമുളള പ്രചാരകര്‍ ആരും തന്നെ ഇല്ലാതിരുന്നിട്ടുപോലും ഗുരുവിന്റെ ധര്‍മ്മം പ്രചരിക്കപ്പെട്ടത്. മുമ്പേ കടന്നുപോയ വലിയ ഒരു ജ്ഞാനപരമ്പരയുടെ മുഴുവന്‍ ഊര്‍ജവും ഉളളിലാവാഹിച്ചുകൊണ്ടാണ് ഗുരു യാത്രപുറപ്പെട്ടത്. പരമമായ അറിവിന്റെ ധവളിമയില്‍ സഞ്ചരിച്ച ഗുരു പരമ്പരാഗതരീതികളില്‍ ശരിയായതിനോട് പൊരുത്തപ്പെട്ടും. സത്യത്തോട് നീതിപുലര്‍ത്താത്തവയെ പുറന്തളളിയും ധര്‍മ്മത്തിന്റെ വഴിയില്‍ ശുദ്ധിവരുത്തി. ഉറമ്പും കരിയിലകള്‍പോലും അറിയാതെയുളള പാദചലനമായിരുന്നു അത്. മുല്ലപ്പൂക്കള്‍ അതിന്റെ സത്യമാകുന്ന സൌരഭ്യം ആയുധമാക്കി യുദ്ധം ചെയ്ത് ദുര്‍ഗന്ധമാകുന്ന ധര്‍മ്മച്യുതിയെ തുടച്ചുമാറ്റുംപോലെയായിരുന്നു ആ പ്രയാണം. ഗുരു ചരിച്ച ധര്‍മ്മം കാലാതിവര്‍ത്തിയാണെങ്കിലും അതുള്‍ക്കൊണ്ട് പ്രചരിപ്പിക്കാനും ആചരിക്കാനും ആളില്ലാതെപോയാല്‍ ഗുരുമാര്‍ഗത്തിലും അഴുക്കുകയറും. വഴി മറയും തഥാഗതന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ പ്രപഞ്ചസത്യത്തിലേക്കുളള വഴി അടഞ്ഞതുപോലെ ചരിത്രം ആവര്‍ത്തിക്കപ്പെടും.

പരമ്പരാഗതധര്‍മ്മമാര്‍ഗത്തില്‍ മുന്‍ഗാമികള്‍ ശീലിച്ച മാര്‍ഗങ്ങളില്‍ ഗുരു തളളിപ്പറഞ്ഞ നിരവധി സമ്പ്രദായങ്ങളുണ്ട്. അതിലൊന്നാണ് സന്യാസത്തിന് കാവി എന്ന യൂണിഫോം ധരിക്കുന്ന രീതി. വസ്ത്രം നാണം മറയ്ക്കാനും ശരീരസംരക്ഷണത്തിനുമുളളതാണ്. അതിന് വൃത്തിയും ശുദ്ധിയും ലാളിത്യവും വേണം എന്നേ തൃപ്പാദങ്ങള്‍ വിവക്ഷിച്ചതുളളൂ. ഭാരതീയര്‍ക്ക് പക്ഷേ, കാവി ത്യാഗത്തിന്റെ പ്രതീകമാണ്. അതിനാല്‍ സ്വയം ത്യാഗിയായ ഗുരുവര്യനു നേര്‍ക്ക് ശിഷ്യര്‍പോലും ആ പഴയപാതയില്‍നിന്നുകൊണ്ട് പലതവണ കാവിവച്ചു നീട്ടി. പ്രകടനപരതകളെ നിരസിച്ചുകൊണ്ട് ശുദ്ധബ്രഹ്മത്തിന്റെ വെളുപ്പ് പ്രസരിപ്പിച്ചിരുന്ന ഗുരുവിനെ അവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞതേയില്ല. ഒരിക്കല്‍ ഇഷ്ടജനങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി വെളളവസ്ത്രംമാറ്റി കാവി ധരിച്ചിട്ട് ഗുരു ചോദിച്ചു "ഇതില്‍ അഴുക്കുപറ്റിയാല്‍ അറിയില്ല അല്ലേ." ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ വായിച്ച് യുവതലമുറ ഇന്ന് ഗുരുവിനെ നോക്കി ആശ്ചര്യപ്പെടുന്നു. കാരണം, ഉളളിലെയും പുറത്തെയും അഴുക്കു മറച്ചുപിടിക്കാന്‍ സുരക്ഷിതമാര്‍ഗമായി കാവിധരിക്കുന്നവരെ നമ്മള്‍ കണ്ടുമടുക്കുകയാണല്ലോ!

ചൈതന്യസ്വാമി എന്ന ശിഷ്യന് സന്യാസദീക്ഷാദാന സമയത്ത് വെളളവസ്ത്രം നല്‍കിക്കൊണ്ട് ഗുരു മൊഴിഞ്ഞു. "ചൈതന്യര്‍ക്ക് കാവി ഉളളിലാണുളളത് അതിനാല്‍ പുറമേ വേണ്ട". വസ്ത്രമല്ല ത്യാഗമാണ് സന്യാസം എന്നു പറഞ്ഞ് സായ്പായ ഏണസ്റ്റ് കെര്‍ക്കിന് കോട്ടും ടൈയും ഷൂസും സന്യാസദീക്ഷയായി നല്‍കിയ ഗുരുസ്വാമിയുടെ സ്വത്വബോധത്തെ നാം മറന്നുപോകാതിരിക്കുക. പലതരം അഴുക്കു നിറഞ്ഞ സമൂഹത്തിലൂടെ ധര്‍മ്മപ്രചാരണാര്‍ത്ഥം നടക്കുമ്പോള്‍ അണുക്കള്‍ അടുക്കാതിരിക്കാന്‍ മഞ്ഞളിന്റെ അണുനാശകഗുണം വെളളയോടു ചേര്‍ക്കാന്‍ പറഞ്ഞു ഗുരു. അതിലൊക്കെ ഒത്തിരി ആന്തരാര്‍ത്ഥങ്ങളുണ്ട്. മഞ്ഞിന്റെ മായാപടലത്തിനപ്പുറം യഥാര്‍ത്ഥവഴികാണാന്‍ വാഹനങ്ങള്‍ മഞ്ഞപ്രകാശം ഉപയോഗിക്കുന്നതുപോലെയാണത്. അതുകേട്ടപ്പോള്‍ നാം ഒരു വിലകൂടിയ മഞ്ഞപ്പട്ടെടുത്ത് ആചാര്യനെ പുതപ്പിച്ചു. മഞ്ഞ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങുതന്നെ പുതച്ചോളൂ എന്നു പറയുംപോലെ. തഥാഗതന്റെ വാക്കുകള്‍ അനേകശതങ്ങള്‍ പിന്നിട്ട് ആവര്‍ത്തിക്കപ്പെടാന്‍ വെമ്പല്‍പൂണ്ട് നമ്മുടെ ഹൃത്തടങ്ങളില്‍ മുട്ടിവിളിക്കുന്നത് കേള്‍ക്കുന്നില്ലേ?

Sunday 6 May 2012

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100: മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം....

അറിവിന്റെ അമ്മയ്ക്ക് 100


മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം.  മണ്ണില്‍ ജനിച്ചവന്റെ ദൈവസങ്കല്പത്തെ അഞ്ജനശിലയില്‍ നിന്ന് അറിവിലേയ്ക്കുയര്‍ത്തിക്കൊണ്ട്  ശ്രീനാരായണഗുരുവിന്റെ  നവ്യസന്ദേശം പുറപ്പെട്ട കര്‍മ്മക്ഷേത്രമാണ്   നൂറുവര്‍ഷത്തിന്റെ നിറകതിര്‍ ചൂടി നില്‍ക്കുന്നത്.
    "ഈ പ്രകൃതി അമ്മയാണ്.  അമ്മ അറിവാണ്. അറിവ്് ദൈവവും. അതിനാല്‍ അമ്മയാണ് നമുക്ക് ദൈവം..." എന്ന് മൊഴിഞ്ഞുകൊണ്ട് ഗുരുദേവന്‍ ശ്വേതപത്മാസനത്തില്‍ അറിവിന്റെ ദേവിയെ പ്രതിഷ്ഠിച്ചത് ഇതേപോലൊരു ചിത്രാപൌര്‍ണ്ണമി ദിനത്തിലായിരുന്നു. കാഞ്ചനശോഭയോടെ തിളങ്ങിനില്‍ക്കുന്ന ശാരദാവിഗ്രഹം തൊഴുതു നില്‍ക്കുമ്പോള്‍ മനസൊരു ഭൂതകാലത്തിന്റെ ഏടുകളിലേക്ക് ഊളിയിടുന്നു... സംഘകൃതികളില്‍ വിരിയുന്ന ആദിമകേരളീയന്റെ ചരിത്രവഴികളാണ്  ഇപ്പോള്‍ മനസില്‍ തെളിയുന്നത്.
    സഹ്യന്റെ മടിത്തട്ടിലും മഹാസമുദ്രതീരത്തും നമ്മുടെ പൂര്‍പരമ്പരയുടെ ആദിമവാസത്തിന്റെ നാളുകള്‍. ഭൂപ്രകൃതിയും തൊഴിലും അനുസരിച്ച് അഞ്ചുതിണകളിലായി മനുഷ്യര്‍ സ്വയം വേര്‍തിരിഞ്ഞ കാലം. മരുതം, കുറിഞ്ഞി, മുല്ലൈ, നൈതല്‍, പാലൈ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍  ഉരുത്തിരിഞ്ഞുവന്നു. പറകൊട്ടിപ്പാടുന്ന സമതലങ്ങളിലെ ആദിമ കൃഷിക്കാരെ മരുതനിലക്കാര്‍ എന്നുവിളിച്ചു. അവരാണ് പില്‍ക്കാലത്ത് പറയര്‍ എന്നറിയപ്പെട്ടത്. മുളയരിയും തിനയും തേനും ശേഖരിച്ച് ഉപജീവനം നടത്തിയവര്‍ കുറിഞ്ഞിനിലക്കാര്‍. അവര്‍ പിന്നീട് കുറവര്‍ എന്നറിയപ്പെട്ടു. കന്നുകാലിവളര്‍ത്തലുമായി ഉപജീവനം തേടിയവര്‍ ഇടയവര്‍ഗക്കാരായ മുല്ലൈനിവാസികളായി.  സമുദ്രത്തിലിറങ്ങി മത്സ്യം പിടിച്ചും. ഉപ്പുണ്ടാക്കിയും മദ്യമുണ്ടാക്കിയും നൈതല്‍ നിലക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചു. വനത്തില്‍ വേട്ടയാടി പാലൈ നിവാസികള്‍ അദിമവേടരായി. നൈതല്‍ നിലക്കാര്‍ കേരളതീരത്തും അവിടെ നിന്ന് ലങ്കന്‍തീരത്തുമെല്ലാം തങ്ങളുടെ സംസ്കൃതിയെ വ്യാപിപ്പിച്ചു. ഈ വിഭാഗങ്ങളില്‍നിന്നാണ് പില്‍ക്കാലത്ത് ഈഴവരും ചാന്നാന്‍മാരും മുക്കുവരും  മരയ്ക്കാന്‍മാരും പരവരുമെല്ലാം അടങ്ങുന്ന വിഭാഗങ്ങള്‍ ഉണ്ടാകുന്നത്. പണ്ട് പളളത്തുരാമന്‍ മിശ്രകാന്തി എന്ന കവിത എഴുതി ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ച കഥ ഓര്‍മ്മയുണ്ടാകും. നായിക മുക്കുവത്തിയും നായകന്‍ ഈഴവനുമാണ് കവിതയില്‍. "കളളും മീനും നന്നായി ചേരും" എന്നായിരുന്നു തൃപ്പാദങ്ങള്‍ അതുകേട്ട് മൊഴിഞ്ഞത്. അത് തൃപ്പാദങ്ങളുടെ വെറും പരിഹാസമാകാമെന്നു കരുതി ശിഷ്യര്‍ ചിരിച്ചുവെങ്കിലും നൈതല്‍ നിലങ്ങളില്‍ മദ്യമുണ്ടാക്കിയും മീന്‍പിടിച്ചും ഒന്നിച്ചുജീവിച്ച രണ്ട് വിഭാഗങ്ങളുടെ ചരിത്രത്തിലേക്കായിരുന്നു തൃപ്പാദങ്ങള്‍ വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. നൈതല്‍ നിവാസികളാണ് ആദ്യം നാഗരികത ഉണ്ടാക്കിയത്. അവര്‍ മത്സ്യബന്ധനത്തിനും മദ്യനിര്‍മ്മാണത്തിനുമൊപ്പം കൃഷിയും കച്ചവടവും തുടങ്ങി. ഫലപുഷ്ടിയുടെയും സന്താനോത്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായി അവര്‍ ഭൂമിയെ സങ്കല്പിച്ചു. ഭൂമി അവര്‍ക്ക് അങ്ങനെ അമ്മയും ദൈവവുമായി.  അഞ്ചു തിണകളില്‍ കുടിയേറിയ നമ്മുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ പിന്നീട് ഗോത്രഭരണവും രാജഭരണവും രൂപപ്പെടുകയായിരുന്നു. ചേര,ചോള, പാണ്ഡ്യരാജവംശങ്ങളിലേക്ക് അതിന്റെ ചരിത്രം നീളുന്നു.  അവര്‍ ഇവിടത്തെ ദ്രാവിഡരായി.ദ്രാവിഡരുടെ പുരുഷദൈവമായിരുന്നു ശിവന്‍. എങ്കിലും അമ്മദൈവത്തിനായിരുന്നു പ്രാധാന്യം.
    കേരളത്തിന്റെ ഈ ആദിമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെലോകം തുറന്നുകൊടുത്തത്. ബുദ്ധമതക്കാരായിരുന്നു.  "നാനം മോനം" എന്ന അക്ഷരമാലയും "നമോസ്തുജിനതേ" എന്നുചൊല്ലിയുളള വിദ്യാരംഭവും കുടിപ്പളളിക്കൂടങ്ങളുമായി അവര്‍ വിദ്യാദേവതയെ നമ്മുടെ പൂര്‍വികര്‍ക്ക് പരിചയപ്പെടുത്തി.  അവര്‍ അക്ഷരജ്ഞാനത്തിലൂടെ പുതിയ മേഖലകളിലേക്ക് നീങ്ങി. ബുദ്ധപാരമ്പര്യത്തിന്റെ അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യത്തിലേക്കും മറ്റും കടന്നു.  അതിനുശേഷം ആര്യന്‍ അധിനിവേശത്തില്‍ ആദിമകേരളീയര്‍ അധഃ കൃതരായി. വൈദികരായ ആദിമതലമുറയില്‍ ചിലരെ ആര്യന്മാര്‍ അവര്‍ക്കൊപ്പംകൂട്ടി. സംബന്ധം എന്ന അസംബന്ധത്തിന് കൂട്ടുനില്‍ക്കാത്തവരെ ശൂദ്രര്‍ക്കും താഴേക്ക് തളളി. അവര്‍ പഴയതുപോലെ മദ്യമുണ്ടാക്കിയും മീന്‍പിടിച്ച്ചുട്ടുതിന്നും ജീവിക്കട്ടെ എന്നു വിധിച്ചു. അങ്ങനെ അധഃകൃതവത്ക്കരിപ്പെട്ടവരുടെ ജീവിതം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുളളാട്ടത്തിലേക്ക് എത്തി. പന്തീരാണ്ടുസഭയുടെ ഭരണത്തില്‍ നമ്പൂതിരിമാര്‍ സര്‍വാധികാര്യക്കാരായ ചരിത്രമാണ് പിന്നീടുണ്ടായത്.
    ദാരിദ്യ്രത്തിന്റെയും അധമജീവിതത്തിന്റെയും പാതാളത്തില്‍നിന്ന് ശ്രീനാരായണഗുരുദേവന്‍ കൈപിടിച്ച് ഉയര്‍ത്തുംവരെ  ആദിമകേരളീയരുടെ അവസ്ഥ ഇതായിരുന്നു. ഗുരു ആദ്യം തന്റെ ജനതയ്ക്ക് അവരുടെ നല്ല ദൈവത്തെ തിരിച്ചുനല്‍കി. പിന്നെ അവരെ ആദര്‍ശജീവിതത്തിലേക്ക് നയിച്ചു. അതിന്റെ മറ്റൊരു ഘട്ടത്തില്‍ അറിവായി നിറയുന്ന അവരുടെ അമ്മദൈവത്തെ സര്‍വവിശുദ്ധിയോടുകൂടെ തിരികെ നല്‍കി. അതാണ് ഈ കൂപ്പുകൈക്ക് അഭിമുഖമായി ശാരദാമഠത്തിനുളളില്‍ നിറഞ്ഞു പരിലസിക്കുന്ന ശാരദാദേവിയെന്ന ബോധം മനസില്‍ ഉണര്‍ന്നപ്പോള്‍ ഉള്‍ക്കുളിരടങ്ങുന്നില്ല. "നാനംമോനം" എന്ന അക്ഷരമാലയിലൂടെ നമ്മുടെ പൂര്‍വികര്‍ക്ക് വിദ്യയെ നല്‍കിയ ബുദ്ധമതത്തോടുളള കടപ്പാടാണ് ശാരദയുടെ കോവില്‍ നിര്‍മ്മിതിയില്‍ ബുദ്ധമാതൃകയെ സ്വീകരിക്കാന്‍ തൃപ്പാദങ്ങള്‍ക്ക് പ്രേരണയായത്. അങ്ങനെ ശാരദാക്ഷേത്രം എന്നറിയപ്പെടുമായിരുന്ന ഇടം ശാരദാമഠമായി. അറവുമാടുകളുടെ ചോരകുടിക്കുന്ന ദേവീസങ്കല്പത്തെ ബുദ്ധന്റെ അഹിംസയില്‍ അധിഷ്ഠിതമാക്കി പരിഷ്കരിച്ച ഗുരുദേവന്‍ "ശാരദയ്ക്ക് പൂവും വെളളവും മതി" എന്ന് മൊഴിഞ്ഞു. പൂവ് നമ്മുടെ മനമാം മലരാണ്. വെളളം നമ്മുടെ സ്നേഹപ്രവാഹവും.  അതു നല്‍കിയാല്‍ അമ്മ അറിവിന്റെ മൊഴിമുത്തുകള്‍ പകരം തരും. അതേറ്റുവാങ്ങിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ നമ്മള്‍ വിദ്യാവിജയത്തില്‍ നൂറില്‍ നൂറും നേടിയത്.                 വിദ്യാരൂപിണിയായ ശാരദ മനുഷ്യന്റെ ഉളളില്‍ സത്യബോധം അഥവാ ജ്ഞാനത്തെ ഉളവാക്കുമെന്ന് ഗുരുദേവന്‍ പറഞ്ഞു. ജ്ഞാനോദയത്തോടെ നൂറ്റാണ്ടുകള്‍കൊണ്ട് അടിഞ്ഞുകൂടിയ പാപമെല്ലാം കഴുകിക്കളയപ്പെടുന്നു. ആത്മാവില്‍ അഴുക്കുകയറുന്നു എന്നു തോന്നുമ്പോള്‍ ശ്രീശാരദയുടെ മുന്നില്‍ വരിക. കൂപ്പുകൈയോടെ നില്‍ക്കുമ്പോള്‍ അമ്മ പ്രസാദിക്കും. നിവേദ്യമില്ല. ഇവിടെ വെടിക്കെട്ടും ഉത്സവവും ഇല്ല. പ്രാര്‍ത്നമാത്രം. അതെ ശതാബ്ദിവേളയില്‍ ജനശതങ്ങളുടെ കണ്ഠത്തില്‍നിന്ന് ശതകോടി പ്രാര്‍ത്ഥന ഉയരുകയാണ്... "മീനായതും ഭവതി മാനായതും ജനനി.."

Wednesday 2 May 2012

krishnanatam: ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ

krishnanatam: ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ: ശംഖുംമുഖം കടപ്പുറത്ത് വല്ലാത്ത തിരക്ക്. തിരകള്‍ക്കും തിരക്കിനുമിടയില്‍ അനന്തമായ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശബ്ദകോലാഹലങ്ങളില്‍ നിന...

ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ


ശംഖുംമുഖം കടപ്പുറത്ത് വല്ലാത്ത തിരക്ക്. തിരകള്‍ക്കും തിരക്കിനുമിടയില്‍ അനന്തമായ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശബ്ദകോലാഹലങ്ങളില്‍ നിന്ന് കാതുകള്‍ ഉള്‍വലിയുന്നു. കാഴ്ച അതിന്റെ നാമരൂപങ്ങളില്‍നിന്ന് മുക്തമാകുന്നു. മനസൊരു ദിവ്യപ്രകാശത്തെ ലക്ഷ്യംവയ്ക്കുന്നതുപോലെ. അലയൊടുങ്ങിയ ആഴപ്പരപ്പിന് ദീപ്തതനല്‍കിയും അലയൊടുങ്ങാത്ത തിരകളില്‍ നക്ഷത്രക്കൂട്ടങ്ങളെ വാരിവിതറിയും സൂര്യകിരണങ്ങള്‍ മനസില്‍ ചിന്തയുടെ പുതിയ മണ്‍ചിരാത് കൊളുത്തുകയാണോ?.

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ഒരു ബട്ടണും അമര്‍ത്തരുത്. സ്വാഭാവികമായി സംഭവിക്കുന്ന തവോയുടെ ഇച്ഛയ്ക്ക് വിധേയനാവുക എന്ന് നടരാജഗുരു പങ്കുവയ്ക്കുന്ന വീക്ഷണത്തിന്റെ പ്രായോഗികതയെക്കുറിച്ച് കുറച്ചുദിവസമായി ചിന്തിക്കുകയായിരുന്നു. ഒരാള്‍ക്ക് ഒന്നിലും ഇടപെടാതെ എങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നത് സംശയമായിത്തന്നെ അവശേഷിച്ചു. തവോയുടെ ഇച്ഛയനുസരിച്ചുമാത്രം ജീവിക്കുക എന്നതേ മനുഷ്യന് സാധ്യമാകൂ എന്ന് മറ്റൊരുവഴിക്ക് മനസ് തര്‍ക്കിച്ചു. എന്നാല്‍ ഈ കടല്‍ക്കരയും അസ്തമനസൂര്യനും മനസിന്റെ പ്രക്ഷുബ്ധത ദൂരീകരിക്കുന്നു. സൂര്യന്‍ തന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെ ജീവിതസന്ദേഹങ്ങള്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എല്ലാ ശ്രദ്ധയും സൂര്യന്‍ അപഹരിക്കുകയാണ്.

ആരാണ് സൂര്യന്‍? ഒരു ഏകാന്തപഥികന്‍ എന്ന് ഉത്തരം. സ്വന്തം ആത്മചൈതന്യത്താല്‍ സൌരയൂഥത്തിന് വെളിച്ചമേകുമ്പോഴും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ആകര്‍ഷണപരിധിവിട്ടുപോകാനാവാതെ വിധേയത്വത്തോടെ പ്രദക്ഷിണം ചെയ്യുമ്പോഴും അവയോടൊക്കെ നിര്‍മ്മമനായിക്കൊണ്ട് എകാന്തപദയാത്രചെയ്യുന്ന ആഗ്നേയ പ്രകൃതിയായ അവധൂതനാണ് സൂര്യന്‍. സ്വയം അറിവിന്റെ വെളിച്ചമായും ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായും ആകര്‍ഷണകേന്ദ്രമായും പരിലസിക്കുമ്പോഴും സൂര്യനെപ്പോലെ ഉള്ളില്‍ തികച്ചും ഏകാകിയായിരുന്നുവല്ലോ ശ്രീനാരായണ ഗുരുവും എന്നോര്‍ത്തു. അതൊരു ഉള്‍വെളിച്ചമായിരുന്നു. സ്വയം ഉദ്ദീപിപ്പിക്കുന്ന ചിന്ത. സൂര്യനെ ധ്യാനിച്ചു നിന്ന മനസ് ഗുരുവിലേക്കാണല്ലോ നീങ്ങുന്നത്. ഇതെങ്ങനെ സംഭവിച്ചു? ഇതാണോ തവോയുടെ ഇടപെടല്‍. കരുതിക്കൂട്ടി ഒന്നും ചിന്തിക്കാതെതന്നെ മനസ് പുതിയ ചിന്തകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കപ്പെടുന്നത് തവോയോടുളള വിധേയത്വം കൂടുന്നു എന്നതിന്റെ തെളിവാണോ?
ഒന്നോര്‍ത്താല്‍ ലോകം സൃഷ്ടിച്ച് രക്ഷിച്ച് ലയിപ്പിക്കുന്ന സവിതാവ് ഏകാകിയല്ലേ? ആ ഏകാന്തസത്യത്തെത്തേടിയിറങ്ങുന്നവര്‍ എന്നും ഉള്ളിന്റെ ഉളളില്‍ ഏകാകികളായിരിക്കും. സവിതാവ് സൂര്യനെ സ്വരൂപമാക്കുന്നതുപോലെ വിശ്വസിച്ച് തന്റെ ഹൃദയം സൂക്ഷിക്കാന്‍ ഏല്പിക്കുന്നത് ഏകാകിയുടെ കൈയിലാവണം. അതുകൊണ്ടാണ് ഏകാകി സങ്കടങ്ങളില്‍ അലിഞ്ഞും കരുണയാല്‍ വിങ്ങിയും സ്വയം ഉളളിലറിഞ്ഞ് നടക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും ബുദ്ധനും ശങ്കരാചാര്യരുമെല്ലാം ഏകാകികളായിരുന്നല്ലോ! ആ വഴിത്താരയില്‍ വെളളമുണ്ടും തോര്‍ത്തും മാത്രമണിഞ്ഞ് വന്നിറങ്ങിയ ഒരു ഏകാന്തപഥികനെ നമ്മള്‍ ശ്രീനാരായണ ഗുരുവെന്നു വിളിച്ചു.

"ജീവിതത്തെക്കുറിച്ച് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളെ ഉളളിലടക്കിക്കൊണ്ട് അക്ഷമരായി കഴിയുന്ന ലോകര്‍ക്ക് നൂറ്റാണ്ടുകള്‍കൂടുമ്പോള്‍ മാത്രം ജീവിതത്തിന്റെ വഴിത്താരയില്‍ പ്രത്യക്ഷപ്പെടുന്ന ഏകാകിയായ മനുഷ്യന്‍ ആശ്ചര്യം ഉളവാക്കുന്നു. ആ തേജഃ പുഞ്ജത്തില്‍ മനുഷ്യരാശിക്കെന്നും ലക്ഷ്യമായിരിക്കുന്ന ആനന്ദത്തിന്റെ ഉറവിടത്തെ അവര്‍ കാണുന്നു. ആ മഹാത്മാവിന്റെ വാക്കുകള്‍ നീണ്ടുപോകുന്ന സംശയങ്ങളെയും ഘനീഭവിച്ച അജ്ഞാനത്തെയും ദൂരീകരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആധാരമാക്കി സാഹിത്യവും കലയും ശാസ്ത്രവുമെല്ലാം വളര്‍ന്നു വൃദ്ധിപ്രാപിക്കുന്നു. ചരിത്രത്തിനു പരിക്രമണം ചെയ്യാന്‍ അദ്ദേഹത്തിന്റെ ജീവിതം അച്ചുതണ്ടായിത്തീരുന്നു." എന്നിങ്ങനെ 'ഗുരുവരുള്‍' എന്ന നടരാജഗുരു എഴുതിയ ഗുരുദേവ ചരിതത്തില്‍ വിവരിക്കുന്നുണ്ട്. ചരിത്രം ഗുരുവിനെ അച്ചുതണ്ടാക്കി പരിക്രമണം ചെയ്തുവെന്ന വാക്യത്തിലൂടെ ഗുരു മുഖാന്തരം സാമൂഹ്യവ്യവസ്ഥിതിയിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ജനതയുടെ ഉണര്‍ച്ച, സ്വയം കണ്ടെത്തല്‍, വളര്‍ച്ച എന്നിങ്ങനെ സംഭവങ്ങളെ വേര്‍തിരിച്ചാല്‍ അതെല്ലാം ഏകാകിയായ ഗുരുവില്‍ നിന്നുണ്ടായ പ്രഭാസ്ഫുരണങ്ങളാല്‍ സംഭവിക്കുന്നതാണെന്നു കാണാം.

അരുവിപ്പുറത്ത് ഗുരുവില്‍ ആകൃഷ്ടരായി ജനം തടിച്ചുകൂടി. അവിടെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജനക്കൂട്ടവും ജീവിതവ്യവഹാരങ്ങളും ഏറിവന്നപ്പോള്‍ ഗുരുവിലെ ഏകാകി സ്വസ്ഥമായ മറ്റൊരിടം തേടിയിറങ്ങി. അതായിരുന്നു ശിവഗിരി. അവിടം ആ പവിത്ര സാന്നിദ്ധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ആദ്ധ്യാത്മിക കേന്ദ്രമായി. അവിടെയും അശരണര്‍ തിരക്കുകൂട്ടി. ശാരദാപ്രതിഷ്ഠകഴിഞ്ഞ് നമുക്കിരിക്കാന്‍ മറ്റൊരിടം വേണം എന്നുപറഞ്ഞ് ഗുരു അവിടെനിന്നും ഇറങ്ങി. അത് ആലുവ അദ്വൈതാശ്രമം ഉണ്ടാക്കുന്നതില്‍ അവസാനിച്ചു. ഏകാന്തതയ്ക്ക് ഭഞ്ജനമുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ വലയംഭേദിച്ച് തൃപ്പാദങ്ങള്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഓരോയിടത്തും ആ പാദസ്പര്‍ശം ജനമനസ്സുകളെ ഇളക്കി. അവരില്‍ ആ സാന്നിദ്ധ്യം ഉണ്ടാക്കിയ ഊര്‍ജം പുതിയ കാലത്തെ നിര്‍മ്മിക്കുന്ന കര്‍മ്മപഥങ്ങളായി. ഗുരു ബോധപൂര്‍വം അതിനു പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു.

ജനം തങ്ങളുടെ ജീവിതവ്യഥകള്‍ ഇറക്കിവയ്ക്കാന്‍ മറ്റൊരു ആശ്രയമില്ലാതെ വലയുന്ന ഇടങ്ങളില്‍ നിയതി ഗുരുവിനെ എത്തിച്ചു. ഫുല്ലബാലരവിപോലെ ജനക്കൂട്ടത്തിനിടയില്‍ തിളങ്ങിനിന്ന ഗുരുസ്വാമി എതിര്‍പ്പുകള്‍ക്കതീതനായിരുന്നു. ഒളിഞ്ഞും മറഞ്ഞും ചില മനുഷ്യര്‍ ഗുരുവിനെ എതിര്‍ത്തിരുന്നു അക്കാലത്ത്. എന്നാല്‍ ഒരു ക്ഷണമാത്രയുള്ള സാമീപ്യംകൊണ്ട് ആ എതിര്‍പ്പിനെ ഇല്ലാതാക്കാനുളള തേജസ് ആ മുഖകമലത്തില്‍ ഉണ്ടായിരുന്നു. സശരീരിയായിട്ടുളള യാത്രകളില്‍ ഏകാന്തത നഷ്ടമായപ്പോള്‍ ഗുരുസ്വാമി തന്റെ ശരീരമുപേക്ഷിച്ച് നിത്യ സത്യത്തില്‍ ലയിച്ചു. എന്നാല്‍ വിശ്വസിച്ച് പിന്‍പറ്റിയ ബഹുലക്ഷങ്ങള്‍ക്ക് ഇന്നും ആശ്രയം ഗുരുസ്വാമിതന്നെ. കാരണം, ഇത്രയും കറതീര്‍ന്ന മറ്റൊരു ആഗ്നേയപ്രകൃതം മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമായിട്ടില്ലല്ലോ. "നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് ആശാന്‍പാടിയത് എത്ര അന്വര്‍ത്ഥമാണ്. ഇന്നും ഈ മണ്ണില്‍ കരുണയും സ്നേഹവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാന്ത്വനമാണ് ശ്രീനാരായണഗുരു. ആ കാല്പാടുകള്‍ പിന്‍പറ്റുകയെന്നതാണ് ഈശ്വരനിയോഗം അഥവാ തവോയുടെ ഇച്ഛയെന്ന ബോധ്യമാണ് ശംഖുംമുഖം കടല്‍ക്കരയില്‍ അസ്തമനസൂര്യന്‍ നല്‍കിയ സന്ദേശമെന്ന് തിരിച്ചറിയുന്നു.

Sunday 22 April 2012

എന്റെ സുഹൃത്തേ, എന്തു ഭാവിച്ചാ ഇങ്ങനെ?

എറണാകുളം ഡര്‍ബാര്‍ഹാള്‍ ഗ്രൌണ്ടില്‍ ശിവക്ഷേത്രത്തിലെ ഉത്സവത്തിരക്കിനിടയില്‍ അലസമായി നടക്കുകയായിരുന്നു. ഒരു മുഖവും പരിചിതമല്ലാത്തതിനാല്‍ ഔപചാരികതയുടെ ചിരിയോ ഹസ്തദാനമോ മേമ്പൊടിചേര്‍ക്കാതെ സ്വതന്ത്രമായി നടക്കാം. വൈദ്യുത ദീപങ്ങളുടെ പ്രഭയില്‍ തിളങ്ങുന്ന നഗരം. ആകാശത്തേക്ക് പറന്നുപൊങ്ങാന്‍ ഒരു ചെറുചരട് തടസ്സം നില്‍ക്കുന്നതിനോട് അലോസരം കാണിച്ചുകൊണ്ട് ഇളകിയാടുന്ന ബലൂണ്‍കൂട്ടം.
       പെട്ടെന്ന് പിന്നിലൂടെ ചില മിന്നല്‍ നീക്കങ്ങള്‍. ബലൂണ്‍ വില്പനക്കാരന് സമീപം കുട്ടിക്കായി ബലൂണ്‍ തെരഞ്ഞുനിന്ന മദ്ധ്യവയസ്കന്‍ ഒരലര്‍ച്ചയോടെ താഴെ വീഴുന്നു. ഒരു വടിവാളുയര്‍ച്ചയില്‍ ചോരത്തുളളികള്‍ വര്‍ണ്ണബലൂണുകളിലേക്ക് തെറിക്കുന്നു. ഗ്രൌണ്ടിന്റെ അരമതില്‍ചാടി ഇരുട്ടിലേക്ക് ഊളിയിടുന്ന നിഴല്‍രൂപങ്ങള്‍ കണ്ട് പകച്ചുപോയി. പേടിച്ചരണ്ട് അച്ഛനെ വിളിച്ചുകരയുകയാണ് ഏഴോ എട്ടോ വയസുവരുന്ന ആണ്‍കുട്ടി. ആംബുലന്‍സിന്റെ മൂളക്കങ്ങളിലേക്ക് അവന്റെ കരച്ചില്‍ ലയിച്ചു ചേരുന്നു... നഗരം ഒരിട നിശബ്ദമായിട്ട് പിന്നെയും താളമേളങ്ങളിലേക്ക്...

ആ കാഴ്ചയുടെ ഭീതിയില്‍, കുഞ്ഞിന്റെ വാവിട്ട നിലവിളിയില്‍... ഉറക്കം നഷ്ടപ്പെട്ട രാവിന് കൂട്ടായി തൊട്ടടുത്ത ഫ്ളാറ്റില്‍ ഒരു സുഹൃത്തിന്റെ സൌമനസ്യത്തില്‍ കിട്ടിയ ഇത്തിരവട്ടത്തില്‍ ഉറങ്ങാതെ കിടന്നു. സ്വന്തം പിതാവിനെ വെട്ടുന്നതുകണ്ടുനില്‍ക്കേണ്ടിവന്ന കൊച്ചുകുട്ടി... അവന്‍ സമാധാന കാംക്ഷിയായി വളരുമോ? അതോ... അവനും ചോരയുടെ വഴി തിരയുമോ? ഹൊ.. അതാലോചിക്കാനേ വയ്യ. ഗ്രൌണ്ടിനു സമീപം കാര്‍പാര്‍ക്ക് ചെയ്യാനുളള ശ്രമത്തിനിടെ വഴിയില്‍ ബൈക്കുകളുമായി വട്ടംനിന്ന യുവാക്കളോട് "നിങ്ങള്‍ എന്തു തോന്ന്യാസമാണ് കാട്ടുന്നത്?" എന്നു ചോദിച്ചുപോയതാണ് ആ മദ്ധ്യവയസ്കന്‍ ചെയ്ത തെറ്റ്. പതിനഞ്ചുമിനിട്ടിനകം ശിക്ഷവിധിച്ചു. " ഇനി അവന്‍ കാറോടിക്കരുത്. ഒരു കൈ എടുത്തേക്കുക." ടൂള്‍സുമായി ആ സംഘം ആളെത്തിരഞ്ഞു വെട്ടി. അതായിരുന്നു ആ രാത്രി സംഭവിച്ചതെന്ന് സുഹൃത്തു പറഞ്ഞു. പിറ്റേന്ന് മടക്കയാത്രയ്ക്ക് ട്രെയിനില്‍ കയറിയപ്പോള്‍ ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു. ഇരുന്ന് അല്പം മയങ്ങിയോ?

"എടോ.. എന്റെ സീറ്റില്‍നിന്ന് എണീക്കാന്‍... യൂ നോ ഹൂ ആം ഐ?" എന്ന ആക്രോശം കേട്ട് ഞെട്ടി. കൌബോയ് ജീന്‍സ് ധരിച്ച ഫ്രഞ്ച് താടിവച്ച ഒരു യുവാവ്. അവന്‍ ബാത്ത്റൂമില്‍ പോയിരുന്നു എന്നറിയാതെ അവന്റെ സീറ്റില്‍ ഇരുന്നതാണ് പ്രശ്നമായത്. "നിന്റെ വിലാസം അറിയാനല്ല ഞാന്‍ ട്രെയിനില്‍ കയറിയത്" എന്നു മറുപടി പറയാനാണ് ഉള്ളിലെ യുവത്വം ആവശ്യപ്പെട്ടത്. പക്ഷേ, ഹൃദയചക്രത്തിലിരുന്ന് അതല്ല ശരിയെന്ന് ആരോ വിലക്കുന്നു. ഒഴിഞ്ഞുകൊടുത്ത സീറ്റില്‍ അലസമായിരുന്ന് അവന്‍ മൊബൈലില്‍ വെറുതേ സെര്‍ച്ച് ചെയ്യുകയാണ്. ചുറ്റിനും ആരും ഒന്നും അറിഞ്ഞമട്ടുപോലും കാട്ടുന്നില്ല. ഇന്നലെ ഇരുളിന്റെ മറവില്‍... ഇന്നിതാ പകല്‍ വെളിച്ചത്തില്‍ യുവത്വം അലറിവിളിക്കുകയാണ്. അക്ഷമയോടെ... ഭ്രാന്തമായിത്തന്നെ... ഇവര്‍ക്ക് എന്താ ഈ ലോകത്തോടുമുഴുവന്‍ പകയാണോ? ഇതെങ്ങോട്ടുളള പോക്കാണ്? അനീതിക്കെതിരെ വെടിമുഴക്കത്തോളം ശബ്ദമുയര്‍ത്തിയ ഒട്ടേറെ വീരയുവത്വങ്ങളെ പോറ്റിവളര്‍ത്തിയ കൊച്ചിയുടെ മണ്ണിലൂടെ സമരകേസരികളുടെ വേണാടിലേക്ക് പായുന്ന ഈ ട്രെയിനില്‍ സമരവീര്യത്തിന്റെ ഗതകാലവും ക്വട്ടേഷന്‍ യുവതയുടെ വര്‍ത്തമാനവും തമ്മില്‍ ചേര്‍ത്തുവയ്ക്കാനാവാതെ വീര്‍പ്പുമുട്ടിയാണ് ആ യാത്ര അവസാനിപ്പിച്ചത്.

പണ്ട് മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷനില്‍വച്ച് ഇതുപോലൊരു യുവാവ് ശ്രീനാരായണഗുരുവിനെ ട്രെയിനില്‍നിന്ന് വഴക്കുപറഞ്ഞ് ഇറക്കിവിട്ട കഥ വിദ്യാനന്ദസ്വാമിയുടെ അനുഭവക്കുറിപ്പുകളിലുണ്ട്. രാത്രി എട്ടുമണി. മദ്രാസില്‍നിന്ന് മെയില്‍വണ്ടി പുറപ്പെടാന്‍ ആദ്യ മണിയടി ശബ്ദംകേട്ടു. ഗുരു ഇരുന്ന കമ്പാര്‍ട്ടുമെന്റില്‍ താഴത്തെ ബര്‍ത്തിലുള്ളയാള്‍ തൃപ്പാദങ്ങളോട് അവിടെനിന്ന് എഴുന്നേറ്റു മാറാന്‍ ആജ്ഞാപിച്ചു. "ബെര്‍ത്ത് റിസര്‍വേഷന്‍ ഇല്ലാതെ രാത്രിയാത്ര പാടില്ലെന്ന് അറിഞ്ഞുകൂടേ സന്യാസീ" എന്നു ചോദിച്ചു. ബെര്‍ത്ത് റിസര്‍വേഷന്‍കാര്‍ക്ക് ഒഴിഞ്ഞുകൊടുക്കല്‍ രാത്രി 10 മണി കഴിഞ്ഞുമതി എന്ന റെയില്‍വേ ചട്ടം അറിയാമായിരുന്നിട്ടും അത് പറയാതെ ഗുരുസ്വാമി എഴുന്നേറ്റ് പുറത്തേക്കിറങ്ങി. ട്രെയിന്‍ പുറപ്പെടുന്നതിന് നിമിഷങ്ങള്‍ക്കുമുമ്പ് ആ യുവാവ് പാഞ്ഞെത്തി ഗുരുവിന്റെ കാലില്‍വീണ് മാപ്പിരന്നു. "ആളറിയാതെ പറ്റിയതാണ് ക്ഷമിക്കണം..." . അവനെ ആശ്വസിപ്പിച്ച് ഗുരു അവനൊപ്പം വീണ്ടും യാത്ര തുടര്‍ന്നു. തൃപ്പാദങ്ങള്‍ കാട്ടിയ ക്ഷമയാണ് യുവാവിന്റെ മനസ്സ് വിമലമാക്കിയതെന്നാണ് ആദ്യം തോന്നിയത്. സകല പ്രാപഞ്ചിക വെല്ലുവിളികളെയും മേധകൊണ്ട് നിര്‍വീര്യമാക്കുന്ന ആ സഹസ്രാരപത്മപ്രഭയുടെ അദ്ഭുതപ്രവാഹവും കാരണമായിട്ടുണ്ടാകാമെന്നായി രണ്ടാം വിചാരം. അത് നമ്മള്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമായ വെളിച്ചമാണ്. അതിനാല്‍ ഗുരുഭക്തിയിലേക്ക് വേരോട്ടമുളള ക്ഷമതന്നെ നമുക്കായുധം.

പത്താംക്ളാസ് കഴിഞ്ഞ് സന്യസിക്കാനായി ശിവഗിരിയിലേക്ക് പുറപ്പെട്ട ചാത്തുക്കുട്ടി എന്ന കൌമാരക്കാരന്‍ ഗുരുവില്‍ ആകൃഷ്ടനായത്, കുട്ടിയായിരിക്കെ പണ്ട് പളളുരുത്തിയില്‍വച്ച് മുതിര്‍ന്നവര്‍ക്കൊപ്പം വിളിച്ചിരുത്തി ഗുരു അവന് ഊണുകൊടുത്തതിന്റെ ആ പരിഗണനയും സ്നേഹവും കൊണ്ടായിരുന്നു. രാവിലെ ഒരു കാപ്പി എന്ന ശീലം വിട്ടൊഴിയാത്ത ചാത്തുക്കുട്ടിക്ക് ആശ്രമത്തില്‍ രാവിലെ പതിവില്ലാത്ത കാപ്പി ഉണ്ടാക്കിക്കൊടുത്തു ഗുരുസ്വാമി. തന്റെ ഉളളറിഞ്ഞ ആ പരിഗണന ചാത്തുക്കുട്ടിക്ക് ജീവനെക്കാളേറെ വിശ്വാസമാണ് ഗുരുവില്‍ ഉണ്ടാക്കിയത്. ചാത്തുക്കുട്ടി പിന്നീട് ഗുരുപ്രസാദ് എന്ന പ്രഗല്ഭശിഷ്യനായി പരിണമിച്ചു. വേണ്ടസമയത്ത് കുട്ടികള്‍ക്കു നല്‍കേണ്ട പരിഗണനയും സൌമനസ്യവും അവരെ സത്യത്തിന്റെ വഴിയിലൂടെ നയിക്കും എന്ന് ചാത്തുക്കുട്ടിയുടെ കഥ വ്യക്തമാക്കുന്നു. ഇന്ന് ക്വട്ടേഷന്‍കാരുടെ വലയില്‍ മസില്‍ക്കരുത്ത് കാട്ടുന്ന യുവത്വത്തെ പരിശോധിക്കുക. വേണ്ടത് വേണ്ട സമയത്ത് അവര്‍ക്ക് കിട്ടിയിട്ടുണ്ടാവില്ല. കിട്ടിയതൊക്കെ അമിതാഹാരംപോലെ ഉളളില്‍ക്കിടന്ന് അജീര്‍ണമുണ്ടാക്കിയിട്ടുമുണ്ട്. അതിന്റെ ദഹനക്കേടാണ് വഴിയിലിറങ്ങി കാട്ടുന്നത്. ജീവിതം എന്തിനെന്നറിയാതെ പോകുന്നവരാണിവര്‍. താന്‍ അറിഞ്ഞ അല്ലല്‍ മകന്‍ അറിയാതിരിക്കാന്‍ കുട്ടിക്കാലത്ത് അവന്റെ ആഗ്രഹങ്ങള്‍ക്ക് പിന്നാലേ പാഞ്ഞിട്ടുണ്ടാകാം രക്ഷാകര്‍ത്താവ്. കുറച്ചൊക്കെ കഷ്ടപ്പാടുകള്‍ അറിഞ്ഞു വളരുന്നതാണ് നല്ലത്. വിശപ്പ് മനുഷ്യത്വമുണ്ടാകാന്‍ പറ്റിയ ഔഷധമാണ്. അന്തികഴിഞ്ഞാല്‍ കുടിച്ചു കൂത്താടിയെത്തുന്ന പിതാവില്‍നിന്നോ പൊമറേനിയന്‍ നായ്ക്കുട്ടിക്കൊപ്പം ഉറങ്ങിയുണരുന്ന മാതാവില്‍നിന്നോ അവന് കണ്ടെടുക്കാന്‍ ഒരു ഗുണവും കിട്ടാതെ പോയിരിക്കാം. ഗുരുദേവാ... മഹത്വത്തിലേക്ക് വഴികാട്ടുന്ന അങ്ങയുടെ ദര്‍ശനസൌരഭ്യം അറിയാതെ ഇവിടെ ആരും വെറുതേ ജനിച്ച് ജീവിച്ച് മരിക്കാന്‍ ഇടയാകരുതേ എന്നു മാത്രമാണ് പ്രാര്‍ത്ഥന.

Monday 16 April 2012

കണിക്കൊന്ന

പൂവിടുമ്പോള്‍
കണിക്കൊന്നയെപ്പോലെ,
ഇലമൂടി, ആകെയുലഞ്ഞ്
രാസപീയൂഷം നുകര്‍ന്നവളെ-
പ്പോലെ പൂവിടണം.
ഭൂമിയുടെ ഊഷരതയില്‍
ചൂടേറ്റ് വാടാതെ,
തളിര്‍ക്കണം.
ഇളംകാറ്റിനുപോലും
സ്നേഹസ്പര്‍ശമേകി,
നിറഞ്ഞ് പൊഴിയണം.
    പൂവിടുമ്പോള്‍,
    കണിക്കൊന്നയെപ്പോലെ,
    മണം ചേര്‍ക്കാതെ,,
    വര്‍ണ്ണംമാത്രം വാരിപ്പുതച്ച്,
    കാമുക ഹൃദയം കവര്‍ന്നവളെ-
    പ്പോലെ പൂവിടണം.
    വേരുകളില്‍ തീ പടരുമ്പോള്‍,
    അലറിവിളിക്കാതെ
    നിറഞ്ഞ് ചിരിക്കണം.
പൂവിടുമ്പോള്‍,
കണിക്കൊന്നയെപ്പോലെ,
കണ്ണിന് കണിയായി,
കണ്ണന്റെ മേനിചേര്‍ന്ന്,
രാവിനെനോക്കി കൊതിച്ചവളെ
പ്പോലെ പൂവിടണം.
ഹെമിംഗ് വേയുടെ കിഴവന്‍
കടലില്‍ ഭാഗ്യം
പരീക്ഷിക്കുമ്പോള്‍
വേനലില്‍ തളിര്‍ക്കുന്ന
ഹൃദയംകാട്ടി
ധൈര്യം പകരണം.
    പൂവിടുമ്പോള്‍
    കണിക്കൊന്നയെപ്പോലെ,
    വര്‍ഷ ഋതുവിനെകാത്ത്
    വര്‍ഷമെത്തുംമുമ്പേ,
    ഭൂമിയില്‍ പ്രണയം പെയ്യിച്ച-
    വളായി പൂവിടണം.
    വഴിതെറ്റി, നിഴല്‍പറ്റി ,
    വഴിയോരത്ത്
    തളര്‍ന്നണയുമ്പോള്‍
    വെയിലിനെ തോല്പിച്ച
    പൂങ്കുലകൊണ്ട്
    തഴുകിയുറക്കണം.

Sunday 15 April 2012

സംശയക്കടല്‍ താണ്ടി സത്യതീരത്തേക്ക്...


അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പൊരു ദിവസമാണ് കുളത്തൂര്‍ സ്വദേശിയായ ബാലകൃഷ്ണനെ കാണുന്നത്. കേരളകൌമുദി ശ്രീനാരായണ ഡയറക്ടറിയുടെ നിര്‍മ്മാണ ജോലികളില്‍ മുഴുകിയിരിക്കുന്ന സമയം. "എനിക്ക് ഗുരുദേവനെക്കുറിച്ച് പറയാന്‍ ഒരു സ്വകാര്യ അനുഭവമുണ്ട്. അത് ദയവായി കേള്‍ക്കണം" എന്നായിരുന്നു ആവശ്യം. ഗുരു എന്നുച്ചരിക്കുമ്പോഴെല്ലാം ബാലകൃഷ്ണന്റെ കണ്ണുകളില്‍ മിന്നിമറയുന്ന തിളക്കമാണ് ആ അനുഭവകഥയിലേക്ക് ആകര്‍ഷിച്ചത്.

പട്ടാളത്തില്‍ ലീവ് കഴിഞ്ഞ് തിരികെപോകേണ്ടദിവസം ബാലകൃഷ്ണന്‍ ശിവഗിരിയില്‍ പോയി തൊഴുതു. പിന്നെ സ്റ്റേഷനില്‍വന്ന് മധുര ടെയ്രിനിന്റെ മൂന്നാമത്തെ കമ്പാര്‍ട്ടുമെന്റില്‍ കയറി ഇരിപ്പുറപ്പിച്ചു. ആ സമയം ഒരു ബാലന്‍ അങ്ങോട്ടുകടന്നുവന്ന് പെട്ടി കൈയിലെടുത്തു. " അണ്ണന്‍ വാ" എന്നു പറഞ്ഞ് അവന്‍ പുറത്തേക്കിറങ്ങി. ഇതേതു പയ്യന്‍? ആ തിരക്കിനിടെ വളരെ കഷ്ടപ്പെട്ടാണ് അവന്റെ പിന്നാലെ ഓടിയത്. അവന്‍ പെട്ടികൊണ്ടുപോയി പിന്നിലത്തെ ബോഗിയില്‍വച്ചിട്ട് കാത്തുനില്‍ക്കുകയാണ്. " ഇവിടെ സ്ഥലമുണ്ട് വലിയ തിരക്കുമില്ല." എന്നു പറഞ്ഞ് വച്ചുനീട്ടിയ പണംപോലും വാങ്ങാന്‍ നില്‍ക്കാതെ അവന്‍ ആള്‍ക്കൂട്ടത്തിനിടയില്‍ മറഞ്ഞു. യാത്രയിലുടനീളം ആ പയ്യന്‍ മനസില്‍നിന്ന് മാഞ്ഞില്ല. ആരാണവന്‍? ഒരു പിടിയുമില്ല. രാത്രിയായി. വണ്ടി മധുരയില്‍ എത്താറായിട്ടുണ്ട്. പെട്ടെന്ന് അന്തരീക്ഷം മാറി. ഇടിയും മിന്നലും കോരിച്ചൊരിയുന്ന മഴയും. എന്തൊക്കെയോ ശബ്ദങ്ങള്‍. ട്രെയിന്‍ ആടി ഉലഞ്ഞ് നിന്നു. മഴയുടെ പെരുംകുത്തൊഴുക്കില്‍ എവിടെനിന്നോ അലര്‍ച്ചകള്‍ അവ്യക്തമായി കേള്‍ക്കാം. എന്തോ അപകടമാണ്. സാധനങ്ങള്‍ ഒന്നുമെടുക്കാതെ പുറത്തെ പെരുമഴയിലേക്ക് ഇറങ്ങി. ട്രെയിനിന്റെ മുന്നിലത്തെ മൂന്നുബോഗികള്‍ പാലത്തിനടിയിലേക്ക് മറിഞ്ഞു തുടങ്ങിയത്രേ. രക്ഷാപ്രവര്‍ത്തനത്തിന്റെ നിമിഷങ്ങളായിരുന്നു പിന്നെ. താന്‍ ആദ്യം കയറി ഇരുന്ന ബോഗി പാലത്തില്‍നിന്ന് താഴേക്ക് ഞാന്നുകിടക്കുന്നത് കണ്ടപ്പോള്‍ ബാലകൃഷ്ണനൊന്നു കിടുങ്ങി. ആ അജ്ഞാത ബാലന്‍ തന്നെ മരണമുഖത്തുനിന്ന് രക്ഷിക്കുകയായിരുന്നല്ലോ!... " അത് ഗുരുദേവന്‍ തന്നെയായിരുന്നു സാര്‍... എനിക്കുറപ്പാ.." എന്നു പറയുമ്പോള്‍ ബാലകൃഷ്ണന്‍ കണ്ണീരണിയുന്നു. ഇതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നില്ലെന്ന് കേരളത്തിന്റെ വിവിധ ഇടങ്ങളില്‍നിന്ന് പലരും അയച്ചുതന്ന അനുഭവക്കുറിപ്പുകള്‍ വ്യക്തമാക്കി. തലമുറകളായി പല കുടുംബങ്ങളും വ്യക്തികളും ഗുരുവിനെക്കുറിച്ച് ഇത്തരം ഊതിക്കാച്ചിയ പൊന്നുപോലുളള അനുഭവങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. അങ്ങനെയാണ് അവയില്‍ ചിലത് തിരഞ്ഞെടുത്ത് ഡയറക്ടറിയില്‍ 'അനുഭവത്തിലെ ഗുരു' എന്ന ഒരു അദ്ധ്യായം ഉണ്ടാക്കിയത്.

ഗുരുവിനെക്കുറിച്ച് പഠിക്കുന്നു എഴുതുന്നു എന്നൊക്കെ അറിയുമ്പോള്‍ വഴിയാത്രയ്ക്കിടെ പലതവണ ഒരു ചോദ്യം അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്; "ഗുരുവിനെ ദൈവമായിക്കണ്ട് ആരാധിക്കുന്നത് ശരിയാണോ?" അപ്പോഴെല്ലാം ബാലകൃഷ്ണന്റെ ആ വികാരനിര്‍ഭരമായ അനുഭവവിവരണമാണ് മനസ്സിലെത്തുക. അദ്ദേഹത്തെപ്പോലെ ആയിരങ്ങള്‍ ഗുരുവിനെ ഈശ്വരസ്ഥാനത്തുകണ്ട് ആരാധിക്കുന്നു. അത് സത്യമായി അനുഭവിക്കുന്നു. ഗുരുവിനെ വെറും മനുഷ്യനായി കാണുന്നവരും നിരവധിയാണ്. ഗുരുവിനെ ദേവനായികണ്ട് ആരാധിക്കുന്നവര്‍ക്ക് സംശയമില്ല. സാമൂഹ്യ പരിഷ്കര്‍ത്താവ് എന്നുകണക്കാക്കുന്നവര്‍ക്കും സംശയമില്ല. ഇതിനിടയ്ക്കുളളവര്‍ക്കാണ് സംശയം. ഗുരുവിനെ എങ്ങനെ സമീപിക്കണം എന്നറിയാതെ അവര്‍ സംശയഗ്രസ്ഥരായി അലയുന്നു. സംശയാലുക്കള്‍ക്ക് വിശ്വാസികളും അവിശ്വാസികളും പറയുന്ന വാദങ്ങളില്‍ ഓരോന്നിലും കാര്യമുണ്ടെന്ന് തോന്നും. ഗുരുവിന്റെ ചിത്രത്തിനുമുന്നില്‍ നമിക്കേണ്ടിവന്നാല്‍ "ഇത് വേണോ വേണ്ടയോ?" എന്ന സംശയമാകും അവരുടെ മനസ്സുമുഴുവന്‍. ഗര്‍ഭപാത്രത്തിലുറയ്ക്കാത്ത ഭ്രൂണംപോലെയാണ് ഈ അസ്ഥിര ചിന്തകള്‍.

ഗുരുവിനെ ദൈവമായി കാണാമോ എന്നു ചോദിക്കുന്നവരോടുളള മറുചോദ്യം ദൈവത്തെ ഇപ്പോള്‍ നിങ്ങള്‍ എങ്ങനെയാണ് കാണുന്നത് എന്നാണ്. ആവശ്യങ്ങള്‍ സാധിച്ചുതരുന്ന ഒരു കേന്ദ്രമായിട്ടാണോ അതോ ജീവിതത്തില്‍ നല്ലതും ചീത്തയും വേര്‍തിരിച്ചറിയാന്‍ ഉള്‍വെളിച്ചം നല്‍കുന്ന ശക്തിയായിട്ടാണോ? ചിലര്‍ക്ക് ഇതു രണ്ടുമാണ് ദൈവം. അങ്ങനെയെങ്കില്‍ താന്‍ സ്വയം ആരായിട്ടാണ് അനുഭവപ്പെടുന്നതെന്ന് അടുത്ത ചോദ്യം. ഉത്തരം ഒരു സ്വയം വിശകലനത്തിലേക്ക് വഴികാട്ടും. മനുഷ്യന്റെ ഏന്തെല്ലാം ഗുണങ്ങള്‍ തന്നില്‍ ഇപ്പോഴുണ്ട്. എന്തൊക്കെ അഭാവമുണ്ട്. അവ പരിഹരിക്കാന്‍ സ്വയം കഴിയുമോ? അതോ ഒരു ബാഹ്യസഹായം വേണ്ടിവരുമോ? എന്നിങ്ങനെപോകും ആ വിശകലനം. സ്വയം അറിയാനും നേര്‍വഴി തിരഞ്ഞെടുക്കാനും ബാഹ്യസഹായം വേണ്ടിവരുമെന്നു തോന്നിത്തുടങ്ങിയാല്‍ ഗുരുവിനെക്കുറിച്ച് പഠിക്കാന്‍ സമയമായി എന്നര്‍ത്ഥം. സഗുണോപാസനയില്‍നിന്നു തുടങ്ങി പരബ്രഹ്മസ്വരൂപത്തെ സാക്ഷാത്കരിച്ചറിഞ്ഞ ഗുരുവിന്റെ ജീവിതത്തെക്കുറിച്ച് ആ പാദങ്ങള്‍ പിന്തുടര്‍ന്ന് പഠിക്കണം. കൃതികളുടെ അന്തര്‍ധാര തേടണം. അതിന്റെ ഒരു ഘട്ടത്തില്‍ അത്ഭുതാദരംകൊണ്ട് അന്വേഷകന് ഗുരുസ്വരൂപത്തോട് അദമ്യമായ ഭക്തി ഉണ്ടാകാം. മുന്നോട്ടുനടക്കാന്‍ അതു നല്ലതാണ്.

ഗുരു ഈശ്വരവിശ്വാസി അല്ലായിരുന്നു എന്നുകാട്ടാന്‍ യുക്തിവാദികള്‍ എടുത്തുകാട്ടാറുളള അദ്ദേഹത്തിന്റെ യുക്തിചിന്തയെന്നത് ബ്രഹ്മസ്വരൂപത്തെ അറിഞ്ഞശേഷം ദൈവത്തിന്റെ നാമരൂപ സങ്കല്പങ്ങളോടുളള നിസംഗതയില്‍നിന്നുണ്ടായതാണെന്ന് ഒരു ഘട്ടത്തില്‍ തിരിച്ചറിയാം. രണ്ടാമത്തേത് ഗുരുവിനെ വലംവയ്ക്കുന്ന അത്ഭുതങ്ങളുടെ രഹസ്യമാണ്. അതൊരു യാത്രയുടെ ഭാഗമായ മായക്കാഴ്ചയാണ്. സത്യത്തെ തേടുന്നയാത്രയില്‍ ഇത്തരം മായക്കാഴ്ചകണ്ട് അവിടെത്തന്നെ നില്‍ക്കരുതെന്ന് ദൈവചിന്തനത്തില്‍ ഗുരു തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്്. സ്വാനുഭവഗീതി, തേവാരപ്പതികങ്കള്‍ എന്നീകൃതികളില്‍ ഗുരുവിന്റെ ഈ സത്യതീര്‍ത്ഥാടനം നമുക്ക് അനുഭവിച്ചറിയാം. ആരെങ്കിലും പറഞ്ഞുകേട്ടതുകൊണ്ടുമാത്രം അറിയാന്‍ കഴിയുന്നതല്ല ഗുരു എന്ന സത്യം. ഗുരു ആരെന്ന സംശയം തോന്നിത്തുടങ്ങിയാല്‍ അത് തേടി അറിയുക എന്നതാണ് ഏക മാര്‍ഗം. വിശ്വസിക്കുന്നവരെ മാത്രം പരിപാലിക്കുന്ന ദൈവം ശ്രീനാരായണഗുരുവിന്റെ അന്വേഷണത്തില്‍ അദ്ദേഹത്തിന് കാണാന്‍ കഴിഞ്ഞിട്ടില്ല. അവിശ്വാസികളും വിശ്വാസികളും അന്വേഷകരും അലസരും ആലംബഹീനരും അടങ്ങുന്ന ഈ ലോകത്തെ തനിക്കുവേണ്ടിയല്ലാതെ സൃഷ്ടിക്കുകയും നിലനിറുത്തുകയും ലയിപ്പിക്കുകയും ചെയ്യുന്ന ഏക ശക്തിയാണ് ദൈവം എന്നാണ് ഗുരുകൃതികള്‍ വ്യക്തമാക്കുന്നത്. ഗുരുവിന്റെ ബോധമണ്ഡലത്തില്‍ പതിനായിരം ആദിത്യന്മാര്‍ ഒന്നിച്ചുയര്‍ന്നപോലെ വെളിവായ സത്യമാണത്. അതനുഭവിച്ചറിഞ്ഞ മഹത്സ്വരൂപനെ പിന്നെ ബ്രഹ്മസ്വരൂപത്തില്‍ നിന്ന് വേറിട്ട് കാണാന്‍ സത്യാന്വേഷികള്‍ക്ക് സാധിക്കില്ല. അപ്പോള്‍ ശരിക്കും ആരാണ് ഗുരു? സംശയം തീരുന്നില്ലെങ്കില്‍ യാത്ര തുടരുക തന്നെ.

Sunday 8 April 2012

ശ്രീശാരദയ്ക്ക് പ്രിയം വിദ്യാനിവേദ്യമൂട്ട്


പൂത്തുനില്‍ക്കുന്ന കണിക്കൊന്നയുടെ താഴെ വെണ്‍മയുടെ സുന്ദരചതുരംപോലെ നില്‍ക്കുന്ന അരുവിപ്പുറം ശിവക്ഷേത്രത്തിന്റെ നികടത്തില്‍ വിവിധപ്രായക്കാരായ അറുപതോളം വിദ്യാര്‍ത്ഥികള്‍ക്കുമുന്നില്‍ ഇരിക്കുമ്പോള്‍ ഓര്‍മ്മയില്‍ തെളിമയോടെ വീണുകിട്ടി ഒരു പഴയകാലത്തിന്റെ ഒളിമങ്ങാത്ത ചിത്രം... വിദ്യാര്‍ത്ഥികളില്‍ ഇന്നത്തെ അത്രയും അവകാശബോധമോ അദ്ധ്യാപകരില്‍ ഇത്രയും സ്വാര്‍ത്ഥതയോ ഉണ്ടാവാതിരുന്ന വിദ്യാതീര്‍ത്ഥത്തിന്റെ പവിത്രത നുകര്‍ന്നുനിന്ന ആ പഴയകാലം.

ഗര്‍ഭവതിയായ അമ്മ പൊക്കിള്‍ക്കൊടിയിലൂടെ തന്റെ ജീവരക്തത്തില്‍ അലിഞ്ഞ അമൃതാഹാരം കുഞ്ഞിലേക്ക് പകരുന്നതുപോലെ ഗുരുവും ശിഷ്യനും ഒരു പാരസ്പര്യത്തിന്റെ ചരടുമുറിക്കാതെ വിദ്യാദാനം നടത്തുന്ന പ്രക്രിയയെക്കുറിച്ച് നടരാജഗുരുവിന്റെ ആത്മകഥയിലെ ചില സന്ദര്‍ഭവിവരണങ്ങളാണ് ആ സുരഭിലകാലത്തിന്റെ തെളിമയുള്ള ചിത്രം മനസില്‍വരച്ചത്. "മുട്ടിപ്പുല്ലുകള്‍ക്കും കാട്ടുപൂച്ചെടികള്‍ക്കുമിടയ്ക്കൂടെ വയലിന്റെ വക്കിലൊഴുകിക്കൊണ്ടിരിക്കുന്ന നീരൊഴുക്കില്‍ ഗുരു കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. വെയില്‍ നന്നായി ഉറച്ചിട്ടുണ്ട്. ആ യുവശിഷ്യന്‍ ഗുരുവിന്റെ വസ്ത്രങ്ങള്‍ അടിച്ചു നനച്ച് തൂവെള്ളയാക്കി വിരിച്ചു. പ്രാചീനഭാരതത്തിന്റെ ഒരംശം ആ വയല്‍വക്കില്‍ തങ്ങി നില്‍ക്കുന്നതായി തോന്നി." നടരാജഗുരു കേരളത്തിലെ ഒരു 'ഓണംകേറാമൂല'യില്‍ താന്‍ കണ്ട ഒരു ഗുരുകുലത്തെക്കുറിച്ചാണ് വിവരിച്ചിരിക്കുന്നത്. ഊട്ടിയിലെ ഫേണ്‍ഹില്ലില്‍ താന്‍ ഭാവിയില്‍ ഉണ്ടാക്കിയ മാതൃകാ ഗുരുകുലത്തിന് നാമ്പിട്ടത് ഈ ദൃശ്യമായിരുന്നു എന്ന് അദ്ദേഹം പറയുന്നു. ആരുടെയും സദാചാരബോധത്തെ കളങ്കപ്പെടുത്താത്ത ശൃംഗാരത്തിന്റെ ശുദ്ധഭാവം നിറഞ്ഞുനില്‍ക്കുന്ന കാളിദാസന്റെ ശാകുന്തളം പഠിപ്പിക്കുമ്പോള്‍ അവിവാഹിതരായ ശിഷ്യന്മാരില്‍ ഉണ്ടായേക്കാവുന്ന കൃത്രിമമായ ലജ്ജാഭിനയങ്ങളെ തുടച്ചുമാറ്റുന്ന അദ്ധ്യാപനകല ആ ഗുരുവില്‍ നിറഞ്ഞുനിന്നിരുന്നു എന്നും നടരാജഗുരു വീക്ഷിക്കുന്നു. ഇത്തരം ഒരു അദ്ധ്യാപനകലയിലൂടെ സ്വായത്തമാക്കുന്ന അറിവിന്റെ അനുഭൂതിരസം നുകരാന്‍ ഒരിക്കലും ഭാഗ്യം ലഭിച്ചിട്ടില്ലാത്ത മൂന്നാമത്തെയോ നാലാമത്തെയോ തലമുറക്കാരാണ് അരുവിപ്പുറത്ത് ഗുരുധര്‍മ്മ പ്രചാരണ സഭ സംഘടിപ്പിച്ച ഈ വെക്കേഷന്‍ ക്ളാസില്‍ ഇരിക്കുന്നത് എന്ന ബോധം ഉള്ളില്‍ ഒരു സഹതാപനുര സൃഷ്ടിച്ചു.

ഇവര്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തില്‍ കിട്ടാതെപോകുന്ന അദ്ധ്യാപനകലയെക്കുറിച്ച് ഒരുദാഹരണം പറയാം. വീണപൂവ് എന്ന കവിതാഭാഗം പാഠപുസ്തകത്തില്‍ ആദ്യവായനയില്‍ത്തന്നെ വിദ്യാര്‍ത്ഥിയോട് ഭാവാത്മകമായി സംസാരിച്ചു തുടങ്ങും. അവന് അതുവരെ പിടികൊടുക്കാത്ത വാഗര്‍ത്ഥങ്ങളിലൂടെ ഭാവനയുടെ രസമുകുളങ്ങളെ ഉണര്‍ത്തുന്ന ഒരു വിവരണം. കവിതയുടെ രസം നിറയുന്ന ആലാപനം. മനുഷ്യജന്മത്തിന്റെ നശ്വരതയെക്കുറിച്ച് അതു പകരുന്ന ബോധം. കവിതയുടെ അന്നത്തെ കാലികപ്രസക്തി വിവരണം. എന്നിങ്ങനെ എത്രയോ ധര്‍മ്മങ്ങള്‍ ഈ കവിത പഠിപ്പിക്കുന്ന അദ്ധ്യാപകനില്‍ നിക്ഷിപ്തമാണ്. എന്നാല്‍ സംഭവിക്കുന്നതെന്താണ്? ഒരു വായന, വാക്കുകളുടെ അര്‍ത്ഥം മാര്‍ക്ക് ചെയ്യല്‍, കാണാതെ പഠിക്കേണ്ട ഭാഗം പുസ്തകത്തില്‍ അടയാളപ്പെടുത്തല്‍, പിന്നെ പിറ്റേന്ന് ഒരു ചൂരല്‍വടിയുടെ അകമ്പടിയോടെ കാണാപ്പാഠം ചൊല്ലിക്കല്‍. അതോടെ കഴിഞ്ഞു വീണപൂവ് എന്ന കവിതാപഠനം. വിദ്യാദാനത്തില്‍ ഉപയോഗിക്കാതെപോയ ഭാവാത്മകത ആ ക്ളാസ്മുറിയുടെ മൂലയില്‍ ഉപേക്ഷിക്കപ്പെട്ടുകിടക്കും. ഇംഗ്ളീഷ് വിദ്യാഭ്യാസത്തിന്റെ സ്നിഗ്ധത നിലനിന്നിരുന്ന ഒരു കാലം നമ്മുടെ ഗുരുകുല വിദ്യാഭ്യാസത്തിന്റെ തൊട്ടടുത്ത് നില്‍പ്പുണ്ട്. അതിന്റെ രസഞരമ്പ് മുറിച്ച അദ്ധ്യാപനരീതികള്‍ കാണാം ഇക്കാലത്തെ ഇംഗ്ളീഷ് മീഡിയം സ്കൂളുകളില്‍.

ആലുവ അദ്വൈതാശ്രമത്തില്‍ ശ്രീനാരായണഗുരുദേവന്‍ സംസ്കൃതസ്കൂള്‍ തുടങ്ങിയപ്പോള്‍ ജാതി അയിത്തം നിലനിന്നിട്ടുപോലും സവര്‍ണരും അവര്‍ണരും കുട്ടികളെ ഒരുപോലെ വിശ്വസിച്ച് അയച്ചിരുന്നു. "അവിടെനിന്ന് ഒന്നും വാങ്ങിക്കഴിക്കാന്‍ നില്‍ക്കേണ്ട" എന്നൊരു ഉപദേശം സവര്‍ണ മാതാപിതാക്കള്‍ നല്‍കിയിരുന്നു എന്നു മാത്രം. അങ്ങനെ ജാതിയുടെ പേരില്‍ ഉണ്ണാവ്രതം അനുഷ്ഠിക്കുന്ന കുട്ടികള്‍ക്ക് അവരുടെ വിശ്വാസഭംഗം വരുത്താതെ സവര്‍ണരുടെ കടയില്‍നിന്ന് ആഹാരം വാങ്ങി നല്‍കിയിട്ടുണ്ട് ഗുരുദേവന്‍. ഗുരുവിന്റെ ആ വിശാല ഹൃദയം കണ്ടുവളര്‍ന്ന ആ സവര്‍ണക്കുട്ടികള്‍ പിന്നീടൊരിക്കലും മറ്റൊരാളെ ജാതി അയിത്തത്തിന്റെ പേരില്‍ അന്യനായി കണ്ടിരുന്നില്ല. ചൂരലും ഇമ്പോസിഷനും മൊട്ടയടിക്കലും ഒന്നുമില്ലാതെ സ്നേഹബന്ധത്തിന്റെ ചരടില്‍കോര്‍ക്കുന്ന പരസ്പരവിശ്വാസത്തിന്റെ ഗുരുശിഷ്യബന്ധം. അതിനി എവിടെ കിട്ടും?

ഗുരുദേവന്‍ എന്ന ഗുരു സമൂഹത്തിന് നല്‍കിയ കരുത്തരായ സിംഹക്കുട്ടികളുടെ ഒരു വലിയ നിരതന്നെയുണ്ട് ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍. അവര്‍ പടുത്തുയര്‍ത്തിയതാണ് ഈ കേരളത്തിന്റെ സമസ്തമേഖലകളും. കുമാരനാശാനെന്നോ ടി.കെ. മാധവനെന്നോ ഡോ. പല്പുവെന്നോ നടരാജഗുരുവെന്നോ പറയാതെ കേരളനവോത്ഥാനത്തെക്കുറിച്ച് ഒരാള്‍ക്കും ഒന്നും പറയാന്‍ കഴിയാത്തവിധം കരുത്തുള്ള ഒരു ശിഷ്യാവലിയെയാണ് ഗുരു സൃഷ്ടിച്ചത്.

വിദ്യാഭ്യാസരംഗത്തുനിന്ന് മാഞ്ഞുപോയ മൂല്യങ്ങളെ നട്ടുവളര്‍ത്തുന്ന മാതൃകാ വിദ്യാഭ്യാസം ഇന്നത്തെ കാലത്തിന് അന്യമാണ്. ഒരു തൊഴില്‍ എന്നതിലുപരി അദ്ധ്യാപനത്തെ സ്വധര്‍മ്മമായി കാണുന്ന ഒരുപറ്റം അദ്ധ്യാപകര്‍. മനുഷ്യന്‍ എന്ന പദത്തിന്റെ അര്‍ത്ഥപൌര്‍ണമി ഉള്ളിലുദിക്കാനായി ജീവിതപാഠങ്ങള്‍ നുകരാനെത്തുന്ന വിദ്യാര്‍ത്ഥി സമൂഹം. അവര്‍ ഏതു തൊഴിലില്‍ പ്രാഗത്ഭ്യം നേടിയാലും മനുഷ്യന്‍ എന്ന അടിസ്ഥാനഗുണം കൈവിടാതെ ജീവിക്കണം. അതിന് വരുംതലമുറയെ പ്രാപ്തരാക്കുന്ന ഒരു വിദ്യാലയം ഗുരുവിന്റെ നാമത്തില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ശാരദാപ്രതിഷ്ഠാ ശതാബ്ദിയില്‍ ഗുരുവിനെ ധ്യാനിച്ച് ശാരദാദേവിയെ ഉപാസിച്ച് അങ്ങനെയൊരു വിദ്യാലയത്തിന്റെ രൂപീകരണത്തിന് നമുക്ക് തുടക്കമിട്ടാലോ? നൂറ് ശതാബ്ദി സമ്മേളനങ്ങളേക്കാളും ലക്ഷം മന്ത്രജപങ്ങളേക്കാളുമേറെ ഗുരുദേവനെയും ശാരദാദേവിയെയും ഒരുമിച്ചു പ്രസാദിപ്പിക്കുന്ന ഒരു നിവേദ്യപൂജയായിരിക്കും അത്.

വെക്കേഷന്‍ ക്ളാസിനെത്തിയ കുട്ടികളുമായി ഗുരുദര്‍ശനത്തെക്കുറിച്ച് ഹ്രസ്വസംവാദത്തിനുശേഷം തിളയ്ക്കുന്ന ഉച്ചവെയില്‍താണ്ടി അരുവിപ്പുറത്തുനിന്ന് മടങ്ങുമ്പോള്‍ നെയ്യാറിനെ തലോടിയെത്തിയ ഇളംകാറ്റും പറയുന്നു. "അതേ വേണം, ശാരദാദേവിക്ക് ഇങ്ങനെയൊരു വിദ്യാനിവേദ്യമൂട്ട്.

Monday 2 April 2012

നിനക്ക് നൊമ്പരം; എനിക്ക് മുക്തി


ടെമ്പോവാനിന്റെ മുന്‍ഭാഗത്തേക്ക് നീട്ടിയ തടിക്കഷ്ണങ്ങളിലെ ചൂണ്ടക്കൊളുത്തുകളില്‍ കൊരുത്ത് കമിഴ്ന്ന് കിടക്കുകയായിരുന്നു ആ മനുഷ്യര്‍. തോളിനുതാഴെയും കാല്‍മുട്ടുകള്‍ക്കടുത്തുമായി ദേഹത്ത് നാല് ഇരുമ്പുകൊളുത്തുകള്‍ തുളച്ചുകയറിയിരിക്കുന്നു. ആ കാഴ്ചയിലേക്ക് ഒന്നേ നോക്കാനായുള്ളൂ. കണ്ണുകളെ ആയിരം കാതം അകലേക്ക് വലിച്ചുകൊണ്ട് ഓടിമറയാനാണ് തോന്നിയത്. ഇത്തരമൊരു ദൃശ്യംകണ്ട് ഭക്തി മൂത്ത് "ആണ്ടവാ..." എന്നോ "അമ്മേ ...മഹാമായേ" എന്നോ കരഞ്ഞുപ്രാര്‍ത്ഥിക്കാന്‍ മനസ്സില്ലാതെ പോയവനെ നിരീശ്വരവാദിയെന്നോ മറ്റോ വിളിക്കുമെങ്കില്‍ അതേറ്റുവാങ്ങാന്‍ മനസ്സുകൊണ്ട് തയ്യാറെടുത്തശേഷമാണ് ഈ കുറിപ്പെഴുതുന്നത്.

ദേശീയപാതവഴി തലസ്ഥാനത്തേക്കുള്ള ഒരു മടക്കയാത്രയിലാണ് ഈ ഭക്തിപ്രയാണത്തിനിടയില്‍പ്പെട്ടുപോയത്. വില്ലിന്‍തൂക്കക്കാര്‍ക്ക് താഴെ ചെണ്ടമേളത്തോടൊപ്പം കാല്‍കുഴഞ്ഞ് തുള്ളുന്ന 'മദ്യപസംഘം'. (ഇതും ഭക്തി മാര്‍ഗമാണ്?) അവര്‍ക്കിടയില്‍ ശരീരമാകെ ശൂലം തറച്ച് കാവടിയേന്തുന്ന മഞ്ഞവസ്ത്രധാരികള്‍. കൊട്ടും പാട്ടുമായി ആ സംഘം റോഡിലൂടെ നീങ്ങുകയാണ്. വാഹനം ഗട്ടറില്‍ പതിച്ചാല്‍ ചൂണ്ടക്കൊളുത്തില്‍ കിടക്കുന്നവര്‍ക്ക് എത്രത്തോളം വേദനിക്കും എന്ന് ചിന്തിച്ചപ്പോള്‍ ഉള്ളൊന്നു കോരിപ്പെരുത്തു. അരുത്... ആ ദൃശ്യങ്ങള്‍ ഇനിയും ഓര്‍ക്കരുതേ... എന്ന് സ്വന്തം മനസ്സിനോട് തന്നെ കേണു. ആത്മപീഡനത്തിന്റെ ഇത്തരം ഭക്തിശാസ്ത്രത്തെ ഭക്തിയുടെ ഒരു തലമായി വ്യാഖ്യാനിക്കുന്നുണ്ട് ചിലര്‍. മറ്റൊരുവന്റെ കഷ്ടതകള്‍ തീരാന്‍ സ്വന്തം ശരീരം നോവില്‍നീറ്റിയെടുത്ത് തൂങ്ങിക്കിടക്കുന്ന വില്ലിന്‍തൂക്കക്കാരനിത് സ്വന്തം പാരമ്പര്യം നിലനിറുത്താനുള്ള വ്രതമാണത്രേ. അതില്‍നിന്ന് പിന്തിരിയാന്‍ ഏതെങ്കിലും ഒരു തലമുറക്കാരന്‍ തയ്യാറായാല്‍ പിന്നെ ഉണ്ടാകുന്ന വിധിദോഷങ്ങള്‍ മുഴുവന്‍ അവന്റെ 'ഭക്തിനിഷേധ'ത്തിന്റെ അക്കൌണ്ടിലിടും ബന്ധുക്കളും വിശ്വാസി സമൂഹവും. അതിനാല്‍ ഒരോ തലമുറയും ഈ ദുരാചാരവൃത്തിയില്‍ സ്വയം കൊരുക്കപ്പെടുന്നു.

ഒരിക്കല്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിലെത്തിയപ്പോള്‍ സമാനമായ ഒരു അനുഭവമുണ്ടായി. ഗോപുരത്തിനുള്ളിലേക്ക് കടന്നതും തോര്‍ത്തുടുത്ത ഒരു ബാലന്‍ ദയനീയമുഖത്തോടെ മുന്നില്‍നില്‍ക്കുന്നു. "സാറിന്റെ എന്തുദോഷം തീര്‍ക്കാനാണെങ്കിലും ഞാന്‍ ഉരുളാം... എന്തെങ്കിലും തന്നാല്‍ മതി..."

എന്റെ ദോഷം തീര്‍ക്കാന്‍ നീ ഉരുണ്ടാല്‍ എങ്ങനെ?

"ഇവിടെ ഇത് പതിവാണ്..." എന്നായി ബാലന്‍. അവന് ഒരു നേരത്തെ ആഹാരം വാങ്ങാന്‍ കണക്കാക്കി പണംകൊടുത്തു. "ഇത് നിന്റെ ഉരുള്‍ നേര്‍ച്ചയില്‍നിന്ന് എന്നെ ഒഴിവാക്കാനുള്ള ദക്ഷിണയാണ്" എന്നു പറഞ്ഞു. കുറച്ചു നേരം അന്തം വിട്ട് നിന്നിട്ട് അവന്‍ അടുത്ത 'ഭക്തന്റെ' പിറകേ ഓടി. ഒരു വലിയ കുടുംബത്തിന് അന്നംതേടുകയാണവന്‍ എന്ന് പിന്നീടറിഞ്ഞു. അതു കേട്ടപ്പോള്‍ ശരിക്കും കേണുപോയി, " ആണ്ടവാ...നീയിത് കണ്ടിട്ട് അനങ്ങാതിരിക്കുന്നല്ലോ?"

നമ്മുടെ ആഗ്രഹ സാഫല്യത്തിനായി മറ്റുള്ളവരെ കുരുതികൊടുക്കുന്ന രീതി പണ്ടേ ഉള്ളതാണ്. മൃഗങ്ങള്‍ക്കും അയിത്തക്കാരായ മനുഷ്യര്‍ക്കുമൊക്കെ നമ്മുടെ മുന്‍തലമുറയുടെ മോക്ഷത്തിനായി ജീവന്‍ വെടിയേണ്ടിവന്നിട്ടുണ്ട്. വില്ലിന്‍ തൂക്കക്കാരനും ശൂലക്കാവടിക്കാരനും ഉരുള്‍ച്ചക്കാരനുമൊക്കെ ആര്‍ക്കൊക്കെയോ വേണ്ടി സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നതിനെയും ഭക്തി എന്നു വിളിക്കാമോ എന്നുറക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ ഗുരുദേവശിഷ്യനായ കോട്ടായി കുമാരന് പണ്ട് കൊടുങ്ങല്ലൂരില്‍വച്ചുകിട്ടിയ അടിയുടെ ബാക്കി ഇപ്പോഴും ഇവിടത്തെ 'ഭക്തസമൂഹം' സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന് അറിയാമെന്നതിനാല്‍ മിണ്ടുന്നില്ല. കൊടുങ്ങല്ലൂര്‍ ഭരണിക്ക് കോഴിവെട്ട് കുരുതിക്കായി കോഴികളുമായെത്തിയ ഭക്തരെ ജന്തുഹിംസപാപമാണെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു സഹോദരന്‍ അയ്യപ്പനും കോട്ടായി കുമാരനും. സഹോദരനെ അമ്പലക്കാരുടെ ആക്രമണത്തില്‍നിന്ന് രക്ഷിച്ചത് സോഡാവില്പനയ്ക്കെത്തിയ ഒരു മുസല്‍മാനായിരുന്നു. കുമാരനെ രക്ഷിക്കാന്‍ കഴിയുംമുമ്പേ അടി തലയ്ക്ക് കിട്ടിക്കഴിഞ്ഞു. അന്ന് കോട്ടായി കുമാരന്‍ അടികൊണ്ട് ചോരയൊലിപ്പിച്ച് ചെന്നത് ഗുരുദേവന്റെ സന്നിധിയിലേക്കായിരുന്നു. " ഓഹോ... കുമാരനും അടി കിട്ടിയോ... എങ്കില്‍ കുറച്ച് മെയ്യഭ്യാസമൊക്കെ പഠിച്ചുവയ്ക്കണം. ആരെയും ഉപദ്രവിക്കാനല്ല. ഇത്തരം അവസരങ്ങളില്‍ സ്വന്തം തടി സംരക്ഷിക്കാന്‍ ഉപകരിക്കും." എന്നായിരുന്നു ഗുരുദേവന്‍ പറഞ്ഞത്. മിശ്രഭോജനവുമായി നടന്ന് ജാതിഭ്രാന്തന്‍മാരുടെ ചാണകപ്രയോഗം ഏറ്റുവാങ്ങിയ സഹോദരന്‍ അയ്യപ്പനോട് "യേശുവിനെപ്പോലെ ക്ഷമിക്കണം" എന്നുപദേശിച്ച ഗുരുദേവന്‍ കോട്ടായി കുമാരനോട് മെയ്യഭ്യാസം പഠിക്കാന്‍ പറഞ്ഞത് അന്ന് അധികം ആര്‍ക്കും മനസ്സിലായില്ല. കുമാരന്‍ അത് വേണ്ടിടത്ത് പ്രയോഗിക്കും. അയ്യപ്പന്‍ ആവേശക്കാരനാണല്ലോ അപ്പോള്‍ വേണ്ടാത്തിടത്തും പ്രയോഗിച്ചേക്കാം എന്ന് ഗുരുദേവന്‍ കരുതിക്കാണും.

കൊടുങ്ങല്ലൂരില്‍ കുരുതിക്ക് കൊണ്ടുവന്ന കോഴികളെ പിന്നീട് ഗുരുദേവന്‍ തന്നെ നേരിട്ടുവന്ന് ഭക്തരില്‍നിന്ന് വാങ്ങി പറത്തിവിടുകയുണ്ടായി. അന്നാരും പക്ഷേ, കുറുവടിയുമായി വന്നില്ല. അന്നത്തെ അപേക്ഷിച്ച് ഇന്ന് കൂടുതല്‍ രൂക്ഷമാണ് കാര്യങ്ങള്‍. പരിഷ്കൃതസമൂഹമാണെന്നും ഹൈടെക് മനുഷ്യരാണെന്നുമൊക്കെ അഭിമാനിക്കുന്ന നമ്മള്‍ക്ക് എന്തുകൊണ്ടാണ് വര്‍ഷം മുഴുവന്‍ പൂജിക്കുന്ന ദേവിയെ ഒരു ദിവസം ചെന്നുനിന്ന് അസഭ്യം വിളിക്കാന്‍ തോന്നുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. സ്വന്തം ആരാധനാമൂര്‍ത്തിയെ ഭക്തരെക്കൊണ്ടുതന്നെ ചീത്തവിളിപ്പിക്കുക എന്ന ആചാരത്തിനുപിന്നില്‍ ബൌദ്ധധര്‍മ്മത്തിനുമേലുണ്ടായ ആര്യന്‍ അധിനിവേശത്തിന്റെ ഇനിയും തീരാത്ത പകവീട്ടലിന്റെ തുടര്‍ച്ചയുണ്ട്. ഈ വിശ്വാസക്കറകളൊക്കെ മുന്നോട്ടുകൊണ്ടുപോകാന്‍ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ പിന്‍ബലമുണ്ട്. അവനവന്റെ ഉള്ളിലുള്ള ഈശ്വരനെ കണ്ടെത്താനാണ് ഉപാസനയും സാധനയും ചെയ്യേണ്ടതെന്ന് ഗുരുദേവന്‍ പറഞ്ഞു. എന്നാല്‍ ഇന്ന് രാഷ്ട്രീയവും മതവും സ്വാര്‍ത്ഥലാഭവും ഒക്കെ കൂട്ടിക്കുഴച്ചുള്ള ഒരു വില്ലിന്‍തൂക്കമായി മാറിക്കഴിഞ്ഞു ഭക്തിയും വിശ്വാസവുമെല്ലാം.

Sunday 25 March 2012

കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കാവുക

    ചുവപ്പു സിഗ്നലിന് പിന്നാലെ ട്രാക്കിലൂടെ ഉയര്‍ന്നുവന്ന റെയിലിരമ്പം ഹൃദയത്തെ പ്രകമ്പനംകൊളളിക്കുമ്പോള്‍ പ്രജ്ഞയുടെ നൂലിഴയില്‍ പിടിമുറുക്കി ഗുരുദാസന്‍ പ്ളാറ്റ്ഫോമില്‍ നിന്നു.

ബാഗ്ളൂര്‍ കന്യാകുമാരി എക്സ്പ്രസ് കിതപ്പണയ്ക്കുകയാണ്. "പപ്പാ.." എന്ന കലമ്പിച്ച വിളിയില്‍ സങ്കടത്തിന്റെ വേലിയേറ്റവുമായി മകള്‍ ചിന്നു .. . അയാള്‍ പരിസരബോധം വീണ്ടെടുക്കാന്‍ പാടുപെടുകയായിരുന്നു. അവളുടെ കല്യാണത്തിനുവിളമ്പിയ കറിക്കൂട്ടുകളുടെയും വീടിന് പുതുമോടിക്കായി അടിച്ച പെയിന്റിന്റെയും മണം ഇപ്പോഴും അയാളില്‍നിന്ന് വിട്ടുപോയിട്ടില്ല. ആഘോഷപൂര്‍വം ഒരു യാത്രയയപ്പിന് മകളും മരുമകനുമായി ഈ സ്റ്റേഷനില്‍ ഇതേ പ്ളാറ്റ്ഫോമില്‍ വന്നുനിന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്. പച്ചസിഗ്നലില്‍ ഇതേ ട്രെയിന്‍ മുന്നോട്ടുകുതിക്കുന്നതുകണ്ട് ചാരിതാര്‍ത്ഥ്യത്തോടെയായിരുന്നു മടക്കം. ചിന്നുവിന്റെ സങ്കട ശബ്ദവും വഹിച്ച് ആ ഫോണ്‍ സന്ദേശം വരുവോളം എല്ലാം ഭദ്രം എന്നു കരുതി തൃപ്തനായിരുന്നു. വിനോദുമായി പിരിയാന്‍ തീരുമാനമെടുത്തപ്പോള്‍ അവള്‍ ആദ്യം വിളിച്ചത് പപ്പയെത്തന്നെയാണ്. അവള്‍ പിണക്കത്തിന്റേതായി പറഞ്ഞ കാരണങ്ങളൊന്നും അയാള്‍ക്ക് വ്യക്തമായില്ല. രാവിലെ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കണമെന്നു പറഞ്ഞതുമാത്രം ഓര്‍മ്മയില്‍നിന്നു. വിവാഹ ഉടമ്പടികളില്‍നിന്ന് മോചനം നേടി ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളിലേക്ക് ചിറകടിക്കുന്ന നൂറുകണക്കിന് യുവതീയുവാക്കന്മാരില്‍ ഒരാളായിക്കഴിഞ്ഞു തന്റെ ചിന്നുവും. കരഞ്ഞുകലങ്ങിയ മുഖവുമായി വീട്ടില്‍ കാത്തിരിക്കുന്ന അവളുടെ അമ്മ ശാരിയെക്കുറിച്ച് ഗുരുദാസന്‍ ഓര്‍ത്തു. ജംഗ്ഷനില്‍ നിന്ന് വീട്ടിലേക്കുളള വഴിക്കല്ലാതെ വണ്ടി നീങ്ങിയപ്പോള്‍ ചിന്നു ചോദിച്ചു, " എന്താ പപ്പാ ഇതു വഴി?"

" ഇതൊരു പഴയ വഴിയാണ് ചിന്നൂ. കുട്ടിക്കാലത്ത് അമ്മയുടെയും അച്ഛന്റെയും കൈപിടിച്ച് ഞാന്‍ നടന്നുവന്നിരുന്ന ഗുരുസവിധത്തിലേക്കുളള വഴി."പച്ചിലക്കാടുകള്‍ക്കപ്പുറം ഗുരുദേവസമാധിമന്ദിരത്തിന്റെ താഴികക്കുടം ചൂണ്ടിക്കാട്ടിയിട്ട് അയാള്‍ തുടര്‍ന്നു.. " ഞാനൊരിക്കലും നിങ്ങള്‍ മക്കളെ ഇവിടെ കൊണ്ടുവന്നിട്ടില്ല. നിങ്ങള്‍ കാണണമെന്നാവശ്യപ്പെട്ടത് ആഘോഷങ്ങളുടെ മറ്റ് പല കേന്ദ്രങ്ങളുമായിരുന്നു. നിങ്ങളുടെ ഇഷ്ടത്തിനൊത്ത് നില്‍ക്കാനുളള പ്രേരണയാല്‍ ഞാന്‍ ഇങ്ങോട്ടേക്കുളള എന്റെ ഇഷ്ടം മറച്ചുവച്ചു. ഇന്ന് മറ്റെങ്ങോട്ടുപോയാലും നിനക്കുകിട്ടാത്ത മനഃ ശാന്തി ഇവിടെനിന്ന് ലഭിക്കും. ഇത് ശിവഗിരിയാണ്. കച്ചവടക്കണ്ണില്ലാത്ത ലോകശാന്തിയുടെ ഏക ആശ്രയം."

അച്ഛനെ മറുത്ത് പറയാനാവാതെ അവള്‍ ആദ്യമായി വൈദികമഠത്തിനുമുന്നിലേക്ക് നടന്നു. ജനലഴികള്‍ക്കിടയിലൂടെ തെളിഞ്ഞു ശോഭപരത്തുന്ന വിളക്കും മഞ്ഞവിരിപ്പുകളും നിറഞ്ഞ മുറിയില്‍ ഗുരുവിന്റെ ചിത്രം. അവള്‍ അച്ഛനൊപ്പം നിന്ന് തൊഴുതു. ഇളംതിണ്ണയുടെ തണുപ്പ് ഉളളിലേക്ക് അരിച്ചുകയറുമ്പോള്‍ മനസ് പതുക്കെ മഞ്ഞുരുകുന്ന ഹിമവല്‍സാന്നിദ്ധ്യമറിയുന്നു. വിനോദുമായുളള വഴക്കുകള്‍, പൊരുത്തക്കേടുകള്‍, തന്റെ മനസറിയാന്‍ ശ്രമിക്കാത്ത ഈഗോക്ളാഷുകള്‍... അവള്‍ അച്ഛനോട് എന്നതിനേക്കാള്‍ ആ തണുത്ത പ്രകൃതിയോടാണ് സങ്കടങ്ങള്‍ പറഞ്ഞത്. ആകെ ഉരുകിയൊലിച്ച് കദനക്കടല്‍ ഒന്നടങ്ങിയപ്പോള്‍ ഗുരുദാസന്‍ ചിന്നുവിന് ഒരു പുസ്തകം സമ്മാനിച്ചു. കുറച്ചുമുമ്പ് ശിവഗിരിമഠം ബുക്ക് സ്റ്റാളില്‍നിന്നു വാങ്ങിയതാണത്. 'ശ്രീനാരായണ സ്മൃതി' എന്നെഴുതിയ തലക്കെട്ടിനുതാഴെ ഗുരുവിന്റെ ചിത്രത്തില്‍നോക്കി അവളിരുന്നു. " ഇത് ഞാന്‍ നേരത്തേ നിനക്ക് നല്‍കേണ്ടിയിരുന്നു. അഗാതാ ക്രിസ്റ്റിയും കെന്നത് ബെന്‍ടോണുമൊക്കെയായിരുന്നല്ലോ നിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍. അതിനാല്‍ ഞാനും നിന്നെ ഈ വിശ്വമഹാത്മാവിന്റെ പുസ്തകങ്ങളിലേക്ക് വഴിതിരിച്ചില്ല. അതെന്റെ തെറ്റ്". അയാള്‍ പുസ്തകത്തിലെ ഒരു പ്രത്യേക പേജ് മറിച്ച് അവള്‍ക്ക് നല്‍കി. കറുത്ത അരിയുറുമ്പുകള്‍പോലുളള അക്ഷരങ്ങളില്‍ എഴുതിയ ശ്ളോകങ്ങളും അന്വയാര്‍ത്ഥവുമാണ് ആ പേജില്‍.

" വിവാഹസ്തു വിനോദായ പരമൈഹിക ജീവിതേ
സുഖായേദം ഹിതം കിഞ്ചിത് കര്‍മ്മേതി ച ന ചിന്തയേത്." (വിവാഹമെന്നത് കേവലം സുഖത്തിനും വിനോദത്തിനും വേണ്ടിമാത്രമുളള കര്‍മ്മമാണെന്ന് വിചാരിക്കരുത്) എന്ന ശ്ളോകത്തിലാണ് അവളുടെ കണ്ണുകള്‍ ആദ്യം പതിഞ്ഞത്. പിന്നെ, ഗുരുകാരുണ്യം വാഗര്‍ത്ഥങ്ങളിലൂടെ അവളിലേക്ക് പ്രവഹിച്ചു തുടങ്ങി. മനുഷ്യജീവിതത്തിന്റെ അര്‍ത്ഥം അനാവരണം ചെയ്യപ്പെടുന്ന മൊഴിമുത്തുകളിലൂടെയുളള യാത്ര. നല്ല സമൂഹസൃഷ്ടിക്കായി ഉത്തമ പുത്രന്മാരെ ഗര്‍ഭംധരിച്ച് പ്രസവിച്ച് വളര്‍ത്തുക എന്നതാണ് ദാമ്പത്യത്തിന്റെ പ്രധാനധര്‍മ്മം. ഉത്തമപൌരനാക്കി ഒരു പുത്രനെയോ പുത്രിയെയോ സമൂഹത്തിനു നല്‍കാനുളള വ്രതമായി ദാമ്പത്യത്തെ കാണണം. ഒന്നിച്ചുളള ജീവിതത്തിന്റെ നന്മതിന്‍മകളെക്കുറിച്ച് ആലോചിച്ചും തുറന്ന് ചര്‍ച്ചചെയ്തും ധാരണയിലെത്തിയശേഷം വേണം ദാമ്പത്യത്തിലേക്ക് കടക്കാന്‍ . അത് ആല്‍ത്തറവട്ടത്തിലോ അമ്പലമുറ്റങ്ങളിലോ ശുദ്ധവായു നുകര്‍ന്ന് മാതാപിതാക്കളുടെ വിദൂരസാന്നിദ്ധ്യത്തിലാവണം. വിവാഹശേഷം എല്ലാ പ്രവര്‍ത്തികളും ആത്മാര്‍പ്പണത്തോടെയും പരസ്പരാനുരാഗത്തോടെയും അനുഷ്ഠിക്കുമ്പോള്‍ അന്യോന്യമുളള തെറ്റുകള്‍ സസന്തോഷം പരിഹരിക്കപ്പെടുന്നു . കൊടുങ്കാറ്റിലണയാത്ത കുടുംബവിളക്കായി സര്‍വൈശ്വര്യങ്ങളുടെ ദേവതയായി നീ പ്രകൃതിക്ക് അനുഗുണയായ സ്ത്രീ രത്നമാവുക എന്ന മൊഴിമാധുര്യം ഗുരുദേവന്‍ പുസ്തകത്താളുകളില്‍ നേരിട്ടുവന്നിരുന്ന് പകര്‍ന്നു നല്‍കുന്നതുപോലെ തോന്നി അവള്‍ക്ക്. അവള്‍ ദ്വേഷങ്ങളുടെ ലോകത്തോട് വിടപറഞ്ഞു. മൊബൈലെടുത്ത് നമ്പര്‍ പരതുമ്പോള്‍ കണ്ണുകളില്‍ പുതിയ തിളക്കം . " വിനോദ് ... വിശുദ്ധ സ്നേഹത്തിന്റെ ശാന്തി തീരത്ത് വാശികളകന്ന ഹൃദയവുമായി ഞാന്‍ കാത്തിരിക്കുന്നു. വര്‍ക്കലയിലെ ഈ ഗുരുസവിധത്തിലേക്ക് വരാന്‍ മനസ്സനുവദിക്കുമെങ്കില്‍ വരിക. ശാരദാംബ നമ്മുടെ രണ്ടാംസമാഗമത്തിന് വേദിയൊരുക്കും." വൈദികമഠത്തെ വലംവച്ച് ചന്ദനഗന്ധമുളള ഒരിളംകാറ്റുവന്ന് അവളുടെ മുടിയിഴകളില്‍ തഴുകി. ശാന്തിയുടെ പ്രതീകംപോലൊരു വെളളിമേഘം മഹാസമാധിക്കുമുകളില്‍ ആകാശം മൂടുന്നതുകണ്ട് ഗുരുദാസന്റെ കണ്ണുകള്‍ നിറഞ്ഞു. ജീവിതത്തിന്റെ ഒരു വലിയഭാഗം ഈ ദര്‍ശനസൌഭാഗ്യത്തെ അവഗണിച്ചു ജീവിക്കേണ്ടിവന്നതില്‍ അയാള്‍ക്ക് വല്ലാത്ത നഷ്ടബോധം തോന്നി.