Monday 28 May 2012

ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍

നെല്ലിന്‍മണികള്‍ക്ക് സ്വര്‍ണത്തേക്കാള്‍ മൂല്യം കല്പിച്ചിരുന്ന ഒരു പഴയകാലത്തിന്റെ ചരിത്രവും നെഞ്ചേറ്റിക്കൊണ്ടാണ് കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് കുട്ടനാട്ടിലെ കൃഷിഭൂമികള്‍ കാണാനെത്തിയത്. നെല്ലുസംഭരണത്തിന്റെ പ്രശ്നങ്ങള്‍ പഠിച്ച് ഒരു റിപ്പോര്‍ട്ടുതയ്യാറാക്കുക എന്നതായിരുന്നു ഔദ്യോഗികദൌത്യം.

ഉച്ചവെയിലിന്റെ കാഠിന്യം ഒട്ടുംകുറയാതെ ഉച്ചിയിലേറ്റി നടക്കുമ്പോള്‍ അകലെനിന്ന് വീശുന്ന വരണ്ടകാറ്റിന് വിളഞ്ഞ നെല്ലിന്റെ മണമായിരുന്നു. കൂട്ടിയിട്ട് കിളിര്‍ത്തുപോയ നെല്ലിന്‍കൂനയ്ക്കുമുന്നില്‍ കര്‍ഷകര്‍ അവരുടെ കണ്ണീര്‍ക്കഥകള്‍ അയവിറക്കി. ഒരു ചോറ്റുപാത്രത്തിന്റെ അടപ്പിലേക്ക് അവര്‍ പകര്‍ന്നുനല്‍കിയ ഉച്ചഭക്ഷണത്തിന്റെ പങ്ക് കഴിച്ച് പാടത്തിന്റെ കരയില്‍ തണലോരം പറ്റിയിരിക്കുമ്പോള്‍ മനസ് ഒരു ചോരച്ചാലിന്റെ മണം തേടിപ്പായുകയായിരുന്നു. പാടവരമ്പുറപ്പിക്കാന്‍ ഒരുപാട് ചെറുമരുടെ ചോരകുടിച്ച മണ്ണാണിത്. അതാണ് ഈ മണ്ണിന് ഇപ്പോഴും പശിമചോരാത്തതെന്നു തോന്നി. വ്യവസായലോകവും അധികാരവര്‍ഗവും അവഗണിച്ചിട്ടും ഇന്നും നെല്ലും മണ്ണും മാത്രം സ്വപ്നംകണ്ട് വിയര്‍പ്പൊഴുക്കുന്ന കര്‍ഷകത്തൊഴിലാളി സമൂഹത്തെ മണ്ടന്മാരായിട്ടാണ് പൊതുസമൂഹം കാണുന്നത്. ഇത് നഷ്ടമാണെങ്കില്‍ നിങ്ങള്‍ ലാഭമുള്ള തൊഴില്‍ എന്തെങ്കിലും ചെയ്യണം എന്നാണ് അവരുടെ മനോഭാവം.

"പൂര്‍വികരുടെ ചോരയും വിയര്‍പ്പും ഒരുപാട് കുടിച്ച ഈ മണ്ണില്‍ അവര്‍ക്ക് ശ്രാദ്ധംചെയ്യുന്നതുപോലെയാണ് ഞങ്ങള്‍ കൃഷിയിറക്കുന്നത്" എണ്ണക്കറുപ്പിന്റെ തൊലിയുളള ഒരു വൃദ്ധകര്‍ഷകന്‍ ഇതു പറയുമ്പോള്‍ പഴയ കുന്നുമ്മച്ചിറ സംഭവം ഓര്‍ത്തുപോയി. ശ്രീനാരായണഗുരുദേവന്റെ വത്സലശിഷ്യനായ ടി. കെ. മാധവന്‍ എസ്. എന്‍. ഡി. പി യോഗം സംഘടനാസെക്രട്ടറിയായി ചുമതലയേറ്റകാലത്താണ് കുന്നുമ്മച്ചിറയില്‍ കര്‍ഷകത്തൊഴിലാളികള്‍ ജന്മിയുടെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയായത്. മര്‍ദ്ദനത്തില്‍ പ്രതിഷേധിക്കാന്‍ കര്‍ഷകരുടെ കൂട്ടായ്മകളായ സ്കന്ദവിലാസിനി, ആനന്ദപ്രദായിനി, സന്മാര്‍ഗപ്രദായിനി എന്നീ സംഘടനകള്‍ ഒത്തുചേര്‍ന്നു. ആലംബഹീനര്‍ക്ക് നട്ടെല്ലുനിവര്‍ത്തി നില്‍ക്കാന്‍ ഈശ്വരീയമായ കരുത്തുനല്‍കിയ ഗുരുദേവന്റെ സാന്നിദ്ധ്യം ഈ യോഗത്തിലുണ്ടാകാന്‍ തൊഴിലാളികള്‍ ആഗ്രഹിച്ചു. അപ്പോള്‍ അതാ ഗുരുവിന്റെ അനുഗ്രഹവുമായി ടി. കെ. മാധവന്‍ അവിടെയെത്തിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് അത് ആവേശമായി. ചെറുകര, നാരകത്തറ, കുന്നമ്മ, കണ്ണാടി, പുളിങ്കുന്നുമേഖലകളില്‍ ഗുരുശിഷ്യന്റെ സാന്നിദ്ധ്യം ഒരു പുതുയുഗപ്പിറവികുറിച്ചു. അങ്ങനെ തൊഴിലാളികളുടെ സംരക്ഷകരായി എസ്.എന്‍.ഡി.പി യോഗം അവിടെ ശാഖകള്‍ രൂപീകരിച്ച് ശക്തമായ സാന്നിദ്ധ്യം ഉണ്ടാക്കി.

1103 മകരം രണ്ടിന് കോട്ടയം നാഗമ്പടത്തു ചേര്‍ന്ന യോഗത്തില്‍ നീലമ്പേരൂര്‍ ഒന്നാം നമ്പര്‍ ശാഖയുള്‍പ്പെടെ 108 ശാഖകള്‍ക്ക് ഗുരുദേവന്‍ തൃക്കൈകൊണ്ട് നേരിട്ട് സര്‍ട്ടിഫിക്കറ്റ് നല്‍കി അനുഗ്രഹിച്ചു. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് അതൊരു ദേവസ്പര്‍ശമായിരുന്നു. നെല്ലിന്റെ പൈതൃകവും മണ്ണിന്റെ പുണ്യവും നിലനിറുത്തിക്കൊണ്ട് അഭിമാനികളായ ഒരു പുതുതലമുറയെ വാര്‍ത്തെടുക്കുകയായിരുന്നു ആ കൂട്ടായ്മകളിലൂടെ ഗുരുദേവന്‍ ലക്ഷ്യമിട്ടത്. ജന്മിയെന്നും കുടിയാനെന്നും വേര്‍തിരിവില്ലാത്ത ഒരു കര്‍ഷകസമൂഹത്തെ സൃഷ്ടിക്കുക എന്ന ദൌത്യമാണ് യോഗനേതൃത്വത്തെ അന്ന് തൃപ്പാദങ്ങള്‍ ഏല്പിച്ചത്. എന്നാല്‍ പിന്നീട് ഗുരുദര്‍ശനത്തിന്റെ പാതയില്‍നിന്ന് കേരളത്തിലെ നവവിപ്ളവപ്രസ്ഥാനങ്ങള്‍ വ്യതിചലിച്ചപ്പോള്‍ വിപ്ളവങ്ങള്‍ക്ക് മണ്ണിന്റെ പശിമ നഷ്ടപ്പെട്ടു. നെല്ലിന്റെയും പാടത്തെ ചെളിയുടെയും ഗന്ധം അരോചകമായിത്തോന്നുന്ന ഇന്നത്തെ പുതിയ തലമുറ, പണിയെടുക്കുന്നവനെയും പണിയെടുപ്പിക്കുന്നവനെയും പരസ്പരം വെറുക്കാന്‍ പഠിപ്പിച്ച സമരചരിത്രങ്ങളുടെ ഉപോല്പന്നമാണ്. കൊന്നും കൊലവിളിച്ചുമുണ്ടാക്കുന്ന മാറ്റങ്ങള്‍ക്ക് ഒരിക്കലും ശാന്തി നല്‍കാനാവില്ല. ചോരയ്ക്കു പകരം ചോദിക്കേണ്ടത് ചോരനീരാക്കി അദ്ധ്വാനിച്ച് നേടിക്കൊണ്ടാവണമെന്നാണ് ശ്രീനാരായണ ധര്‍മ്മപ്രചാരണത്തിലൂടെ ഗുരുദേവന്‍ പകര്‍ന്ന വിപ്ളവചിന്തകള്‍. അവഗണിക്കുന്നവരെയും അടിച്ചമര്‍ത്തുന്നവരെയും അവര്‍ അംഗീകരിക്കുന്നത്രയും ഉയരത്തില്‍ വളര്‍ന്നുകൊണ്ട് മധുരമായി പകരംചോദിക്കുക. ആത്മീയമായും ഭൌതികമായും ആര്‍ക്കും അവഗണിക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുപടരുക. അതിനായി ഹീനമാര്‍ഗങ്ങള്‍ ഉപയോഗിക്കാതെ സത്യത്തിന്റെയും ധര്‍മ്മത്തിന്റെയും മാര്‍ഗങ്ങള്‍ ഉപയോഗിക്കുക എന്നിങ്ങനെ എത്ര സന്ദേശങ്ങളാണ് ഗുരുദേവന്‍ ഒരു ജന്മംകൊണ്ട് പകര്‍ന്നത്.

കേരളത്തിലെ അടിസ്ഥാനവിഭാഗങ്ങളുടെ രണഭൂമികളിലൂടെ ഇന്ന് നടന്നാല്‍ ഒരു തലമുറയ്ക്ക് സ്വയം തിരിച്ചറിഞ്ഞ് വളരാന്‍ വരമ്പുറപ്പിച്ച ചെറുമന്‍മാരുടെ പേരുകള്‍ പുതിയ തലമുറയുടെ ഓര്‍മ്മകളില്‍പ്പോലും കാണില്ല. പകരം എന്തിന്റെയൊക്കെയോ പേരില്‍ പരസ്പരം വെട്ടിമരിക്കുന്ന പുതിയ രക്തസാക്ഷികളുടെ കുടീരങ്ങള്‍കാണാം. ചരിത്രം പരിശോധിച്ചാല്‍ ഓരോ സമരവിജയങ്ങളിലും ഇതുപോലെ അറിയപ്പെടാതെപോകുന്നവര്‍ ഏറെയാണ്. അവഗണിക്കപ്പെടുന്നവരുടെ ലിസ്റ്റിന് ജാതിവ്യത്യാസമില്ല. വൈക്കം സത്യാഗ്രഹത്തില്‍ ആദ്യം ചൂണ്ടുപലക മുറിച്ചുകടന്ന പുലയന്‍ കുഞ്ഞപ്പിയെയും ബാഹുലേയനെന്ന ഈഴവനെയും ഗോവിന്ദപ്പണിക്കര്‍ എന്ന നായരെയും ഇന്ന് ആരോര്‍ക്കുന്നു? സത്യാഗ്രഹത്തില്‍ പങ്കെടുത്തതിന് സവര്‍ണ്ണര്‍ കണ്ണില്‍ ചുണ്ണാമ്പെഴുതിവിട്ട രാമന്‍ ഇളയതിനെ ആര്‍ക്കാണ് ഓര്‍മ്മയുളളത്? സത്യാഗ്രഹത്തിനും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും വെള്ളവും വളവുമായി ഓടിനടന്ന ചങ്ങനാശേരി പരമേശ്വരന്‍പിള്ള, സ്വസമുദായത്തിന്റെ വിലക്കുമറികടന്ന് ക്ഷേത്രപ്രവേശനത്തിനായി സവര്‍ണജാഥയില്‍ പങ്കെടുത്ത നാരായണന്‍ നമ്പൂതിരി, പുലയരുടെ യോഗത്തില്‍ ആദ്യമായി അദ്ധ്യക്ഷംവഹിച്ച ജസ്റ്റിസ് പരമേശ്വരയ്യര്‍... എന്നിങ്ങനെ പെറുക്കിയെടുക്കാന്‍ ഒരുപാട് പേരുകള്‍ ചരിത്രത്തിന്റെ കൊട്ടയിലുണ്ട്. അവയ്ക്കൊക്കെമീതേ അനര്‍ഹരായ പലരുടെയും പേരുകള്‍ കൊത്തപ്പെടുമ്പോള്‍ ഒരു ജനതയുടെ യഥാര്‍ത്ഥ ചരിത്രം മണ്‍മറഞ്ഞുപോകുകയാണ്. ചരിത്രത്തിന്റെ യഥാര്‍ത്ഥ അവകാശികളോടുളള ഈ തമസ്കരണങ്ങളാണ് നമ്മെ കൂടുതല്‍ അന്ധകാരത്തിലേക്കും പുതിയ അടിമത്തങ്ങളിലേക്കും നയിക്കുന്നത്.

ഇളവെയില്‍ മഞ്ഞനിറംപകര്‍ന്ന കുട്ടനാടന്‍ പാടവരമ്പിലൂടെ തിരിച്ചുനടക്കുമ്പോള്‍ ഗുരുവിന്റെ ദത്താപഹാരം എന്ന കൃതിയിലെ വരികളായിരുന്നു മനസില്‍: " ധര്‍മ്മം ജയിക്കുന്നു, സത്യം
ജയിക്കുന്നിങ്ങു സര്‍വദാ
അധര്‍മ്മവും ജയിക്കുന്നി-
ല്ലസത്യവുമൊരിക്കലും.

Sunday 13 May 2012

മഞ്ഞയും കാവിയും മിളിന്ദ പ്രശ്നങ്ങളും


എ.ഡി ഒന്നാം ശതകത്തിന്റെ പൂര്‍വാര്‍ത്ഥത്തില്‍ ബുദ്ധമതപ്രചാരകനായി മാറിയ മിളിന്ദ മഹാരാജാവിലൂടെ എഴുതപ്പെട്ട പ്രശസ്തമായ 'മിളിന്ദപ്രശ്നങ്ങള്‍' എന്ന കൃതി ഗുരുവും ശിഷ്യനും തമ്മിലുള്ള സംവാദരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതിലൊരുഭാഗത്ത് മിളിന്ദന്‍ നാഗസേനനോട് ചോദിക്കുന്നു:

"തഥാഗതന്‍ (ബുദ്ധന്‍) പറഞ്ഞിരിക്കുന്നു; സഹോദരരേ, ഇതുവരെ ആരുമറിഞ്ഞിട്ടില്ലാത്ത ഒരു ധര്‍മ്മമാര്‍ഗം താന്‍ കണ്ടെത്തിയിരിക്കുന്നുവെന്ന്. മുമ്പുണ്ടായിരുന്ന ബുദ്ധന്മാര്‍ ചരിച്ചിരുന്ന അതേ ധര്‍മ്മം, അതേ മാര്‍ഗംതന്നെയാണ് താനും കണ്ടെത്തിയിരിക്കുന്നതെന്ന്. അതെങ്ങനെ ശരിയാകും. മുമ്പുണ്ടായിരുന്നവരുടെ മാര്‍ഗം പിന്നെ പ്രത്യേകിച്ച് കണ്ടെത്തുന്നതെന്തിന്? അത് നിലവില്‍ ഉളളതാണല്ലോ?

മിളിന്ദന്റെ സംശയത്തിന് മഞ്ഞുമലകളുടെ നാടായ ശാലകയിലെ( ഇന്നത്തെ വടക്കുകിഴക്കന്‍ പാകിസ്ഥാനിലെ സിയാല്‍കോട്ട്) ബുദ്ധവിഹാരത്തിലിരുന്നുകൊണ്ട് നാഗസേനന്‍ എന്ന ബുദ്ധഭിക്ഷു മറുപടി പറഞ്ഞു:

"രാജാവേ, അങ്ങ് തഥാഗതന്റെ ശരിയായ വാക്കുകള്‍ തന്നെയാണ് ഉച്ചരിച്ചത്. മുമ്പുണ്ടായിരുന്ന തഥാഗതന്മാര്‍ പോയിമറഞ്ഞപ്പോള്‍ അവര്‍ ഉപദേശിച്ചിരുന്ന തത്വങ്ങളും സഞ്ചരിച്ച മാര്‍ഗങ്ങളും പഠിപ്പിക്കാനാളില്ലാതെ നഷ്ടപ്പെട്ടു. അങ്ങനെ തകര്‍ന്നടിഞ്ഞുപോയ അതേ ധര്‍മ്മമാര്‍ഗമാണ് തഥാഗതന്‍ തന്റെ ജ്ഞാനത്താല്‍ കണ്ടെത്തിയിരിക്കുന്നത്."

തഥാഗതന്റെ വാക്കുകള്‍ അര്‍ത്ഥവത്തായിരുന്നു. അദ്ദേഹം തന്റെ മുന്‍ഗാമികളായ ധര്‍മ്മചാരികളുടേതായി കണ്ടെത്തിയ മാര്‍ഗത്തിലൂടെ വളരെ ദൂരം മുന്നോട്ടുപോയി. മിളിന്ദനെയും അശോകനെയും ഗുപ്തരാജാക്കന്മാരെയും പോലുളള കരുത്തരായ ഭരണാധിപന്മാര്‍ അടക്കമുളള ശിഷ്യവൃന്ദം പ്രചാരണം നടത്തിയിട്ടും ആ ധര്‍മ്മമാര്‍ഗവും തകര്‍ന്നടിഞ്ഞുവെന്ന് ചരിത്രം നമ്മോടുപറയുന്നു. പിന്നെ ആ വഴിക്ക് കടന്നുവന്നത് കേരളം ജന്മം നല്‍കിയ രണ്ട് തഥാഗതന്മാരാണ്. അതിലൊന്ന് ശങ്കരാചാര്യരും രണ്ടാമന്‍ ശ്രീനാരായണഗുരുവും ആയിരുന്നു. ബുദ്ധമതത്തിന്റെ നാസ്തികപ്രഭാവത്തെ അതിജീവിച്ചുകൊണ്ട് ആചാര്യപാദരുടെ ആസ്തിക പ്രഭാവം ഇവിടെ കടന്നുവന്നതിനെക്കുറിച്ച് ഗുരുദേവശിഷ്യനായ നടരാജഗുരു പറയുന്നത് "പരമ്പരാഗതമായ ജ്ഞാനവചസിന്റെ പുതിയ ഒഴുക്കുകള്‍ വന്ന് അതിനെ ഇവിടെനിന്ന് പിഴുതെറിഞ്ഞു" എന്നാണ്. ചാതുര്‍വര്‍ണ്യത്തിനുനേര്‍ക്ക് കണ്ണടച്ചുകൊണ്ട് ആചാര്യപാദര്‍ അദ്വൈതത്തെ നിര്‍വചിച്ചപ്പോള്‍ ആ ധര്‍മ്മപ്രചാരണത്തിനും മങ്ങലേറ്റു. അകത്തളങ്ങളിലിരുന്ന് ശങ്കരസൌന്ദര്യലഹരി നുണയുന്നവരേക്കാള്‍ അതിനുളള അവസരം നിഷേധിക്കപ്പെട്ട് പുറത്തുനിന്നവരുടെ എണ്ണം പെരുകിയപ്പോള്‍ ജ്ഞാനദിഗ്വിജയത്തിന്റെ ശംഖനാദത്തിലെവിടെയോ ശബ്ദം ചിലമ്പിച്ചു. ഒരു വലിയകാലത്തോളം വളര്‍ന്ന ധര്‍മ്മച്യുതിയായി ജാതി അസമത്വങ്ങള്‍ ഇവിടെ വേരുറച്ചു. ബുദ്ധന്‍ പറഞ്ഞതുപോലെ ഒട്ടേറെ മുന്‍ഗാമികള്‍ നടന്നവഴിയാണ് ഗുരുദേവനും കണ്ടെത്തിയത്. തെറ്റുകള്‍ സ്വയം ആവര്‍ത്തിക്കാതിരിക്കാനും കറപുരളാത്ത പുതിയ ഒരു ധര്‍മ്മമാര്‍ഗത്തിന് തുടക്കമിടാനുമാണ് ഗുരുദേവന്‍ പരിശ്രമിച്ചത്. അതില്‍ നൂറുശതമാനവും വിജയിച്ചു അദ്ദേഹം. അതുകൊണ്ടാണ് പണവും അധികാരവുമുളള പ്രചാരകര്‍ ആരും തന്നെ ഇല്ലാതിരുന്നിട്ടുപോലും ഗുരുവിന്റെ ധര്‍മ്മം പ്രചരിക്കപ്പെട്ടത്. മുമ്പേ കടന്നുപോയ വലിയ ഒരു ജ്ഞാനപരമ്പരയുടെ മുഴുവന്‍ ഊര്‍ജവും ഉളളിലാവാഹിച്ചുകൊണ്ടാണ് ഗുരു യാത്രപുറപ്പെട്ടത്. പരമമായ അറിവിന്റെ ധവളിമയില്‍ സഞ്ചരിച്ച ഗുരു പരമ്പരാഗതരീതികളില്‍ ശരിയായതിനോട് പൊരുത്തപ്പെട്ടും. സത്യത്തോട് നീതിപുലര്‍ത്താത്തവയെ പുറന്തളളിയും ധര്‍മ്മത്തിന്റെ വഴിയില്‍ ശുദ്ധിവരുത്തി. ഉറമ്പും കരിയിലകള്‍പോലും അറിയാതെയുളള പാദചലനമായിരുന്നു അത്. മുല്ലപ്പൂക്കള്‍ അതിന്റെ സത്യമാകുന്ന സൌരഭ്യം ആയുധമാക്കി യുദ്ധം ചെയ്ത് ദുര്‍ഗന്ധമാകുന്ന ധര്‍മ്മച്യുതിയെ തുടച്ചുമാറ്റുംപോലെയായിരുന്നു ആ പ്രയാണം. ഗുരു ചരിച്ച ധര്‍മ്മം കാലാതിവര്‍ത്തിയാണെങ്കിലും അതുള്‍ക്കൊണ്ട് പ്രചരിപ്പിക്കാനും ആചരിക്കാനും ആളില്ലാതെപോയാല്‍ ഗുരുമാര്‍ഗത്തിലും അഴുക്കുകയറും. വഴി മറയും തഥാഗതന്റെ മുന്‍ഗാമികള്‍ക്ക് പിന്നാലെ പ്രപഞ്ചസത്യത്തിലേക്കുളള വഴി അടഞ്ഞതുപോലെ ചരിത്രം ആവര്‍ത്തിക്കപ്പെടും.

പരമ്പരാഗതധര്‍മ്മമാര്‍ഗത്തില്‍ മുന്‍ഗാമികള്‍ ശീലിച്ച മാര്‍ഗങ്ങളില്‍ ഗുരു തളളിപ്പറഞ്ഞ നിരവധി സമ്പ്രദായങ്ങളുണ്ട്. അതിലൊന്നാണ് സന്യാസത്തിന് കാവി എന്ന യൂണിഫോം ധരിക്കുന്ന രീതി. വസ്ത്രം നാണം മറയ്ക്കാനും ശരീരസംരക്ഷണത്തിനുമുളളതാണ്. അതിന് വൃത്തിയും ശുദ്ധിയും ലാളിത്യവും വേണം എന്നേ തൃപ്പാദങ്ങള്‍ വിവക്ഷിച്ചതുളളൂ. ഭാരതീയര്‍ക്ക് പക്ഷേ, കാവി ത്യാഗത്തിന്റെ പ്രതീകമാണ്. അതിനാല്‍ സ്വയം ത്യാഗിയായ ഗുരുവര്യനു നേര്‍ക്ക് ശിഷ്യര്‍പോലും ആ പഴയപാതയില്‍നിന്നുകൊണ്ട് പലതവണ കാവിവച്ചു നീട്ടി. പ്രകടനപരതകളെ നിരസിച്ചുകൊണ്ട് ശുദ്ധബ്രഹ്മത്തിന്റെ വെളുപ്പ് പ്രസരിപ്പിച്ചിരുന്ന ഗുരുവിനെ അവര്‍ക്ക് ഉള്‍ക്കൊളളാന്‍ കഴിഞ്ഞതേയില്ല. ഒരിക്കല്‍ ഇഷ്ടജനങ്ങളുടെ ഇച്ഛയ്ക്ക് വഴങ്ങി വെളളവസ്ത്രംമാറ്റി കാവി ധരിച്ചിട്ട് ഗുരു ചോദിച്ചു "ഇതില്‍ അഴുക്കുപറ്റിയാല്‍ അറിയില്ല അല്ലേ." ആ വാക്കുകള്‍ക്ക് ഒരുപാട് അര്‍ത്ഥങ്ങള്‍ വായിച്ച് യുവതലമുറ ഇന്ന് ഗുരുവിനെ നോക്കി ആശ്ചര്യപ്പെടുന്നു. കാരണം, ഉളളിലെയും പുറത്തെയും അഴുക്കു മറച്ചുപിടിക്കാന്‍ സുരക്ഷിതമാര്‍ഗമായി കാവിധരിക്കുന്നവരെ നമ്മള്‍ കണ്ടുമടുക്കുകയാണല്ലോ!

ചൈതന്യസ്വാമി എന്ന ശിഷ്യന് സന്യാസദീക്ഷാദാന സമയത്ത് വെളളവസ്ത്രം നല്‍കിക്കൊണ്ട് ഗുരു മൊഴിഞ്ഞു. "ചൈതന്യര്‍ക്ക് കാവി ഉളളിലാണുളളത് അതിനാല്‍ പുറമേ വേണ്ട". വസ്ത്രമല്ല ത്യാഗമാണ് സന്യാസം എന്നു പറഞ്ഞ് സായ്പായ ഏണസ്റ്റ് കെര്‍ക്കിന് കോട്ടും ടൈയും ഷൂസും സന്യാസദീക്ഷയായി നല്‍കിയ ഗുരുസ്വാമിയുടെ സ്വത്വബോധത്തെ നാം മറന്നുപോകാതിരിക്കുക. പലതരം അഴുക്കു നിറഞ്ഞ സമൂഹത്തിലൂടെ ധര്‍മ്മപ്രചാരണാര്‍ത്ഥം നടക്കുമ്പോള്‍ അണുക്കള്‍ അടുക്കാതിരിക്കാന്‍ മഞ്ഞളിന്റെ അണുനാശകഗുണം വെളളയോടു ചേര്‍ക്കാന്‍ പറഞ്ഞു ഗുരു. അതിലൊക്കെ ഒത്തിരി ആന്തരാര്‍ത്ഥങ്ങളുണ്ട്. മഞ്ഞിന്റെ മായാപടലത്തിനപ്പുറം യഥാര്‍ത്ഥവഴികാണാന്‍ വാഹനങ്ങള്‍ മഞ്ഞപ്രകാശം ഉപയോഗിക്കുന്നതുപോലെയാണത്. അതുകേട്ടപ്പോള്‍ നാം ഒരു വിലകൂടിയ മഞ്ഞപ്പട്ടെടുത്ത് ആചാര്യനെ പുതപ്പിച്ചു. മഞ്ഞ അത്രയ്ക്ക് ഇഷ്ടമാണെങ്കില്‍ അങ്ങുതന്നെ പുതച്ചോളൂ എന്നു പറയുംപോലെ. തഥാഗതന്റെ വാക്കുകള്‍ അനേകശതങ്ങള്‍ പിന്നിട്ട് ആവര്‍ത്തിക്കപ്പെടാന്‍ വെമ്പല്‍പൂണ്ട് നമ്മുടെ ഹൃത്തടങ്ങളില്‍ മുട്ടിവിളിക്കുന്നത് കേള്‍ക്കുന്നില്ലേ?

Sunday 6 May 2012

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100

krishnanatam: അറിവിന്റെ അമ്മയ്ക്ക് 100: മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം....

അറിവിന്റെ അമ്മയ്ക്ക് 100


മാവിന്‍തണല്‍ വിരിച്ച ശാരദാമഠത്തിന്റെ പ്രദക്ഷിണവഴിയില്‍ നടക്കുമ്പോള്‍  വെളളമണല്‍ത്തരികള്‍ ചൊല്ലുന്നത് ശുദ്ധസങ്കല്പത്തിന്റെ  സങ്കീര്‍ത്തനം.  മണ്ണില്‍ ജനിച്ചവന്റെ ദൈവസങ്കല്പത്തെ അഞ്ജനശിലയില്‍ നിന്ന് അറിവിലേയ്ക്കുയര്‍ത്തിക്കൊണ്ട്  ശ്രീനാരായണഗുരുവിന്റെ  നവ്യസന്ദേശം പുറപ്പെട്ട കര്‍മ്മക്ഷേത്രമാണ്   നൂറുവര്‍ഷത്തിന്റെ നിറകതിര്‍ ചൂടി നില്‍ക്കുന്നത്.
    "ഈ പ്രകൃതി അമ്മയാണ്.  അമ്മ അറിവാണ്. അറിവ്് ദൈവവും. അതിനാല്‍ അമ്മയാണ് നമുക്ക് ദൈവം..." എന്ന് മൊഴിഞ്ഞുകൊണ്ട് ഗുരുദേവന്‍ ശ്വേതപത്മാസനത്തില്‍ അറിവിന്റെ ദേവിയെ പ്രതിഷ്ഠിച്ചത് ഇതേപോലൊരു ചിത്രാപൌര്‍ണ്ണമി ദിനത്തിലായിരുന്നു. കാഞ്ചനശോഭയോടെ തിളങ്ങിനില്‍ക്കുന്ന ശാരദാവിഗ്രഹം തൊഴുതു നില്‍ക്കുമ്പോള്‍ മനസൊരു ഭൂതകാലത്തിന്റെ ഏടുകളിലേക്ക് ഊളിയിടുന്നു... സംഘകൃതികളില്‍ വിരിയുന്ന ആദിമകേരളീയന്റെ ചരിത്രവഴികളാണ്  ഇപ്പോള്‍ മനസില്‍ തെളിയുന്നത്.
    സഹ്യന്റെ മടിത്തട്ടിലും മഹാസമുദ്രതീരത്തും നമ്മുടെ പൂര്‍പരമ്പരയുടെ ആദിമവാസത്തിന്റെ നാളുകള്‍. ഭൂപ്രകൃതിയും തൊഴിലും അനുസരിച്ച് അഞ്ചുതിണകളിലായി മനുഷ്യര്‍ സ്വയം വേര്‍തിരിഞ്ഞ കാലം. മരുതം, കുറിഞ്ഞി, മുല്ലൈ, നൈതല്‍, പാലൈ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍  ഉരുത്തിരിഞ്ഞുവന്നു. പറകൊട്ടിപ്പാടുന്ന സമതലങ്ങളിലെ ആദിമ കൃഷിക്കാരെ മരുതനിലക്കാര്‍ എന്നുവിളിച്ചു. അവരാണ് പില്‍ക്കാലത്ത് പറയര്‍ എന്നറിയപ്പെട്ടത്. മുളയരിയും തിനയും തേനും ശേഖരിച്ച് ഉപജീവനം നടത്തിയവര്‍ കുറിഞ്ഞിനിലക്കാര്‍. അവര്‍ പിന്നീട് കുറവര്‍ എന്നറിയപ്പെട്ടു. കന്നുകാലിവളര്‍ത്തലുമായി ഉപജീവനം തേടിയവര്‍ ഇടയവര്‍ഗക്കാരായ മുല്ലൈനിവാസികളായി.  സമുദ്രത്തിലിറങ്ങി മത്സ്യം പിടിച്ചും. ഉപ്പുണ്ടാക്കിയും മദ്യമുണ്ടാക്കിയും നൈതല്‍ നിലക്കാര്‍ ജീവിതം കരുപ്പിടിപ്പിച്ചു. വനത്തില്‍ വേട്ടയാടി പാലൈ നിവാസികള്‍ അദിമവേടരായി. നൈതല്‍ നിലക്കാര്‍ കേരളതീരത്തും അവിടെ നിന്ന് ലങ്കന്‍തീരത്തുമെല്ലാം തങ്ങളുടെ സംസ്കൃതിയെ വ്യാപിപ്പിച്ചു. ഈ വിഭാഗങ്ങളില്‍നിന്നാണ് പില്‍ക്കാലത്ത് ഈഴവരും ചാന്നാന്‍മാരും മുക്കുവരും  മരയ്ക്കാന്‍മാരും പരവരുമെല്ലാം അടങ്ങുന്ന വിഭാഗങ്ങള്‍ ഉണ്ടാകുന്നത്. പണ്ട് പളളത്തുരാമന്‍ മിശ്രകാന്തി എന്ന കവിത എഴുതി ഗുരുസ്വാമിയെ വായിച്ചുകേള്‍പ്പിച്ച കഥ ഓര്‍മ്മയുണ്ടാകും. നായിക മുക്കുവത്തിയും നായകന്‍ ഈഴവനുമാണ് കവിതയില്‍. "കളളും മീനും നന്നായി ചേരും" എന്നായിരുന്നു തൃപ്പാദങ്ങള്‍ അതുകേട്ട് മൊഴിഞ്ഞത്. അത് തൃപ്പാദങ്ങളുടെ വെറും പരിഹാസമാകാമെന്നു കരുതി ശിഷ്യര്‍ ചിരിച്ചുവെങ്കിലും നൈതല്‍ നിലങ്ങളില്‍ മദ്യമുണ്ടാക്കിയും മീന്‍പിടിച്ചും ഒന്നിച്ചുജീവിച്ച രണ്ട് വിഭാഗങ്ങളുടെ ചരിത്രത്തിലേക്കായിരുന്നു തൃപ്പാദങ്ങള്‍ വിരല്‍ചൂണ്ടിയതെന്ന് വ്യക്തം. നൈതല്‍ നിവാസികളാണ് ആദ്യം നാഗരികത ഉണ്ടാക്കിയത്. അവര്‍ മത്സ്യബന്ധനത്തിനും മദ്യനിര്‍മ്മാണത്തിനുമൊപ്പം കൃഷിയും കച്ചവടവും തുടങ്ങി. ഫലപുഷ്ടിയുടെയും സന്താനോത്പാദനശേഷിയുടെയും സമൃദ്ധിയുടെയും ദൈവമായി അവര്‍ ഭൂമിയെ സങ്കല്പിച്ചു. ഭൂമി അവര്‍ക്ക് അങ്ങനെ അമ്മയും ദൈവവുമായി.  അഞ്ചു തിണകളില്‍ കുടിയേറിയ നമ്മുടെ പൂര്‍വപിതാക്കള്‍ക്കിടയില്‍ പിന്നീട് ഗോത്രഭരണവും രാജഭരണവും രൂപപ്പെടുകയായിരുന്നു. ചേര,ചോള, പാണ്ഡ്യരാജവംശങ്ങളിലേക്ക് അതിന്റെ ചരിത്രം നീളുന്നു.  അവര്‍ ഇവിടത്തെ ദ്രാവിഡരായി.ദ്രാവിഡരുടെ പുരുഷദൈവമായിരുന്നു ശിവന്‍. എങ്കിലും അമ്മദൈവത്തിനായിരുന്നു പ്രാധാന്യം.
    കേരളത്തിന്റെ ഈ ആദിമവാസികള്‍ക്ക് വിദ്യാഭ്യാസത്തിന്റെലോകം തുറന്നുകൊടുത്തത്. ബുദ്ധമതക്കാരായിരുന്നു.  "നാനം മോനം" എന്ന അക്ഷരമാലയും "നമോസ്തുജിനതേ" എന്നുചൊല്ലിയുളള വിദ്യാരംഭവും കുടിപ്പളളിക്കൂടങ്ങളുമായി അവര്‍ വിദ്യാദേവതയെ നമ്മുടെ പൂര്‍വികര്‍ക്ക് പരിചയപ്പെടുത്തി.  അവര്‍ അക്ഷരജ്ഞാനത്തിലൂടെ പുതിയ മേഖലകളിലേക്ക് നീങ്ങി. ബുദ്ധപാരമ്പര്യത്തിന്റെ അഷ്ടാംഗഹൃദയം പഠിച്ച് വൈദ്യത്തിലേക്കും മറ്റും കടന്നു.  അതിനുശേഷം ആര്യന്‍ അധിനിവേശത്തില്‍ ആദിമകേരളീയര്‍ അധഃ കൃതരായി. വൈദികരായ ആദിമതലമുറയില്‍ ചിലരെ ആര്യന്മാര്‍ അവര്‍ക്കൊപ്പംകൂട്ടി. സംബന്ധം എന്ന അസംബന്ധത്തിന് കൂട്ടുനില്‍ക്കാത്തവരെ ശൂദ്രര്‍ക്കും താഴേക്ക് തളളി. അവര്‍ പഴയതുപോലെ മദ്യമുണ്ടാക്കിയും മീന്‍പിടിച്ച്ചുട്ടുതിന്നും ജീവിക്കട്ടെ എന്നു വിധിച്ചു. അങ്ങനെ അധഃകൃതവത്ക്കരിപ്പെട്ടവരുടെ ജീവിതം തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പകര്‍ന്ന് ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുളളാട്ടത്തിലേക്ക് എത്തി. പന്തീരാണ്ടുസഭയുടെ ഭരണത്തില്‍ നമ്പൂതിരിമാര്‍ സര്‍വാധികാര്യക്കാരായ ചരിത്രമാണ് പിന്നീടുണ്ടായത്.
    ദാരിദ്യ്രത്തിന്റെയും അധമജീവിതത്തിന്റെയും പാതാളത്തില്‍നിന്ന് ശ്രീനാരായണഗുരുദേവന്‍ കൈപിടിച്ച് ഉയര്‍ത്തുംവരെ  ആദിമകേരളീയരുടെ അവസ്ഥ ഇതായിരുന്നു. ഗുരു ആദ്യം തന്റെ ജനതയ്ക്ക് അവരുടെ നല്ല ദൈവത്തെ തിരിച്ചുനല്‍കി. പിന്നെ അവരെ ആദര്‍ശജീവിതത്തിലേക്ക് നയിച്ചു. അതിന്റെ മറ്റൊരു ഘട്ടത്തില്‍ അറിവായി നിറയുന്ന അവരുടെ അമ്മദൈവത്തെ സര്‍വവിശുദ്ധിയോടുകൂടെ തിരികെ നല്‍കി. അതാണ് ഈ കൂപ്പുകൈക്ക് അഭിമുഖമായി ശാരദാമഠത്തിനുളളില്‍ നിറഞ്ഞു പരിലസിക്കുന്ന ശാരദാദേവിയെന്ന ബോധം മനസില്‍ ഉണര്‍ന്നപ്പോള്‍ ഉള്‍ക്കുളിരടങ്ങുന്നില്ല. "നാനംമോനം" എന്ന അക്ഷരമാലയിലൂടെ നമ്മുടെ പൂര്‍വികര്‍ക്ക് വിദ്യയെ നല്‍കിയ ബുദ്ധമതത്തോടുളള കടപ്പാടാണ് ശാരദയുടെ കോവില്‍ നിര്‍മ്മിതിയില്‍ ബുദ്ധമാതൃകയെ സ്വീകരിക്കാന്‍ തൃപ്പാദങ്ങള്‍ക്ക് പ്രേരണയായത്. അങ്ങനെ ശാരദാക്ഷേത്രം എന്നറിയപ്പെടുമായിരുന്ന ഇടം ശാരദാമഠമായി. അറവുമാടുകളുടെ ചോരകുടിക്കുന്ന ദേവീസങ്കല്പത്തെ ബുദ്ധന്റെ അഹിംസയില്‍ അധിഷ്ഠിതമാക്കി പരിഷ്കരിച്ച ഗുരുദേവന്‍ "ശാരദയ്ക്ക് പൂവും വെളളവും മതി" എന്ന് മൊഴിഞ്ഞു. പൂവ് നമ്മുടെ മനമാം മലരാണ്. വെളളം നമ്മുടെ സ്നേഹപ്രവാഹവും.  അതു നല്‍കിയാല്‍ അമ്മ അറിവിന്റെ മൊഴിമുത്തുകള്‍ പകരം തരും. അതേറ്റുവാങ്ങിക്കൊണ്ടാണ് ഇരുപതാം നൂറ്റാണ്ടില്‍ നമ്മള്‍ വിദ്യാവിജയത്തില്‍ നൂറില്‍ നൂറും നേടിയത്.                 വിദ്യാരൂപിണിയായ ശാരദ മനുഷ്യന്റെ ഉളളില്‍ സത്യബോധം അഥവാ ജ്ഞാനത്തെ ഉളവാക്കുമെന്ന് ഗുരുദേവന്‍ പറഞ്ഞു. ജ്ഞാനോദയത്തോടെ നൂറ്റാണ്ടുകള്‍കൊണ്ട് അടിഞ്ഞുകൂടിയ പാപമെല്ലാം കഴുകിക്കളയപ്പെടുന്നു. ആത്മാവില്‍ അഴുക്കുകയറുന്നു എന്നു തോന്നുമ്പോള്‍ ശ്രീശാരദയുടെ മുന്നില്‍ വരിക. കൂപ്പുകൈയോടെ നില്‍ക്കുമ്പോള്‍ അമ്മ പ്രസാദിക്കും. നിവേദ്യമില്ല. ഇവിടെ വെടിക്കെട്ടും ഉത്സവവും ഇല്ല. പ്രാര്‍ത്നമാത്രം. അതെ ശതാബ്ദിവേളയില്‍ ജനശതങ്ങളുടെ കണ്ഠത്തില്‍നിന്ന് ശതകോടി പ്രാര്‍ത്ഥന ഉയരുകയാണ്... "മീനായതും ഭവതി മാനായതും ജനനി.."

Wednesday 2 May 2012

krishnanatam: ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ

krishnanatam: ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ: ശംഖുംമുഖം കടപ്പുറത്ത് വല്ലാത്ത തിരക്ക്. തിരകള്‍ക്കും തിരക്കിനുമിടയില്‍ അനന്തമായ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശബ്ദകോലാഹലങ്ങളില്‍ നിന...

ഏകാകിയുടെ കര്‍മ്മ പഥത്തിലൂടെ


ശംഖുംമുഖം കടപ്പുറത്ത് വല്ലാത്ത തിരക്ക്. തിരകള്‍ക്കും തിരക്കിനുമിടയില്‍ അനന്തമായ ആകാശത്തേക്ക് നോക്കി നില്‍ക്കുമ്പോള്‍ ശബ്ദകോലാഹലങ്ങളില്‍ നിന്ന് കാതുകള്‍ ഉള്‍വലിയുന്നു. കാഴ്ച അതിന്റെ നാമരൂപങ്ങളില്‍നിന്ന് മുക്തമാകുന്നു. മനസൊരു ദിവ്യപ്രകാശത്തെ ലക്ഷ്യംവയ്ക്കുന്നതുപോലെ. അലയൊടുങ്ങിയ ആഴപ്പരപ്പിന് ദീപ്തതനല്‍കിയും അലയൊടുങ്ങാത്ത തിരകളില്‍ നക്ഷത്രക്കൂട്ടങ്ങളെ വാരിവിതറിയും സൂര്യകിരണങ്ങള്‍ മനസില്‍ ചിന്തയുടെ പുതിയ മണ്‍ചിരാത് കൊളുത്തുകയാണോ?.

ജീവിതത്തില്‍ അറിഞ്ഞുകൊണ്ട് ഒരു ബട്ടണും അമര്‍ത്തരുത്. സ്വാഭാവികമായി സംഭവിക്കുന്ന തവോയുടെ ഇച്ഛയ്ക്ക് വിധേയനാവുക എന്ന് നടരാജഗുരു പങ്കുവയ്ക്കുന്ന വീക്ഷണത്തിന്റെ പ്രായോഗികതയെക്കുറിച്ച് കുറച്ചുദിവസമായി ചിന്തിക്കുകയായിരുന്നു. ഒരാള്‍ക്ക് ഒന്നിലും ഇടപെടാതെ എങ്ങനെ ജീവിക്കാന്‍ സാധിക്കും എന്നത് സംശയമായിത്തന്നെ അവശേഷിച്ചു. തവോയുടെ ഇച്ഛയനുസരിച്ചുമാത്രം ജീവിക്കുക എന്നതേ മനുഷ്യന് സാധ്യമാകൂ എന്ന് മറ്റൊരുവഴിക്ക് മനസ് തര്‍ക്കിച്ചു. എന്നാല്‍ ഈ കടല്‍ക്കരയും അസ്തമനസൂര്യനും മനസിന്റെ പ്രക്ഷുബ്ധത ദൂരീകരിക്കുന്നു. സൂര്യന്‍ തന്റെ സാന്നിദ്ധ്യംകൊണ്ടുതന്നെ ജീവിതസന്ദേഹങ്ങള്‍ ഇല്ലാതാക്കുന്നു. അതിനാല്‍ എല്ലാ ശ്രദ്ധയും സൂര്യന്‍ അപഹരിക്കുകയാണ്.

ആരാണ് സൂര്യന്‍? ഒരു ഏകാന്തപഥികന്‍ എന്ന് ഉത്തരം. സ്വന്തം ആത്മചൈതന്യത്താല്‍ സൌരയൂഥത്തിന് വെളിച്ചമേകുമ്പോഴും ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ആകര്‍ഷണപരിധിവിട്ടുപോകാനാവാതെ വിധേയത്വത്തോടെ പ്രദക്ഷിണം ചെയ്യുമ്പോഴും അവയോടൊക്കെ നിര്‍മ്മമനായിക്കൊണ്ട് എകാന്തപദയാത്രചെയ്യുന്ന ആഗ്നേയ പ്രകൃതിയായ അവധൂതനാണ് സൂര്യന്‍. സ്വയം അറിവിന്റെ വെളിച്ചമായും ലക്ഷക്കണക്കിന് ആളുകളുടെ ആരാധനാപാത്രമായും ആകര്‍ഷണകേന്ദ്രമായും പരിലസിക്കുമ്പോഴും സൂര്യനെപ്പോലെ ഉള്ളില്‍ തികച്ചും ഏകാകിയായിരുന്നുവല്ലോ ശ്രീനാരായണ ഗുരുവും എന്നോര്‍ത്തു. അതൊരു ഉള്‍വെളിച്ചമായിരുന്നു. സ്വയം ഉദ്ദീപിപ്പിക്കുന്ന ചിന്ത. സൂര്യനെ ധ്യാനിച്ചു നിന്ന മനസ് ഗുരുവിലേക്കാണല്ലോ നീങ്ങുന്നത്. ഇതെങ്ങനെ സംഭവിച്ചു? ഇതാണോ തവോയുടെ ഇടപെടല്‍. കരുതിക്കൂട്ടി ഒന്നും ചിന്തിക്കാതെതന്നെ മനസ് പുതിയ ചിന്തകളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കപ്പെടുന്നത് തവോയോടുളള വിധേയത്വം കൂടുന്നു എന്നതിന്റെ തെളിവാണോ?
ഒന്നോര്‍ത്താല്‍ ലോകം സൃഷ്ടിച്ച് രക്ഷിച്ച് ലയിപ്പിക്കുന്ന സവിതാവ് ഏകാകിയല്ലേ? ആ ഏകാന്തസത്യത്തെത്തേടിയിറങ്ങുന്നവര്‍ എന്നും ഉള്ളിന്റെ ഉളളില്‍ ഏകാകികളായിരിക്കും. സവിതാവ് സൂര്യനെ സ്വരൂപമാക്കുന്നതുപോലെ വിശ്വസിച്ച് തന്റെ ഹൃദയം സൂക്ഷിക്കാന്‍ ഏല്പിക്കുന്നത് ഏകാകിയുടെ കൈയിലാവണം. അതുകൊണ്ടാണ് ഏകാകി സങ്കടങ്ങളില്‍ അലിഞ്ഞും കരുണയാല്‍ വിങ്ങിയും സ്വയം ഉളളിലറിഞ്ഞ് നടക്കുന്നത്. കൃഷ്ണനും ക്രിസ്തുവും നബിയും ബുദ്ധനും ശങ്കരാചാര്യരുമെല്ലാം ഏകാകികളായിരുന്നല്ലോ! ആ വഴിത്താരയില്‍ വെളളമുണ്ടും തോര്‍ത്തും മാത്രമണിഞ്ഞ് വന്നിറങ്ങിയ ഒരു ഏകാന്തപഥികനെ നമ്മള്‍ ശ്രീനാരായണ ഗുരുവെന്നു വിളിച്ചു.

"ജീവിതത്തെക്കുറിച്ച് ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളെ ഉളളിലടക്കിക്കൊണ്ട് അക്ഷമരായി കഴിയുന്ന ലോകര്‍ക്ക് നൂറ്റാണ്ടുകള്‍കൂടുമ്പോള്‍ മാത്രം ജീവിതത്തിന്റെ വഴിത്താരയില്‍ പ്രത്യക്ഷപ്പെടുന്ന ഏകാകിയായ മനുഷ്യന്‍ ആശ്ചര്യം ഉളവാക്കുന്നു. ആ തേജഃ പുഞ്ജത്തില്‍ മനുഷ്യരാശിക്കെന്നും ലക്ഷ്യമായിരിക്കുന്ന ആനന്ദത്തിന്റെ ഉറവിടത്തെ അവര്‍ കാണുന്നു. ആ മഹാത്മാവിന്റെ വാക്കുകള്‍ നീണ്ടുപോകുന്ന സംശയങ്ങളെയും ഘനീഭവിച്ച അജ്ഞാനത്തെയും ദൂരീകരിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ ആധാരമാക്കി സാഹിത്യവും കലയും ശാസ്ത്രവുമെല്ലാം വളര്‍ന്നു വൃദ്ധിപ്രാപിക്കുന്നു. ചരിത്രത്തിനു പരിക്രമണം ചെയ്യാന്‍ അദ്ദേഹത്തിന്റെ ജീവിതം അച്ചുതണ്ടായിത്തീരുന്നു." എന്നിങ്ങനെ 'ഗുരുവരുള്‍' എന്ന നടരാജഗുരു എഴുതിയ ഗുരുദേവ ചരിതത്തില്‍ വിവരിക്കുന്നുണ്ട്. ചരിത്രം ഗുരുവിനെ അച്ചുതണ്ടാക്കി പരിക്രമണം ചെയ്തുവെന്ന വാക്യത്തിലൂടെ ഗുരു മുഖാന്തരം സാമൂഹ്യവ്യവസ്ഥിതിയിലുണ്ടായ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു ജനതയുടെ ഉണര്‍ച്ച, സ്വയം കണ്ടെത്തല്‍, വളര്‍ച്ച എന്നിങ്ങനെ സംഭവങ്ങളെ വേര്‍തിരിച്ചാല്‍ അതെല്ലാം ഏകാകിയായ ഗുരുവില്‍ നിന്നുണ്ടായ പ്രഭാസ്ഫുരണങ്ങളാല്‍ സംഭവിക്കുന്നതാണെന്നു കാണാം.

അരുവിപ്പുറത്ത് ഗുരുവില്‍ ആകൃഷ്ടരായി ജനം തടിച്ചുകൂടി. അവിടെ പരിവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജനക്കൂട്ടവും ജീവിതവ്യവഹാരങ്ങളും ഏറിവന്നപ്പോള്‍ ഗുരുവിലെ ഏകാകി സ്വസ്ഥമായ മറ്റൊരിടം തേടിയിറങ്ങി. അതായിരുന്നു ശിവഗിരി. അവിടം ആ പവിത്ര സാന്നിദ്ധ്യംകൊണ്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്ന ഒരു ആദ്ധ്യാത്മിക കേന്ദ്രമായി. അവിടെയും അശരണര്‍ തിരക്കുകൂട്ടി. ശാരദാപ്രതിഷ്ഠകഴിഞ്ഞ് നമുക്കിരിക്കാന്‍ മറ്റൊരിടം വേണം എന്നുപറഞ്ഞ് ഗുരു അവിടെനിന്നും ഇറങ്ങി. അത് ആലുവ അദ്വൈതാശ്രമം ഉണ്ടാക്കുന്നതില്‍ അവസാനിച്ചു. ഏകാന്തതയ്ക്ക് ഭഞ്ജനമുണ്ടാകുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ വലയംഭേദിച്ച് തൃപ്പാദങ്ങള്‍ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടേയിരുന്നു. ഓരോയിടത്തും ആ പാദസ്പര്‍ശം ജനമനസ്സുകളെ ഇളക്കി. അവരില്‍ ആ സാന്നിദ്ധ്യം ഉണ്ടാക്കിയ ഊര്‍ജം പുതിയ കാലത്തെ നിര്‍മ്മിക്കുന്ന കര്‍മ്മപഥങ്ങളായി. ഗുരു ബോധപൂര്‍വം അതിനു പ്രോത്സാഹനം നല്‍കിക്കൊണ്ടിരുന്നു.

ജനം തങ്ങളുടെ ജീവിതവ്യഥകള്‍ ഇറക്കിവയ്ക്കാന്‍ മറ്റൊരു ആശ്രയമില്ലാതെ വലയുന്ന ഇടങ്ങളില്‍ നിയതി ഗുരുവിനെ എത്തിച്ചു. ഫുല്ലബാലരവിപോലെ ജനക്കൂട്ടത്തിനിടയില്‍ തിളങ്ങിനിന്ന ഗുരുസ്വാമി എതിര്‍പ്പുകള്‍ക്കതീതനായിരുന്നു. ഒളിഞ്ഞും മറഞ്ഞും ചില മനുഷ്യര്‍ ഗുരുവിനെ എതിര്‍ത്തിരുന്നു അക്കാലത്ത്. എന്നാല്‍ ഒരു ക്ഷണമാത്രയുള്ള സാമീപ്യംകൊണ്ട് ആ എതിര്‍പ്പിനെ ഇല്ലാതാക്കാനുളള തേജസ് ആ മുഖകമലത്തില്‍ ഉണ്ടായിരുന്നു. സശരീരിയായിട്ടുളള യാത്രകളില്‍ ഏകാന്തത നഷ്ടമായപ്പോള്‍ ഗുരുസ്വാമി തന്റെ ശരീരമുപേക്ഷിച്ച് നിത്യ സത്യത്തില്‍ ലയിച്ചു. എന്നാല്‍ വിശ്വസിച്ച് പിന്‍പറ്റിയ ബഹുലക്ഷങ്ങള്‍ക്ക് ഇന്നും ആശ്രയം ഗുരുസ്വാമിതന്നെ. കാരണം, ഇത്രയും കറതീര്‍ന്ന മറ്റൊരു ആഗ്നേയപ്രകൃതം മനുഷ്യര്‍ക്ക് ദൃഷ്ടിഗോചരമായിട്ടില്ലല്ലോ. "നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് ആശാന്‍പാടിയത് എത്ര അന്വര്‍ത്ഥമാണ്. ഇന്നും ഈ മണ്ണില്‍ കരുണയും സ്നേഹവും ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സാന്ത്വനമാണ് ശ്രീനാരായണഗുരു. ആ കാല്പാടുകള്‍ പിന്‍പറ്റുകയെന്നതാണ് ഈശ്വരനിയോഗം അഥവാ തവോയുടെ ഇച്ഛയെന്ന ബോധ്യമാണ് ശംഖുംമുഖം കടല്‍ക്കരയില്‍ അസ്തമനസൂര്യന്‍ നല്‍കിയ സന്ദേശമെന്ന് തിരിച്ചറിയുന്നു.